പുകയ്ക്ക് പകരം വെള്ളവും നീരാവിയും! ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ അത്ഭുത ശാസ്ത്രം അറിയാം
ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ചുവടുവെപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് ഈ ട്രെയിൻ വിലയിരുത്തപ്പെടുന്നത്.
നിലവിലുള്ള ഒരു ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യുണിറ്റ് എഞ്ചിൻ പരിഷ്കരിച്ചാണ് ഈ പുത്തൻ ഹൈഡ്രജൻ എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 10 കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. ജിന്ദിനും സോനിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ റൂട്ടിലാണ് ഇത് ഓടുന്നത്. ഈ ട്രെയിനിൽ 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ഘടിപ്പിച്ചിരിക്കുന്നത്. മേൽക്കൂരയിൽ സുരക്ഷിതമായി സ്ഥാപിച്ചിട്ടുള്ള ഹൈ പ്രഷർ ടാങ്കുകളിൽ 440 കിലോഗ്രാം കംപ്രസ്ഡ് ഹൈഡ്രജൻ സൂക്ഷിക്കാൻ കഴിയും. ഒറ്റത്തവണ ഇന്ധനം നിറച്ചാൽ 250 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ ട്രെയിനാകും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലുള്ള ഇതിന്റെ ട്രയൽ റണ്ണുകൾ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഈ ട്രെയിനുകൾക്കായി ഹൈഡ്രജൻ സംഭരിക്കാനും വിതരണം ചെയ്യാനുമുള്ള പ്രത്യേക പ്ലാന്റ് ഹരിയാനയിലെ ജിന്തിൽ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു.

എങ്ങനെയാണ് ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിക്കുന്നത്?
സാധാരണ കംബഷൻ എഞ്ചിനുകളോ റെയിലിന് മുകളിലുള്ള ഇലക്ട്രിക് ലൈനുകളോ ഈ ട്രെയിന് ആവശ്യമില്ല. ട്രെയിനിലെ ഫ്യുവൽ സെല്ലിനുള്ളിലേക്ക് ഹൈഡ്രജൻ വാതകവും അന്തരീക്ഷത്തിൽ നിന്നുള്ള ഓക്സിജനും കടത്തിവിട്ടാണ് ഇതിൽ പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ഉണ്ടാക്കുന്നത്. ഈ പ്രക്രിയയിൽ ഹൈഡ്രജൻ തന്മാത്രകൾ പ്രോട്ടോണുകളും ഇലക്ട്രോണുകളുമായി വിഭജിക്കപ്പെടുകയും, ഇതിലൂടെ ഉണ്ടാകുന്ന ഇലക്ട്രിക് കറന്റ് എഞ്ചിനെ ചലിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഉയർന്ന ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയും ട്രെയിനിലുണ്ട്. ട്രെയിൻ സ്റ്റാർട്ട് ചെയ്യുമ്പോഴും കയറ്റങ്ങൾ കയറുമ്പോഴും ഈ ബാറ്ററിയാണ് അധിക പവർ നൽകുക. കൂടാതെ ഇവി കാറുകളിലേത് പോലെ ട്രെയിൻ വേഗത കുറയ്ക്കുമ്പോൾ ഉണ്ടാകുന്ന ഊർജ്ജത്തെ തിരികെ വൈദ്യുതിയാക്കി ഈ ബാറ്ററിയിലേക്ക് സംഭരിക്കാനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്. ഹൈഡ്രജനും ഓക്സിജനും മാത്രമാണ് ഇതിൽ ഉപയോഗിക്കുന്നത് എന്നതിനാൽ ഇതിന്റെ ബൈ-പ്രൊഡക്റ്റ് വെറും നീരാവിയും ചൂടും മാത്രമാണ്.
ഇന്ത്യൻ റെയിൽവേയുടെ പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന നിലയിൽ "ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്" എന്ന പ്രോഗ്രാമിന് കീഴിൽ രാജ്യത്തെ പ്രകൃതിഭംഗിയുള്ളതും പാരിസ്ഥിതികമായി അതീവ ശ്രദ്ധ പുലർത്തേണ്ടതുമായ പൈതൃക റൂട്ടുകളിൽ ഇത്തരം 35 ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഹൈഡ്രജൻ സാങ്കേതികവിദ്യ സ്വന്തമാക്കിയതോടെ ജർമ്മനി, ജപ്പാൻ, ചൈന തുടങ്ങിയ ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ ക്ലബ്ബിലേക്ക് ഇന്ത്യയും എത്തിക്കഴിഞ്ഞു. ട്രെയിനിലെ 10 കോച്ചുകളുടെയും നിർമ്മാണം ചെന്നൈയിലെ ഐസിഎഫിലാണ് നിർമ്മിച്ചത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേധാ സെർവോ ഡ്രൈവ്സ് എന്ന കമ്പനിയാണ് ഇതിന്റെ സിസ്റ്റം ഇന്റഗ്രേഷൻ ജോലികൾ ചെയ്തത്. ഇന്ത്യയിൽ നിലവിൽ ഫ്യുവൽ സെൽ ഭാഗങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കാത്തതിനാൽ കാനഡയിലെ ബല്ലാർഡ് പവർ സിസ്റ്റംസ് എന്ന കമ്പനിയാണ് ഇതിനാവശ്യമായ ഫ്യുവൽ സെൽ സ്റ്റാക്കുകൾ നൽകിയത്.













Click it and Unblock the Notifications