കർണാടകയില്‍ കോളിളക്കം: മന്ത്രിമാരുള്‍പ്പടെ കോണ്‍ഗ്രസില്‍ ചേരുമെന്ന് ബിജെപി എംഎല്‍എ
ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്തെ നിരവധി എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പടേയുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്ന ബസവന ഗൗഡ പാട്ടീൽ യത്നാലിന്റെ പ്രസ്താവനയില്‍ പ്രതിസന്ധിയിലായി കർണാടക ബി ജെ പി. പാർട്ടിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളില്‍ ഒരാളാണ് ബസവന ഗൗഡ പാട്ടീൽ യത്നാല്‍. യത്നാലിന്റെ പ്രസ്താവന ശരിവെച്ചുകൊണ്ട് കർണാടക പി സി സി അധ്യക്ഷന്‍ ഡി കെ.
ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും രംഗത്ത് എത്തിയതും ബി ജെ പിയെ ശക്തമായ പ്രതിരോധത്തിലാക്കുകയും ചെയ്തു. മന്ത്രിമാർ ഉൾപ്പെടെയുള്ള ബി ജെ പി നിയമസഭാംഗങ്ങൾ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. പാർട്ടി ഇക്കാര്യത്തിൽ കരുതലോടെയാണ് നീങ്ങുന്നത്. ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാവുമെന്നും അവർ വ്യക്തമാക്കി.

കോൺഗ്രസിൽ നിന്നും ജെ ഡി എസിൽ നിന്നും വന്ന ബി ജെ പി മന്ത്രിമാർ തിരഞ്ഞെടുപ്പു വേളയിൽ ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരുമെന്നാണ് എം എൽ എ യത്നാൽ വ്യക്തമാക്കിയത്. ഇവരെല്ലാം ബി ജെ പി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്ന ഉത്തർപ്രദേശ് നേതാവ് സ്വാമി പ്രസാദ് മൗര്യയുടെ പാത പിന്തുടരുമെന്നായിരുന്നു യത്‌നാൽ തുറന്നടിച്ചത്. മുതിർന്ന നേതാവിന്റെ പ്രതികരണത്തില്‍ പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ വലിയ എതിർപ്പാണ് ഉയർന്ന് വരുന്നത്.
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍

പി സി സി അധ്യക്ഷൻ ശിവകുമാറുമായി നേതാക്കൾ സംസാരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു "ഇതിനെക്കുറിച്ച് ഞങ്ങൾക്ക് വിവരമുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ അവർ ബി ജെ പിയിൽ നിന്ന് രാജിവെക്കും. പാർട്ടിക്ക് അപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല. നേതാക്കള്‍ ഇപ്പോൾ ഉചിതമായ തീരുമാനമെടുത്ത് ഉടന്‍ തന്നെ മന്ത്രിസഭ വികസിപ്പിക്കണം," അദ്ദേഹം പറഞ്ഞു

അതേസമയം, രഹസ്യം സൂക്ഷിക്കുന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നായിരുന്നു ശിവകുമാർ പ്രതികരിച്ചത്. തങ്ങളെ സമീപിക്കുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. വിഷയം മാധ്യമങ്ങളുമായി ചർച്ച ചെയ്യാനും സാധിക്കില്ല. തങ്ങളുടെ പാർട്ടിക്കുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ബി ജെ പി നേതാക്കൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എംഎൽഎമാർ താനുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്ന് സിദ്ധരാമയ്യയും പറഞ്ഞു.

സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന നാല് മന്ത്രിമാരുടെ പദവികളിലേക്ക് ഉടൻ നിയമനം നടത്തണമെന്ന് ബി ജെ പി നിയമസഭാംഗങ്ങളും മുതിർന്ന നേതാക്കളും ആവശ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു പ്രതിസന്ധി ബി ജെ പിയെ പിടികൂടിയിരിക്കുന്നത്. വിഷയത്തില്‍ ദേശീയ നേതൃത്വത്തിന്റെ ഇടപെടലും നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തർക്കങ്ങള്‍ കാരണം ഒരു വ്യക്തമായ തീരുമാനത്തിലെത്താന്‍ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിലും വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിനുള്ള ഒരുക്കങ്ങളിലും ദേശീയ നേതൃത്വം തിരക്കിലാണെങ്കിലും കർണാടകയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ മന്ത്രിസഭ വിപുലീകരണത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. അതിനിടെ പാർട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് മുതിർന്ന് മന്ത്രിമാരായ ഈശ്വരപ്പയും ഭൈരതി ബസവരാജും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications