ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; വമ്പൻ നീക്കവുമായി ജെഎംഎം, വനിതകൾക്ക് 30,000 രൂപ ധനസഹായം, പക്ഷേ ഈ കടമ്പ മുന്നിൽ
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപനിരിക്കെ ജാർഖണ്ഡിലെ വോട്ടർമാരെ കൈയിലെടുക്കാനുള്ള കൂടുതൽ തന്ത്രങ്ങളുമായി ജെഎംഎം. വനിതകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി ആലോചിക്കുന്നത്. 'ജെഎംഎം സമ്മാൻ യോജന' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി അപേക്ഷ നൽകിയിട്ടുണ്ട്.
ബിജെപിയുടെ 'ഗോഗോ ദീദി' പദ്ധതിയെ മറികടക്കുക ലക്ഷ്യമിട്ടാണ് ജെഎംഎം കൂടുതൽ പ്രഖ്യാപനങ്ങൾ നടത്താൻ ഒരുങ്ങുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയാൽ മാത്രമേ ഈ പ്രഖ്യാപനം നടത്താൻ കഴിയൂ എന്നത് മാത്രമാണ് അവർക്ക് മുന്നിലുള്ള കടമ്പ. മാസം 2500 രൂപ വീതം വർഷത്തിൽ അകെ 30,000 രൂപ സഹായധനമായി നൽകുന്ന പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഇത് സംബന്ധിച്ച അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി ജെഎംഎം ജനറൽ സെക്രട്ടറി വിനോദ് കുമാർ പാണ്ഡെ അറിയിച്ചിട്ടുണ്ട്. മെയ് രണ്ടിന് പുറപ്പെടുവിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം പ്രകാരം അവരുടെ അനുമതിയില്ലാതെ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിയില്ലെന്നതാണ് ഇതിന്റെ കാരണമായി പാണ്ഡെ ചൂണ്ടിക്കാണിക്കുന്നത്.
ബിജെപിയുടെ സഹായധന പദ്ധതിക്ക് അനുമതി നൽകിയ സാഹചര്യത്തിൽ തങ്ങൾക്കും അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ജെഎംഎം. കൂടാതെ ബിജെപി ഗോഗോ ദീദി യോജന വഴി സഹായധനം കിട്ടാനുള്ള ആളുകൾക്ക് വേണ്ടി രജിസ്‌ട്രേഷൻ ഫോം നൽകി തുടങ്ങിയിട്ടുണ്ടെന്നാണ് ജെഎംഎം അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
ബിജെപിയുടെ സഹായധന പദ്ധതി പ്രഖ്യാപനം വന്നതിന് പിന്നാലെ കനത്ത ജാഗ്രതയിലാണ് ജെഎംഎം കേന്ദ്രങ്ങൾ. ഇപ്പോഴിതാ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ മുന്നേറ്റത്തിലൂടെ അവർ വിജയം പിടിക്കുകയും കൂടി ചെയ്‌തതോടെയാണ് ഭരണകക്ഷി അതിനെ പ്രതിരോധിക്കാൻ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തുടങ്ങുന്നത്.
നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ ഹേമന്ത് സോറൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ബിജെപിയുടെ പദ്ധതിയെ ലക്ഷ്യമിട്ടാണ് സർക്കാർ നീക്കമെന്നാണ് വിവിധ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇത് കൂടാതെ വേറെയും നീക്കങ്ങൾ ജെഎംഎം നടത്തുന്നുണ്ട്.
സംസ്ഥാനത്ത് യുവാക്കളെയും കൂടി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കും ആയിരിക്കും ജെഎംഎം മുൻതൂക്കം നൽകുക. കഴിഞ്ഞ തവണത്തേതിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കുതിപ്പിലൂടെ കൂടുതൽ കരുത്താർജിച്ച കോൺഗ്രസിനൊപ്പമാണ് ഇക്കുറി ജെഎംഎം ഇവിടെ മത്സരിക്കുന്നത്. ഇന്ത്യ സഖ്യവും എൻഡിഎയും തമ്മിലുള്ള പോരാട്ടം എന്നാണ് ജാർഖണ്ഡ് തിരഞ്ഞെടുപ്പിനെ എല്ലാവരും വിശേഷിപ്പിക്കുന്നത്.












Click it and Unblock the Notifications