കർണാടക നിയമസഭ തിരഞ്ഞെടുപ്പ്: സിദ്ധരാമയ്യ രണ്ട് സീറ്റിൽ മത്സരിച്ചേക്കും.. പേടിച്ചിട്ടെന്ന് ബിജെപി!!
ബെംഗളൂരു: കർണാടക നിയമസഭ തിരഞ‍്ഞെടുപ്പിനുള്ള കോൺഗ്രസ് പാർട്ടിയുടെ ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പുറത്തിറങ്ങും. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രണ്ട് സീറ്റിൽ നിന്നും ഇത്തവണ ജനവിധി തേടിയേക്കും എന്നാണ് റിപ്പോർട്ടുകൾ. ചാമുണ്ഡേശ്വരിയിലും ബദാമിയിലുമാകും സിദ്ധരാമയ്യ മത്സരത്തിന് ഇറങ്ങുക എന്നാണ് സൂചനകൾ. ചാമുണ്ഡേശ്വരിയില്‍ ജയം ഉറപ്പില്ലാത്തത് കൊണ്ടാണ് പോലും സിദ്ധു ബദാമിയിലും പരീക്ഷണത്തിന് ഒരുങ്ങുന്നത്.
ചാമുണ്ഡേശ്വരിയിൽ മത്സരിക്കുന്നതിൽ നിന്നും സിദ്ധരാമയ്യ പിന്നോട്ട് പോകില്ല എന്നാണ് ദില്ലിയിൽ നിന്നുള്ള പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യ വിജയിക്കുന്ന കാര്യം ഉറപ്പ് പറയാനും പറ്റില്ല. ഇതേത്തുടർന്നാണ് ബദാമിയിലും അദ്ദേഹം മത്സരിക്കാനുള്ള സാധ്യതകൾ തെളിയുന്നത്. എന്നാൽ ഇതേസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല.
എന്ത് വന്നാലും സിദ്ധരാമയ്യയുടെ വിജയസാധ്യത വെച്ച് ഒരു കളിക്കിറങ്ങാൻ കോൺഗ്രസ് പാര്‍ട്ടി നേതൃത്വത്തിനും താൽപര്യമില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കില്‍ സിദ്ധരാമയ്യ അല്ലാത്ത ഒരു മുഖ്യമന്ത്രിയെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നു പോലുമില്ല. അതുകൊണ്ട് തന്നെയാണ് രണ്ടാമതൊരു സീറ്റിൽ കൂടി മത്സരിച്ച് വിജയം ഉറപ്പിക്കാൻ സിദ്ധരാമയ്യയോട് പാർട്ടി ആവശ്യപ്പെടുന്നതും. എന്നാൽ ചാമുണ്ഡേശ്വരിയിൽ താൻ വിജയിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് സിദ്ധരാമയ്യ.
എന്നാൽ സിദ്ദരാമയ്യയുടെ ഈ നീക്കം കർണാടകയിലെ ബി ജെ പി തരംഗത്തിന്‍റെ ലക്ഷണമാണ് എന്നാണ് ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷാ പറയുന്നത്. കർണാടകയിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിനെ ഇത്തവണ ജനങ്ങൾ ഭരണത്തിൽ നിന്നും താഴെയിറക്കും. ജനങ്ങളുടെ മനസിലിരുപ്പ് തിരിച്ചറിഞ്ഞിട്ടാണ് സിദ്ധരാമയ്യ സുരക്ഷിതമായ മണ്ഡലം തേടുന്നത്. കർണാടകത്തിലെ ജനങ്ങൾ ബി ജെ പിയെ ജയിപ്പിക്കുമെന്നും യെദിയൂരപ്പയെ മുഖ്യമന്ത്രിയാക്കുമെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.