യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; വിധാൻസൗധയിൽ കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധം...
ബിജെപിയെയും യെദ്യൂരപ്പയെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതാണ് കോൺഗ്രസ് പ്രതിഷേധത്തിന് കാരണം.
ബെംഗളൂരു: ബിഎസ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കെതിരെ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരുടെ പ്രതിഷേധം. വിധാൻസൗധയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് എംഎൽഎമാർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചിരിക്കുന്നത്. കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയെയും യെദ്യൂരപ്പയെയും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതാണ് കോൺഗ്രസ്, ജെഡിഎസ് പ്രതിഷേധത്തിന് കാരണം. ഗുലാം നബി ആസാദ്, കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, രാവിലെ ഒമ്പത് മണിയോടെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ വാജുഭായ് വാലയാണ് യെദ്യൂരപ്പയ്ക്ക് സത്യംവാചകം ചൊല്ലിക്കൊടുത്തത്. ബിഎസ് യെദ്യൂരപ്പ മാത്രമാണ് വ്യാഴാഴ്ച അധികാരമേറ്റത്. കോൺഗ്രസ് നൽകിയ ഹർജിയിൽ വെള്ളിയാഴ്ച സുപ്രീംകോടതിയിൽ വാദം കേൾക്കാനിരിക്കെ യെദ്യൂരപ്പയുടെ മുഖ്യമന്ത്രി കസേരയ്ക്ക് എത്രദിവസം ആയുസുണ്ടാകുമെന്നും കണ്ടറിയണം.
Recommended Video

ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശിച്ചതാണ് ബിജെപിയെ വെട്ടിലാക്കിയത്. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കത്ത് ഹാജരാക്കണമെന്നാണ് നിർദേശം. ഒരുപക്ഷേ സുപ്രീംകോടതി വിധി എതിരായാൽ വെള്ളിയാഴ്ച തന്നെ യെദ്യൂരപ്പയ്ക്ക് സ്ഥാനമൊഴിയേണ്ടി വന്നേക്കാം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത് മുതൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്നിരുന്ന കർണാടകയിൽ കഴിഞ്ഞദിവസം രാത്രിയിലാണ് ഗവർണർ തീരുമാനമെടുത്തത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനും, 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാനുമാണ് ഗവർണർ വാജുഭായ് വാല അവസരം നൽകിയത്. ഇതോടെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിക്കുകയും, അർദ്ധരാത്രി തന്നെ സുപ്രീംകോടതി കേസ് പരിഗണിക്കുകയും ചെയ്തിരുന്നു. എന്നാൽ യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി തയ്യാറായില്ല.












Click it and Unblock the Notifications