തിരഞ്ഞെടുപ്പിന് മുൻപ് വിമതരെ തിരികെയെത്തിക്കും;കർണാടകത്തിൽ തന്ത്രം പയറ്റി കോൺഗ്രസ്
ബെംഗളൂരു; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തീവ്രശ്രമങ്ങളുമായി കോൺഗ്രസ്. 2019 ൽ ബി ജെ പിയുടെ കുതിരക്കച്ചട നീക്കത്തിൽ സംസ്ഥാന ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്താൻ പതിനെട്ടടവും പയറ്റുകയാണ്. തങ്ങളെ ഭരണത്തിൽ നിന്നും താഴെയിറക്കിയ ബി ജെ പിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. 2019 ൽ കോൺഗ്രസിൽ നിന്നും ബി ജെ പിയിലേക്ക് മറുകണ്ടം ചാടിയ നേതാക്കളിൽ പലരേയും തിരികെ എത്തിക്കാനാണ് പാർട്ടി തന്ത്രം മെനയുന്നത്. വിശദമായി വായിക്കാം
കർണാടക തിരിച്ച് പിടിക്കണം; നിയമസഭ തിരഞ്ഞെടുപ്പിനായി 'വാർ റൂം' തുറന്ന് കോൺഗ്രസ്
2019 ൽ കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നുമായി 17 ഓളം എം എൽ എമാരായിരുന്നു ബി ജെ പിയിൽ ചേർന്നത്. ഇവരിൽ പലരേയും ബി ജെ പി മന്ത്രിമാരാക്കി നിയമിക്കുകയും ചെയ്തിരുന്നു. ഇവരിൽ ചിലരെ തിരികെയെത്തിക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. ഇവർ നേതൃത്വവുമായി ചർച്ച നടത്തുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. തങ്ങളുടെ മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള നേതാക്കളേയാണ് കോൺഗ്രസ് നോട്ടമിടുന്നത്. മാത്രമല്ല ബി ജെ പി അടുത്ത തവണ അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം തങ്ങൾക്ക് ലഭിച്ചേക്കില്ലെന്ന് ആശങ്കപ്പെടുന്ന നേതാക്കളേയും കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. മന്ത്രിമാരായ എസ് ടി സോമശേഖർ, ബൈരതി ബസവരാജ്, എം ടി ബി നാഗരാജ്, കെ സി നാരായണ ഗൗഡ എന്നിവരെ നേതൃത്വം സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിന് മുൻപ് ഇവരോട് കോൺഗ്രസിൽ ചേരണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്, കോൺഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം കോൺഗ്രസ് ഭരണത്തിൽ ഏറിയാൽ തങ്ങൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന ഉപാധിയാണ് ഈ നേതാക്കൾ വെച്ചിരിക്കുന്ന ഉപാധിയെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. എന്നാൽ ഇത്തരം വാർത്തകളെ തള്ളുകയാണ് വിമതർ. തങ്ങൾ നിലവിൽ ബി ജെ പിയിൽ ആണെന്നും പാർട്ടിയോട് കൂറു പുലർത്തുമെന്നും നേതാക്കൾ പറഞ്ഞു. 'ഞങ്ങൾ തിരിച്ച് പോകുമെന്ന് അവർ ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്നായിരുന്ന മന്ത്രി ബസവരാജിന്റെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ ടിക്കറ്റിൽ തന്നെ ഞാൻ മത്സരിക്കും. ഞങ്ങളെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി വിടുമെന്നും തിരിച്ച് പോകുമെന്നൊക്കെയുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ബസവരാജ് ആരോപിച്ചു.
അതേസമയം നേതാക്കളെ തിരിച്ചെത്തിക്കുന്നതിനോട് കോൺഗ്രസിൽ പല നേതാക്കൾക്കും കടുത്ത എതിർപ്പുണ്ട്. എസ് ടി സോമശേഖരയെ പോലുള്ള ആളുകൾ ബി ജെ പിയുമായും ആർ എസ് എസ് നേതൃത്വവുമായും അടുത്ത ബന്ധത്തിലായി കഴിഞ്ഞു.തീവ്രപ്രത്യയശാസ്ത്രം പുലർത്തുന്ന ഈ നേതാക്കളെ തിരിച്ചെത്തിക്കുന്നത് തിരിച്ചടിയാകും, നേതാക്കൾ പറഞ്ഞു. അതേസമയം വിമതരെ സമീപിച്ചുവെന്ന വാർത്തകൾ തള്ളി കെ പി സി സി വർക്കിംഗ് പ്രസിഡൻറ് സലീം അഹമ്മദ് രംഗത്തെത്തിയിട്ടുണ്ട്.
2018 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 224 അംഗ നിയമസഭയിൽ 104 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോൺഗ്രസിന് 80 സീറ്റുകളും ജെഡിഎസിന് 40 സീറ്റുകളും നേടാനായി. എന്നാൽ ബി ജ പി ഭരണത്തിലേറുമെന്ന സാഹചര്യം വന്നതോടെ കോൺഗ്രസും ജെ ഡി എസും കൈകോർത്തു. ബി ജെ പിക്ക് കനത്ത തിരിച്ചടി നൽക സഖ്യസർക്കാർ അധികാരത്തിലേറുകയും ചെയ്തു. എന്നാൽ സഖ്യത്തിനുള്ളിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത ബി ജെ പി 17 ഓളം എം എൽ എമാരെ അടർത്തിയെടുത്ത് സംസ്ഥാനത്ത് അധികാരം തിരിച്ച് പിടിക്കുകയായിരുന്നു.
Recommended Video