ആരാണ് ടൈഗർ ജയറാം മഹ്‌തോ? ഇന്ത്യ സഖ്യത്തിനും എൻഡിഎയ്ക്കും ഒരുപോലെ വെല്ലുവിളി, കറുത്ത കുതിരയാവുമോ?
റാഞ്ചി: ജാർഖണ്ഡിൽ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞിട്ടും രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഒന്നും വിശ്രമമില്ല. രണ്ടാംഘട്ടം ദിവസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെ ജാർഖണ്ഡിലെ രാഷ്ട്രീയ ഗോദയിൽ ഇതുവരെ കാണാത്ത ചില പോരാട്ടങ്ങൾ കൂടി നടക്കുന്നത് നമുക്ക് കാണാം. സംസ്ഥാനത്തിന്റെ ഇതുവരെയുള്ള ചരിത്രം എടുത്ത് പരിശോധിച്ചാൽ രണ്ട് ദേശീയ പാർട്ടികൾ, അതായത് കോൺഗ്രസും ബിജെപിയും ഒപ്പം രണ്ട് പ്രാദേശിക പാർട്ടികൾ ജെഎംഎം, എജെഎസ്‌യു എന്നിവയെ ചുറ്റിപ്പറ്റിയാണ് പോരാട്ടം നടക്കാറുള്ളത്.
ഇതുവരെയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളെയും ഇത് ശരിവയ്ക്കുന്നതാണ്. നിലവിൽ ഭരിക്കുന്നത് ആവട്ടെ ജെഎംഎം,കോൺഗ്രസ് സഖ്യമാണ്. മുഖ്യ പ്രതിപക്ഷമായി ബിജെപിയും രംഗത്തുണ്ട്. എന്നാൽ ഈ മത്സര കളത്തിലേക്ക് പുതിയൊരു പേര് ഉയർന്നുവരികയാണ് ഇപ്പോൾ. അടുത്ത കാലത്തായി ജാർഖണ്ഡിൽ ജനസമ്മതി ഉണ്ടാക്കിയെടുത്ത ഒരു മുപ്പതുകാരനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

Pic: Taiger Jayaram Mahto FB
ടൈഗർ ജയറാം മഹ്‌തോ എന്നാണ് അദ്ദേഹത്തെ അനുയായികൾ വിളിക്കുന്നത്. ജാർഖണ്ഡിലെ സവിശേഷമായ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നുവന്ന ഈ പുതുമുഖം ഇന്ത്യ സഖ്യത്തെയും എൻഡിഎയും ഒരുപോലെ വിറപ്പിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. ജാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച എന്ന രാഷ്ട്രീയപാർട്ടിയുടെ ഉദയമാണ് മഹ്‌തോയുടെ വളർച്ചയ്ക്ക് കാരണം.
ആരാണ് ടൈഗർ ജയറാം മഹ്‌തോ?
മൂന്ന് മാസം മുൻപ് മാത്രം സ്ഥാപിതമായ ജെഎൽകെഎം എന്ന പാർട്ടിയുടെ നേതാവാണ് ജയറാം മഹ്‌തോ. മുപ്പത് വയസ് മാത്രമാണ് അദ്ദേഹത്തിന്റെ പ്രായം. നിലവിൽ ഒരു മുന്നണിക്ക് ഒപ്പവും ചേരാതെ മത്സരിക്കുന്ന ഈ പാർട്ടി ആകെയുള്ള 81 സീറ്റുകളിൽ 73 ഇടത്തും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. പുതുതായി പിറന്ന ഈ പാർട്ടി ഒരുപാട് സീറ്റുകൾ സ്വന്തമാക്കുമോ എന്നല്ല മുഖ്യധാരാ കക്ഷികളുടെ ആശങ്ക.
പ്രധാനമായും അവർ ഭയക്കുന്നത് തങ്ങളുടെ വോട്ട് ബാങ്കുകളിൽ മഹ്‌തോയും അനുയായികളും വിള്ളൽ വീഴ്ത്തുമോ എന്നാണ്. അതിന് കാരണമാവുന്നത് സംസ്ഥാനത്തെ പ്രബല വിഭാഗങ്ങളിൽ ഒന്നായ കുഡ്‌മി വിഭാഗത്തിലെ അവരുടെ സ്വാധീനമാണ്. ജയറാം ഉൾപ്പെടുന്ന കുഡ്‌മി വിഭാഗം സംസ്ഥാനത്ത് 15 ശതമാനത്തോളം വരുന്ന ജാതിയാണ്.
അത്രയും വലിയൊരു വോട്ട് ബാങ്ക് മനസിൽ കണ്ടാണ് ജയറാം ഇറങ്ങുന്നതെന്ന് സാരം. അതാണ് മുന്നണികളെ അലട്ടുന്ന കാര്യം. ഈ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിലൂടെ ഏത് വിധത്തിലുള്ള തിരിച്ചടി വേണമെങ്കിലും നേരിടാം എന്നാണ് ആശങ്കയുണ്ടാക്കുന്ന കാര്യം. സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങൾ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള വിഭാഗമാണ് കുഡ്‌മികൾ.
ദുമ്രി, ബെർമോ എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നാണ് ജയറാം ഇക്കുറി മത്സരിക്കുന്നത്. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ജയറാമും അനുയായികളും പരീക്ഷണാടിസ്ഥാനത്തിൽ മത്സരിച്ചിരുന്നു. അന്ന് പാർട്ടി രജിസ്‌റ്റർ ചെയ്യാത്തതിനാൽ അവർ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മത്സരിച്ചത്. അവിടെ അദ്ദേഹം നേടിയ വോട്ടാണ് പാർട്ടികളെ ആശങ്കപ്പെടുത്തുന്നത്.
ജെഎംഎം, ബിജെപി എന്നീ കക്ഷികൾക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ് അന്ന് ജയറാം മത്സരം പൂർത്തിയാക്കിയത്. മൂന്ന് മാസങ്ങൾക്ക് ഇപ്പുറം കൂടുതൽ ജനപ്രീതിയോട്, മികച്ച പ്രചാരണ പരിപാടികൾ നടത്തിയാണ് അദ്ദേഹം വരുന്നത്. മൂന്ന് ലക്ഷത്തിൽ അധികം വോട്ടാണ് ജയറാം നേടിയത്. അതുകൊണ്ട് തന്നെ ഇക്കുറി എല്ലാവരും ഉറ്റുനോക്കുന്നത് ജയറാം കറുത്ത കുതിരയാവുമോ എന്നാണ്.












Click it and Unblock the Notifications