മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാം, ഉപമുഖ്യമന്ത്രി ജെഡിഎസിന്, കർണാടകത്തിൽ കോൺഗ്രസ് ഫോർമുല തളളി ദേവഗൗഡ
ബെംഗളൂരു: ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം താലത്തില്‍ വച്ച് നീട്ടിയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുണ്ടാക്കിയത്. അന്ന് തൊട്ട് കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ നിരന്തരം ഉരസലുകള്‍ നടക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഒട്ടും പ്രിയങ്കരനല്ല കുമാരസ്വാമി. രാജിവെച്ച എംഎല്‍എമാര്‍ പറയുന്നത് പോലും കുമാരസ്വാമി കാരണമാണ് പുറത്ത് പോകുന്നത് എന്നാല്‍. അതിനിടെ പല തവണ കുമാരസ്വാമിയും കോണ്‍ഗ്രസിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയുണ്ടായി.
16 ഭരണ കക്ഷി എംഎല്‍എമാര്‍ രാജി വെക്കുകയും സര്‍ക്കാര്‍ അപകടത്തിലാവുകയും ചെയ്തതോടെ കോണ്‍ഗ്രസും ജെഡിഎസും ഒരുപോലെ കുഴപ്പത്തിലായിരിക്കുകയാണ്. അതിനിടയിലും ഇരുകൂട്ടരും തമ്മിലുളള പോരിന് കുറവൊന്നുമില്ല. കര്‍ണാടകത്തിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച നിര്‍ദേശം ജെഡിഎസ് തളളിക്കളഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് കുമാരസ്വാമി മാറി നില്‍ക്കണമെന്നും കോണ്‍ഗ്രസില്‍ നിന്നൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണം എന്നുമാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. പകരം ഉപമുഖ്യമന്ത്രി പദവി ജെഡിഎസിന് നല്‍കാമെന്നും കോണ്‍ഗ്രസ് നിര്‍ദേശം മുന്നോട്ട് വെച്ചു. വിമത എംഎല്‍എമാര്‍ക്ക് കുമാരസ്വാമിയോടുളള അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിര്‍ദേശം. എന്നാലിത് ജെഡിഎസ് അംഗീകരിച്ചില്ല.
എന്നാല്‍ ജെഡിഎസ് തലവന്‍ എച്ച് ഡി ദേവഗൗഡ കോണ്‍ഗ്രസിന്റെ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ത്തു. ആദ്യം നിലവിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പരിഹരിക്കട്ടെ എന്നും അതിന് ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കാം എന്നുമാണ് ദേവഗൗഡ പ്രതികരിച്ചത്. നാളെ നിയമസഭയില്‍ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്. സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ രണ്ട് വിമത എംഎല്‍എമാര്‍ നിലപാട് മാറ്റിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications