മോദി നാളെ ജാർഖണ്ഡിൽ, പ്രഖ്യാപിക്കുക 83,000 കോടിയുടെ പദ്ധതികൾ; ലക്ഷ്യം ആദിവാസി വിഭാഗങ്ങളുടെ പിന്തുണ?
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ഗാന്ധി ജയന്തിയുടെ ഭാഗമായി നാളെ പിഎംജെയുജിഎ പദ്ധതിയുടെ പ്രഖ്യാപനവും നാളെ മോദി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദി ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെത്തുന്നത്. അതിനാൽ തന്നെ നാളത്തെ മോദിയുടെ വരവ് ഏറെ നിർണായകമാണെന്നാണ് വിലയിരുത്തൽ.
കാരണം ഈ പദ്ധതി പ്രഖ്യാപനം നടത്തുന്നതിന് പുറമേ ബിജെപി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പരിവർത്തൻ യാത്രയുടെ സമാപനവും മോദിയുടെ സാന്നിധ്യത്തിലാവും കുറിക്കുക. ജാർഖണ്ഡിൽ രാഷ്ട്രീയമാറ്റം ലക്ഷ്യമിട്ട് കൊണ്ട് നടത്തിയ പരിവർത്തൻ യാത്ര വിവിധ ഇടങ്ങളിലെയും കഴിഞ്ഞ ദിവസം സഞ്ചരിച്ചിരുന്നു. അതിന് ശേഷമാണ് സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് രംഗത്തിറക്കാൻ ബിജെപി തീരുമാനിച്ചത്.

നാളെ പ്രഖ്യാപിക്കുന്ന പദ്ധതി ഉൾപ്പെടെ സംസ്ഥാനത്തെ ആദിവാസി വിഭാഗത്തെ ഒപ്പം നിർത്തുക എന്ന കൃത്യമായ ഉദ്ദേശത്തോടെയാണ് മോദിയുടെ വരവ്. 30 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 549 ജില്ലകളിലായി 63,000ലധികം ആദിവാസികൾ കൂടുതലുള്ള ഗ്രാമങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന പദ്ധതിയാണ് പിഎംജെയുജിഎ. 79,156 കോടി ചെലവിൽ 5 കോടിയിലധികം ആദിവാസികൾക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന.
ഇതിന് പുറമേ വേറെയും പദ്ധതികൾ മോദി നാളെ പ്രഖ്യാപിക്കുന്നുണ്ട്. 40 ഏകലവ്യ സ്‌കൂളുകളുടെ ഉദ്ഘാടനവും 25 ഏകലവ്യ സ്‌കൂളുകളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി കൂടുതൽ പദ്ധതികൾ മോദി നാളെ ഉദ്‌ഘാടനം ചെയ്യുന്നുണ്ട്. ആകെ 83,000 കോടിയുടെ പദ്ധതികളാണ് പരിഗണനയിൽ, അതുകൊണ്ട് തന്നെ മോദിയുടെ വരവ് പ്രതിപക്ഷവും ഉറ്റുനോക്കുകയാണ്.
ജാർഖണ്ഡിലെ ഏറ്റവും വലിയ വോട്ട് ബാങ്കുകളിൽ ഒന്നായ ആദിവാസി വിഭാഗത്തെ ഒപ്പം നിർത്തുകയാണ് ഈ നീക്കത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ ദേശീയ പദ്ധതികൾ പോലും പ്രഖ്യാപിക്കാൻ ജാർഖണ്ഡിനെയാണ് മോദി തിരഞ്ഞെടുക്കുന്നത് എന്നതും ശ്രദ്ധേയമായാണ് കാര്യങ്ങളിൽ ഒന്നാണ്. വികസിത് ഭാരത് സങ്കൽപ് യാത്ര ഉൾപ്പെടെ ഇവിടെ നിന്നാണ് പ്രഖ്യാപിച്ചത്.
അതിന് പുറമേ രണ്ടാഴ്‌ചക്കുള്ളിൽ പ്രധാനമന്ത്രി ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തേക്ക് വരുന്നത്. നേരത്തെ സെപ്റ്റംബർ 15ന് അദ്ദേഹം ആറ് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഉദ്ഘാടനം ചെയ്യുകയും ജംഷഡ്പൂരിലെ സ്‌റ്റീൽ സിറ്റിയിൽ വച്ച് ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്‌തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ജാർഖണ്ഡിലേക്ക് അദ്ദേഹം വരുന്നത്.
നാളെ നടക്കുന്ന പരിവർത്തൻ റാലി സമാപനത്തിൽ മോദി ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ദേശീയ രാഷ്ട്രീയത്തിന് സമാനമായി എൻഡിഎയും ഇന്ത്യ സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ഇടങ്ങളിൽ ഒന്നാണ് ജാർഖണ്ഡ്, അതുകൊണ്ട് തന്നെ ലോക്‌സഭയിലെ മങ്ങിയ പ്രകടനത്തിന് ഈ തിരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കുകയാവും ബിജെപിയുടെയും കേന്ദ്രത്തിന്റെയും ശ്രമം.












Click it and Unblock the Notifications