'10 ലക്ഷം പേർക്ക് ജോലി, 15 ലക്ഷത്തിന്റെ ഇൻഷുറൻസ്'; ജാർഖണ്ഡിൽ ഇന്ത്യ സഖ്യത്തിന്റെ വൻ വാഗ്‌ദാനങ്ങൾ
റാഞ്ചി: ജാർഖണ്ഡ് തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയെ വീഴ്ത്താൻ വമ്പൻ നീക്കങ്ങളുമായി ഇന്ത്യ സഖ്യത്തിന്റെ പ്രകടന പത്രിക. ജനപ്രിയ വാഗ്‌ദാനങ്ങൾ ഏറെ അടങ്ങിയ സംയുക്ത പ്രകടന പത്രികയാണ് മുന്നണി പുറത്തുവിട്ടിരിക്കുന്നത്. തൊഴിൽ രഹിതരായ യുവാക്കളെയും ദരിദ്രരെയും ലക്ഷ്യമിടുന്ന സുപ്രധാന പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിൽ അവർ ഉൾപ്പെടുത്തിയിരിക്കുന്നത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മറ്റ് ഇന്ത്യ സഖ്യ കക്ഷികളുടെ നേതാക്കൾ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ചൊവ്വാഴ്‌ച അവർ പ്രകടന പത്രിക പുറത്തുവിട്ടത്. 'ന്യായ് പത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രകടനപത്രിക ജാർഖണ്ഡിലെ ജനങ്ങൾക്ക് ഏഴ് ഉറപ്പുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

യുവാക്കൾക്ക് പത്ത് ലക്ഷം തൊഴിലുകൾ സംസ്ഥാനത്ത് അവതരിപ്പിക്കും എന്നാണ് സഖ്യത്തിന്റെ പ്രകടന പത്രിക അവകാശപ്പെടുന്നത്. കൂടാതെ പാവപ്പെട്ടവർക്ക് പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നാണ് അവർ അവകാശപ്പെടുന്നു. എസ്‌സി, എസ്‌ടി വിഭാഗത്തിന്റെ സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രകടന പത്രികയിൽ പരാമർശിച്ചിട്ടുണ്ട്.
എസ്‌ടിവിഭാഗത്തിന് 28 ശതമാനമായും എസ്‌സി വിഭാഗത്തിന് 12 ശതമാനമായും ഒബിസിക്ക് 27 ശതമാനമായും സംവരണം വർധിപ്പിക്കും എന്നാണ് വാഗ്‌ദാനം. ഇത് കൂടാതെ സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ കൈയിലെടുക്കാനുള്ള പ്രഖ്യാപനങ്ങളും യഥേഷ്‌ടം പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ഇന്ത്യ സഖ്യം ശ്രദ്ധിച്ചിട്ടുണ്ട്.
ഗ്യാസ് സിലിണ്ടറിന് 450 രൂപയാക്കും എന്നതുൾപ്പെടയുള്ള വാഗ്‌ദാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. പ്രധാനമായും വനിതാ വോട്ടർമാരെ, വീട്ടമ്മമാരെ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രഖ്യാപനം. കൂടാതെ സംസ്ഥാനത്തെ റേഷൻ വിഹിതത്തിൽ വർദ്ധനവ് കൊണ്ട് വരുമെന്ന ജനകീയ പ്രഖ്യാപനവും ഈ പ്രകടനപത്രികയിൽ ഇന്ത്യ സഖ്യം ചേർത്തിട്ടുണ്ട്.
ഓരോ വ്യക്തിക്കും ഏഴ് കിലോ വീതം റേഷൻ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. വനിതകൾക്ക് മാസം 2500 രൂപയുടെ ധനസഹായം, സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പരിഷ്ക്കാരം, കർഷകർക്ക് തുണയാവാനായി താങ്ങുവില ഉയർത്തൽ എന്നിങ്ങനെ ഒട്ടേറെ പ്രഖ്യാപനങ്ങൾ ഈ പ്രകടന പത്രികയിൽ അവർ വേറെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ കുടക്കീഴിൽ ജെഎംഎം, കോൺഗ്രസ്, ആർജെഡി, ഇടത് പാർട്ടികൾ എന്നിവരാണ് മത്സരിക്കുന്നത്. കൂടാതെ പ്രതിപക്ഷമായ എൻഡിഎയിൽ ബിജെപിക്ക് പുറമേ ജെഡിയു, എജെഎസ്‌യു, എൽജെപി എന്നീ കക്ഷികളുമുണ്ട്.നവംബർ 13, 20 ദിവസങ്ങളിൽ രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുക. ഫലം വരുന്നത് നവംബർ 23നായിരിക്കും.












Click it and Unblock the Notifications