ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് അടപടലം തോല്‍ക്കും: പുതിയ നീക്കവുമായി നേതാക്കള്‍
ബെംഗളൂരു: അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കാന്‍ കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. ബിജെപി-ജെഡിഎസ് സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടുകയും വൊക്കലിഗ ആധിപത്യമുള്ള പഴയ മൈസൂരു മേഖലയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തത സാഹചര്യത്തില്‍ ബെംഗളൂരു കോർപ്പറേഷന്‍, മൈസൂർ സിറ്റി കോർപ്പറേഷൻ എന്നിവയക്ക് പുറമെ ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് കർണാടകയില്‍ ഇനി നടക്കേണ്ടത്.
ബിബിഎംപി, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്താൻ പാർട്ടിക്കുള്ളിൽ നിന്ന് സമ്മർദ്ദമുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധി കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും മനോവീര്യം കെടുത്തിയിരിക്കുകയാണ്. മറുവശത്ത് ബിജെപി-ജെഡിഎസ് 146 സഖ്യം നിയമസഭാ മണ്ഡലങ്ങളിൽ ലീഡ് നേടിയതോടെ പ്രതിപക്ഷ ക്യാമ്പുകൾ ആവേശഭരിതവുമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരുമിച്ച് പോകുമെന്നും സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ നിലവില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ആഭ്യന്തര സർവേയിൽ അനുകൂല അഭിപ്രായം ലഭിക്കാത്തതിനാൽ നിയമസഭാംഗങ്ങളും നേതാക്കളും തിരഞ്ഞെടുപ്പിന് തിടുക്കം കാട്ടുന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വെളിപ്പെടുത്തയെന്നാണ് ദ ന്യൂ ഇന്ത്യന്‍ എകസ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ബി ജെ പി - ജെ ഡി എസ് സഖ്യം ഭൂരിപക്ഷം കോർപ്പറേഷനുകളിലും പഞ്ചായത്തുകളിലും അധികാരം പിടിച്ചെടുക്കുകയും ചെയ്യും. ഇത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നടത്താൻ മൈസൂരു സിറ്റി കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. 65 വാർഡുകളിൽ 35 ൽ കൂടുതൽ വാർഡുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു അവരുടെ അവകാശവാദം. കഴിഞ്ഞ കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് 24, ബിജെപി 21, ജെഡിഎസ് 18 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ലോക്സഭ തിരഞ്ഞെടുപ്പില്‍ മൈസൂർ മണ്ഡലത്തില്‍ ബി ജെ പിയുടെ യദുവീർ കൃഷ്ണദത്ത നരഷിമരാജ വാഡിയാർ മികച്ച വിജയം നേടുകയും ചെയ്തു.
ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ 12-13 വാർഡുകളിൽ കൂടുതൽ വിജയിക്കുക കോൺഗ്രസിന് ബുദ്ധിമുട്ടാകുമെന്നാണ് ഒരു മുതിർന്ന നേതാവ് പറയുന്നത്. എൻആർ മൊഹല്ല, കേസരെ, യരഗനഹള്ളി, രാഘവേന്ദ്ര നഗർ തുടങ്ങിയ ഹിന്ദു ആധിപത്യ മേഖലകളിൽ ബിജെപിയുടെ വോട്ട് വിഹിതം 53,000ൽ നിന്ന് 62,000 ആയി മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.
മൈസൂരു, മാണ്ഡ്യ, കോലാർ തുടങ്ങിയ ജില്ലകളിലെ കോൺഗ്രസ് നിയമസഭാംഗങ്ങളും ഇപ്പോള്‍ ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുള്‍ നടക്കുന്നതിനെ അനുകൂലിക്കുന്നില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ബിജെപി-ജെഡിഎസ് വിജയത്തിൻ്റെ തിളക്കം കുറയും അപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താം. ആ സമയം കൊണ്ട് പാർട്ടിയെ സംഘടനാപരമായി ശക്തിപ്പെടുത്താമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.
ജില്ലാ, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ പ്രാദേശിക പ്രശ്‌നങ്ങളെയും പ്രാദേശിക സ്ഥാനാർത്ഥികളെയും ആശ്രയിച്ചാണെങ്കിലും, കോൺഗ്രസിനെ പരാജയപ്പെടുത്താൻ ജെഡിഎസ് ബിജെപിയുമായി ഒരു പരിധി വരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറുള്ളതിനാൽ തിരക്കുകൂട്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ വൈകാനാണ് സാധ്യത.












Click it and Unblock the Notifications