സുപ്രീം കോടതിയിൽ രണ്ട് പുതിയ ജഡ്‌ജിമാർ കൂടി; ജസ്‌റ്റിസുമാരായ കോടീശ്വർ സിംഗിനും മഹാദേവനും നിയമനം
ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് പുതിയ രണ്ട് ജഡ്‌ജിമാർ കൂടി എത്തും. ജസ്‌റ്റിസ് എൻ കോടീശ്വർ സിംഗ്, ജസ്‌റ്റിസ് ആർ മഹാദേവൻ എന്നിവരെയാണ് സുപ്രീം കോടതിയിലേക്ക് നിയമിച്ചതെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രഖ്യാപിച്ചു. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാഷ്ട്രപതി അംഗീകരിച്ച അവരുടെ നിയമനങ്ങൾ നടന്നതോടെ സുപ്രീം കോടതിയിലെ മുഴുവൻ ഒഴിവുകളും നികത്തപ്പെടും.
ഇതോടെ ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടക്കം ആകെ ജഡ്‌ജിമാരുടെ എണ്ണം 34 ആയി ഉയരും. ചീഫ് ജസ്‌റ്റിസ് ചന്ദ്രചൂഡ്, ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത്, ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന സുപ്രീം കോടതി കൊളീജിയമാണ് സുപ്രീം കോടതിയിലേക്കുള്ള ജഡ്‌ജിമാരെ നിയമിക്കുന്നതിനുള്ള ശുപാർശ നൽകിയത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മണിപ്പൂരിൽ നിന്നൊരു സുപ്രീം കോടതി ജഡ്‌ജി എന്ന ഖ്യാതിയോടെയാണ് ജസ്‌റ്റിസ് എൻ കോടീശ്വർ സിംഗ് പരമോന്നത കോടതിയിൽ പ്രവേശിക്കുക. നിലവിൽ ജമ്മു, കശ്‌മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്‌റ്റിസായി പ്രവർത്തിച്ചുവരികയായിരുന്നു കോടീശ്വർ സിംഗ്.
ജസ്‌റ്റിസ് അനിരുദ്ധാ ബോസ്, ജസ്‌റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവർ വിരമിച്ചതിനെ തുടർന്ന് സുപ്രീം കോടതിയിൽ രണ്ട് ഒഴിവുകളുണ്ടായിരുന്നു. ഇവ നികത്താനാണ് പുതിയ രണ്ട് ജഡ്‌ജിമാരുടെ നിയമന ശുപാർശ സുപ്രീം കോടതി കൊളീജിയം നടത്തിയത്. കൂടാതെ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിതിൻ ജംദാറിനെയും കൊളീജിയം ശുപാർശ ചെയ്‌തിരുന്നു.
സുപ്രീം കോടതിയിൽ വടക്കുകിഴക്കൻ മേഖലയുടെ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മണിപ്പൂരിൽ നിന്നുള്ള കോടിശ്വർ സിംഗിനെ ശുപാർശ ചെയ്‌തതെന്നും പിന്നാക്ക വിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കി കോടതിയെ കൂടുതൽ വൈവിധ്യവൽക്കരിക്കാനാണ് മഹാദേവനെ ശുപാർശ ചെയ്‌തതെന്നും കൊളീജിയം പറഞ്ഞിരുന്നു.
ജസ്‌റ്റിസ് കോടീശ്വർ സിംഗ്
മണിപ്പൂരിലെ ആദ്യ അഡ്വക്കേറ്റ് ജനറലായിരുന്ന ജസ്‌റ്റിസ് എൻ ഇബോടോംബി സിംഗിന്റെ മകനായി 1963 മാർച്ച് 1ന് മണിപ്പൂരിൽ ഇംഫാലിൽ ജസ്‌റ്റിസ് കോടീശ്വർ സിംഗ് ജനിച്ചത്. ഗുവാഹത്തി ഹൈക്കോടതിയിലേക്ക് മാറുന്നതിന് മുമ്പ് അദ്ദേഹം സുപ്രീം കോടതിയിൽ ഹ്രസ്വകാലം അഭിഭാഷകനായി പ്രാക്‌ടീസ് ചെയ്‌തിരുന്നു.
2008ൽ ഗുവാഹത്തി ഹൈക്കോടതി അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു. 2011ൽ ഗുവാഹത്തി ഹൈക്കോടതിയിലെ അഡീഷണൽ ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത ജസ്‌റ്റിസ് സിംഗ് 2012ൽ സ്ഥിരം ജഡ്‌ജിയായി മാറി. 2013-ൽ മണിപ്പൂർ ഹൈക്കോടതി രൂപീകൃതമായതിന് ശേഷം അദ്ദേഹം ജഡ്‌ജിയായി നിയമിതനായി. പിന്നീട് 2018ൽ ഗുവാഹത്തി ഹൈക്കോടതിയിലേക്ക് മാറി. പിന്നീടാണ് ജമ്മു കാശ്‌മീർ കോടതിയുടെ ചീഫ് ജസ്‌റ്റിസ് ആയത്.
ജസ്റ്റിസ് മഹാദേവൻ
മദ്രാസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം പൂർത്തിയാക്കി 1989ലാണ് ജസ്‌റ്റിസ് മഹാദേവൻ അഭിഭാഷകനായി ചേർന്നത്. പരോക്ഷ നികുതി, കസ്റ്റംസ്, സെൻട്രൽ എക്സൈസ് വിഷയങ്ങളിൽ സ്പെഷ്യലൈസേഷനോടെ 25 വർഷക്കാലം അദ്ദേഹം സിവിൽ, ക്രിമിനൽ, റിട്ട് വശങ്ങളിൽ പ്രാക്‌ടീസ് ചെയ്‌തിരുന്നു.
തമിഴ്‌നാട് സർക്കാരിന്റെ അഡീഷണൽ ഗവൺമെന്റ് പ്ലീഡറായും (ടാക്‌സ്) മദ്രാസ് ഹൈക്കോടതിയിൽ അഡീഷണൽ സെൻട്രൽ ഗവൺമെൻ്റ് സ്‌റ്റാൻഡിംഗ് കൗൺസലായും ഇന്ത്യാ ഗവൺമെന്റിന്റെ സീനിയർ പാനൽ കൗൺസലായും സേവനമനുനുഷ്‌ഠിക്കുകയും 9,000-ത്തിലധികം കേസുകൾ നടത്തുകയും ചെയ്‌തിരുന്നു. 2013ളാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയായി നിയമനം ലഭിച്ചത്.












Click it and Unblock the Notifications