ജാർഖണ്ഡ് തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളിൽ 28 ശതമാനവും ക്രിമിനൽ കേസ് പ്രതികൾ, കൂടുതൽ ഈ പാർട്ടിയിൽ
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നാലിലൊന്ന് പേർക്കും എതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 28 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് റിപ്പോർട്ട്.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ ആകെയുള്ള 528 സ്ഥാനാർത്ഥികളിൽ 522 പേരുടെ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്കെതിരെ കേസുകൾ നിലവിലുള്ളതായി കണ്ടെത്തിയത്. ഒന്നാം ഘട്ടത്തിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താതെയുള്ള കണക്കാണിത് എന്ന കാര്യം പ്രത്യേകം ഓർക്കണം. പരിശോധിച്ച 522 പേരിൽ 148 പേർക്ക് എതിരെയാണ് ക്രിമിനൽ കേസുള്ളതെന്നാണ് കണ്ടെത്തൽ.

അതിൽ തന്നെ ഗുരുതരമായ കുറ്റ കൃത്യങ്ങളുടെ പേരിൽ കേസ് നേരിടുന്ന സ്ഥാനാർത്ഥികളാണ് അധികവുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആകെയുള്ള 522 പേരിൽ ഏകദേശം 122 സ്ഥാനാർത്ഥികൾ (23 ശതമാനം) അവരുടെ സത്യവാങ്മൂലത്തിൽ ഗുരുതരമായ ക്രിമിനൽ കേസുകൾ തങ്ങൾക്കെതിരെ നിലവിലുള്ളതായി അറിയിച്ചിട്ടുണ്ട്.
ഇതിൽ വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നുള്ള അംഗങ്ങളെ ഈ കൂട്ടത്തിൽ നിന്ന് നോക്കിയാൽ കൂടുതൽ വരുന്നത് ബിജെപിയിൽ നിന്നാണ് എന്ന് വ്യക്തമാവും. നിലവിൽ രണ്ടാംഘട്ടത്തിൽ മത്സരിക്കുന്ന 32 സ്ഥാനാർത്ഥികളിൽ 14 പേരും ഇത്തരത്തിൽ സ്വന്തം പേരിൽ ക്രിമിനൽ കേസ് നിലവിലുള്ളവരാണ്. രണ്ടാമതുള്ളത് ബിഎസ്‌പിയിൽ നിന്നുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ബിഎസ്‌പിയുടെ 24 സ്ഥാനാർത്ഥികളിൽ എട്ട് പേർക്കെതിരെയും ക്രിമിനൽ കേസുണ്ട്. മൂന്നാമതുള്ളത് ജെഎംഎമ്മും കോൺഗ്രസുമാണ്, 5 വീതം. ഇതിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് പ്രധാന കക്ഷികളായ എജെഎസ്‌യു, ആർജെഡി എന്നിങ്ങനെയുള്ള മുൻനിര പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് എതിരെയും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ കേസിൽ നിലവിലുള്ളവരും ബിജെപിയിൽ നിന്നാണ് അധികമായുള്ളത്. പട്ടികയിൽ നേരത്തെ വന്നത് പോലെ തന്നെ ബിഎസ്‌പി, ജെഎംഎം എന്നിവരാണ് പിന്നാലെയുള്ളത്. ഇതിലും കോൺഗ്രസ്, എജെഎസ്‌യു കക്ഷികളുടെ സ്ഥാനാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ ഏറ്റവും ഞെട്ടിക്കുന്ന കാര്യം എന്തെന്നാൽ സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങളിൽ കേസ് നേരിടുന്ന പന്ത്രണ്ട് സ്ഥാനാർത്ഥികളും ഈ പട്ടികയിലുണ്ട്. അതിൽ ഒരു സ്ഥാനാർത്ഥിക്ക് എതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ടെന്നാണ് നാമനിർദ്ദേശ പത്രികയോടൊപ്പം ചേർത്ത സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, സംസ്ഥാനത്ത് ഒന്നാംഘട്ടം വോട്ടെടുപ്പ് നവംബർ 13 ബുധനാഴ്‌ചയാണ് നടന്നത്. ആകെ 43 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ ശതമാനം പോളിംഗ് ഉയർന്നു എന്നതാണ് ആശ്വാസകരമായ കാര്യം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 20നാണ്. ഫലം വരുന്നതാവട്ടെ നവംബർ 23നാണ്. ആകെ 81 നിയമസഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.












Click it and Unblock the Notifications