സിലാവത്തിനെ മുന്നിലിറക്കി സിന്ധ്യ... പണി തുടങ്ങി, കൊമ്പുകോര്‍ത്ത് കോണ്‍ഗ്രസ്, മറുപണിക്ക് കമല്‍നാഥ്!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രകോപനത്തില്‍ ഇടഞ്ഞ് കോണ്‍ഗ്രസ്. യുദ്ധക്കളത്തിലേക്ക് കമല്‍നാഥ് അടക്കമുള്ള നേതാക്കള്‍ എത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ കളം മാറ്റി സിന്ധ്യയും അമ്പരിപ്പിച്ചിരിക്കുകയാണ്. സ്വന്തം മന്ത്രിമാരെ വെച്ച് നീക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ് അദ്ദേഹം. പ്രതീക്ഷിച്ചപ്പോള്‍ തുളസി സിലാവത്തിനെ മുന്നിലിറക്കിയാണ് തന്ത്രമൊരുക്കുന്നത്. ആരോഗ്യവകുപ്പ് നഷ്ടമായെങ്കിലും ബിജെപിക്കുള്ളില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ സിന്ധ്യക്ക് സാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ പദ്ധതി റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ സൂചനയാണ്.
സിലാവത്തിന്റെ വരവ്
സിലാവത്ത് ആദ്യം തന്നെ ഓഫീസില്‍ ചാര്‍ജെടുത്തിരിക്കുകയാണ്. ഇതിലൂടെ സിന്ധ്യയുടെ ഗെയിം പ്ലാനാണ് നടപ്പാക്കിയിരിക്കുന്നത്. രാജകീയ സ്ഥാനമാണ് തന്റെ ഓഫീസില്‍ സിന്ധ്യക്ക് സിലാവത്ത് നല്‍കിയിരിക്കുന്നത്. ഓഫീസില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ വലിയൊരു ചിത്രം തന്നെ അദ്ദേഹം സ്ഥാപിച്ചിരിക്കുകയാണ്. കേട്ട് കേള്‍വിയില്ലാത്ത കാര്യമാണിത്. മഹാത്മാ ഗാന്ധി, സ്വാമി വിവേകാനന്ദന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എന്നിവരുടെ ചിത്രവും അദ്ദേഹത്തിന്റെ സീറ്റിന്റെ പിന്നിലായിട്ടുണ്ട്.
സിന്ധ്യയുടെ തന്ത്രം
ഗ്വാളിയോര്‍ മേഖലയില്‍ സിന്ധ്യയുടെ തിരഞ്ഞെടുപ്പ് തന്ത്രം നടപ്പാക്കുന്നത് സിലാവത്താണ്. കോണ്‍ഗ്രസിനെ എങ്ങനെ പൂട്ടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മേഖലകളായി തിരിച്ച് സിന്ധ്യയുടെ വിശ്വസ്തര്‍ക്ക് ചുമതല നല്‍കാനാണ് തീരുമാനം. കമല്‍നാഥിനെ ഭയപ്പെടുത്താന്‍ ചിന്ദ്വാരയില്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകരെ തന്നെ ഇറക്കിയിട്ടുണ്ട്. ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിലും പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന കമല്‍നാഥിനെ ഭയപ്പെടുത്തുമെന്നാണ് സിന്ധ്യയുടെ വാദം. ബിജെപി പ്രവര്‍ത്തകര്‍ ഗ്വാളിയോറില്‍ ഇറങ്ങാന്‍ വിസമ്മതിക്കുന്നുണ്ടെങ്കിലും ചിന്ദ്വാരയില്‍ ആ പ്രശ്‌നം നേരിടുന്നില്ല.
കോണ്‍ഗ്രസിന്റെ തിരിച്ചടി
എന്ത് കണ്ടിട്ടാണ് സിന്ധ്യയുടെ ചിത്രം ഒരു സര്‍ക്കാര്‍ ഓഫീസില്‍ പതിച്ചതെന്ന് കമല്‍നാഥിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ ചോദിക്കുന്നു. നിര്‍ഭാഗ്യവശാല്‍, ദീന്‍ദയാല്‍ ഉപാധ്യായ ശ്യാമപ്രസാദ് മുഖര്‍ജി, അമിത് ഷാ, ജെപി നദ്ദ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. സിന്ധ്യ ഞങ്ങള്‍ക്ക് വലിയൊരു പ്രചോദനമാണ്. ചിത്രം സ്ഥാപിച്ചതില്‍ ഒരു തെറ്റുമില്ല. കോണ്‍ഗ്രസ് എന്തിനാണ് ഇതൊക്കെ അന്വേഷിക്കുന്നത്. അവരെന്തിനാണ് രോഷാകുലരാകുന്നതെന്നും സിന്ധ്യയുടെ വക്താവ് പങ്കജ് ചതുര്‍വേദി ചോദിച്ചു.
കളി മാറുന്നു
മധ്യപ്രദേശില്‍ രാഷ്ട്രീയ ചിത്രം തന്നെ മാറുകയാണ്. സിന്ധ്യ ഗ്രൂപ്പിലെ രണ്ടാമനായി സിലാവത്ത് ഉയര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ മോശം പദ്ധതികള്‍ തിരഞ്ഞ് പിടിച്ച് കമല്‍നാഥിനെ പൂട്ടാനുള്ള തിടുക്കത്തിലാണ് സിന്ധ്യ. കര്‍ഷക വായ്പാ പദ്ധതിയുടെ നേട്ടത്തെ പൊളിക്കാനുള്ള തന്ത്രമായിട്ടാണ് സിന്ധ്യ ഇതിനെ കാണുന്നത്. സിലാവത്തിനെ ഒപ്പം കൂട്ടുന്നതിന് പ്രധാന കാരണം, അദ്ദേഹമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനും സിന്ധ്യയെ ബിജെപിയിലെത്തിക്കാനും സഹായിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാസങ്ങളോളം ഗുണയില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു സിലാവത്ത്.
കളത്തിലിറങ്ങി കമല്‍നാഥ്
കമല്‍നാഥും പോര് മുറുകിയതോടെ കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ശിവരാജ് സിംഗ് ചൗഹാന് അദ്ദേഹം കത്തയച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ തൊഴിലാളികളുടെ കാര്യമാണ് അദ്ദേഹം ഉന്നയിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും, ഇവര്‍ നടന്നാണ് സംസ്ഥാനത്തേക്ക് വരുന്നതെന്നും ഭക്ഷണോ വെള്ളമോ ഇല്ലെന്നും കമല്‍നാഥ് പറഞ്ഞു. അതേസമയം കമല്‍നാഥിന്റെ പുതിയ രാഷ്ട്രീയ വിഷയമാണിത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികള്‍ ദില്ലിയില്‍ അടക്കം ജോലിയെടുക്കുന്നുണ്ട്. ഇവരെ തിരിച്ചെത്തിച്ചാല്‍ കോണ്‍ഗ്രസിനുള്ള വലിയ വോട്ടുബാങ്കായി മാറും. കമല്‍നാഥ് സര്‍ക്കാര്‍ ചെറുകിട തൊഴിലാളികള്‍ക്കായി നിരവധി പദ്ധതികള്‍ ഒരുക്കിയിരുന്നു.
ലക്ഷ്യം ഇങ്ങനെ
ആദിവാസി മേഖലകളില്‍ നിന്ന് നിരവധി തൊഴിലാളികള്‍ വോട്ടുബാങ്കായി മുന്നില്‍ നില്‍ക്കുന്നുണ്ട്. ജാബുവ, ബുന്ധേല്‍ഖണ്ഡ്, വിന്ധ്യ മേഖലകളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് നേട്ടമുണ്ടായിരുന്നു. ഇവിടെ നിന്നുള്ളവരെയാണ് തിരിച്ചുകൊണ്ടുവരാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ചൗഹാന്‍ ഇതിന് വഴങ്ങിയിട്ടില്ല. അത്ര എളുപ്പമല്ലെന്ന് ചൗഹാനറിയാം. അത് തന്നെയാണ് കമല്‍നാഥിന് വേണ്ടത്. തിരഞ്ഞെടുപ്പില്‍ കൂടുതല്‍ തൊഴിലുകളും ആനുകൂല്യങ്ങളും നല്‍കുമെന്ന വാഗ്ദാനം പരമാവധി പ്രചരിപ്പിക്കാന്‍ കമല്‍നാഥ്, സ്വന്തം ടീമിനും ജിത്തു പട്വാരിക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിരിച്ചടി തുടങ്ങിയത് ഇങ്ങനെ
സിന്ധ്യ കമല്‍നാഥിനെ ആക്രമിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു അങ്കണവാടി തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള തീരുമാനം. 70000 സ്മാര്‍ട്ട് ഫോണുകളാണ് വാങ്ങാനുള്ള ടെന്‍ഡറും വിളിച്ചിരുന്നു. ഇത് പിന്‍വലിച്ചിരിക്കുകയാണ്. ഇതിലൂടെ കോണ്‍ഗ്രസിന് തൊഴിലാളികള്‍ക്കിടയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് നേട്ടം പൊളിക്കാനാണ് സിന്ധ്യ ലക്ഷ്യമിട്ടത്. ഒരു ഫോണിന് 7950 രൂപയാണ് ഉള്ളത്. എന്നാല്‍ കമല്‍നാഥ് ഉദ്യോഗസ്ഥരിലും വകുപ്പുകളിലും സമ്മര്‍ദം ചെലുത്തി വന്‍തുകയ്ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇതില്‍ അഴിമതിയുണ്ടെന്നുമാണ് സിന്ധ്യ വിഭാഗം ആരോപിച്ചത്.
ചൗഹാന് വീഴ്ച്ച
കോണ്‍ഗ്രസിന് പുതിയൊരു ആയുധം കൂടി ഇതിനിടെ ലഭിച്ചിരിക്കുകയാണ്. തികംഗഡ് ജില്ലയില്‍ പട്ടിണി മരണം സംഭവിച്ചിരിക്കുകയാണ്. ജാരുവ ഗ്രാമത്തിലാണ് സംഭവിച്ചത്. ദരിദ്രര്‍ക്ക് ഒരു സഹായവും ബിജെപി നല്‍കുന്നില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ് ഇവര്‍ മരിച്ചത്. സുഖ്ദാസ് ചദാര്‍, ഭാര്യ ലക്ഷ്മി എന്നിവരാണ് മരിച്ചത്. സുഖ്ദാസിന് ഭക്ഷണം വാങ്ങി കൊടുക്കാന്‍ സാധിക്കില്ലായിരുന്നു. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. അയല്‍വാസികളില്‍ നിന്നാണ് ഇവര്‍ ഭക്ഷണസാധനങ്ങള്‍ കടംവാങ്ങിയിരുന്നത്. മക്കള്‍ക്ക് ഭക്ഷണം നല്‍കുകയും ഇവര്‍ ഭക്ഷണമില്ലാതെ കിടന്നുറങ്ങുകയുമായിരുന്നു പതിവ്. ഏപ്രില്‍ 19ന് ലക്ഷ്മിയും ഏപ്രില്‍ 25ന് സുഖ്ദാസും പട്ടിണി കൊണ്ട് മരിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഈ മേഖലയില്‍ ഭക്ഷണസാധനവും പണവും വിതരണം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.