മൂകാംബികയിലേക്ക് ആനയെ ചോദിച്ച് കർണാടക, കേരളം വിട്ടുകൊടുക്കുമോ? നിയമങ്ങൾ പറയുന്നത് ഇങ്ങനെ
കേരളത്തിന്റെ വനമേഖലയിൽ സ്വൈര്യവിഹാരം നടത്തുന്ന ആനകൾ പലതും മനുഷ്യ-മൃഗ സംഘർഷത്തിന് വഴിയൊരുക്കുന്ന വാർത്തകൾ നിരന്തരം നാം കേട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. അരിക്കൊമ്പനെ പോലെയുള്ള ആനകളെ അതിസാഹസികമായി പിടിച്ചുകെട്ടിയിട്ടും മറ്റൊരു സംസ്ഥാനത്തെ വനമേഖലയിലേക്കാണ് പൊതുജന സമ്മർദ്ദം മൂലം നാടുകടത്തിയത്. എന്നാൽ നാട്ടാനകൾ, അഥവാ പരിശീലനം ലഭിച്ച ആനകളുടെ സ്ഥിതി വ്യത്യസ്‌തമാണ്.
അവയിൽ പലതും, ഒന്നുകൂടി ഊന്നിപ്പറഞ്ഞാൽ ഭൂരിഭാഗവും മനുഷ്യരുടെ വികാര വിചാരങ്ങൾക്ക് ഒപ്പം ഇണങ്ങി ജീവിക്കുന്നവയാണ്. പറഞ്ഞുവന്നത് നാട്ടാനകളുടെ കാര്യമാണ്, ഇത്തരത്തിൽ കേരളത്തിന്റെ ആന സമ്പത്തിൽ നിന്നും ഒരു പിടിയാനയെ ആവശ്യപ്പെട്ട് അയൽ സംസ്ഥാനമായ കർണാടക കഴിഞ്ഞ ദിവസമാണ് കത്തയച്ചത്. മുഖ്യമന്ത്രി വിഡി സതീശനെ കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ നേരിട്ടാണ് ഇക്കാര്യത്തിൽ സമീപിച്ചിരിക്കുന്നത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് മതപരമായ ചടങ്ങുകളിലും ക്ഷേത്രാചാരങ്ങളിലും പങ്കെടുക്കുന്നതിന് കേരളത്തിലെ ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ നിന്നും പിടിയാനയെ വിട്ടുതരാനുള്ള സൗകര്യം ഒരുക്കണമെന്നാണ് ഡികെ ശിവകുമാറിന്റെ ആവശ്യം. എന്നാൽ മുൻപ് തെലങ്കാനയിൽ നിന്ന് ആനകളെ വിട്ടുകിട്ടണമെന്ന സമാനമായ ആവശ്യം ഉയർന്നപ്പോൾ കേരളം അതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. ഇതോടെ കർണാടകയുടെ ആവശ്യത്തോട് കേരളം ഏത് രീതിയിൽ പ്രതികരിക്കുമെന്നാണ് എല്ലാവരുടെയും ആകാംഷ.
സ്വാഭാവികമായും ഇത്തരമൊരു ഘട്ടത്തിൽ കൂടുതലായി ഉയരുന്ന ചോദ്യമാണ് നിയമപരമായി ഇതിന് ഏതെങ്കിലും രീതിയിൽ തടസ്സമുണ്ടോ എന്നത്. ആനകൾ ഏറെ പ്രാധാന്യത്തോടെ വനംവകുപ്പ് നോക്കി കാണുന്ന വിഭാഗം ആയതിനാൽ തന്നെ ഇത്തരമൊരു കൈമാറ്റത്തിന്റെ സാധ്യത എത്രത്തോളം ഉണ്ടെന്ന് പലരും ചോദിക്കുന്നു. ഇതിൽ പക്ഷേ നിയമപരമായി തടസങ്ങൾ ഒന്നുമില്ലെങ്കിലും കൊടുക്കാതിരിക്കാൻ പഴുതുകൾ അനവധിയാണെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്‌ധർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ തന്നെ മുതിർന്ന വെറ്ററിനറി സർജൻമാരിൽ ഒരാളും ആനകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ആഴത്തിൽ പഠനങ്ങൾ നടത്തിയിട്ടുമുള്ള ഡോ. പിബി ഗിരിദാസ് പറയുന്നത് കർണാടകയുടെ ആവശ്യം നടക്കാനുള്ള സാധ്യത വിരളമാണെന്നാണ്. അതിന്റെ പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതാവട്ടെ കഴിഞ്ഞകാലങ്ങളിൽ എല്ലാം വിഷയത്തിൽ വനംവകുപ്പ് വിഷയത്തിൽ കാണിച്ച ഉദാസീനമായ നിലപാട് തന്നെയാണ്.
നിയമപരമായ തടസങ്ങളില്ല, പക്ഷേ..?
2022ലെ ഒരു ഭേദഗതി കൊണ്ടുവന്നിരുന്നു, വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്റ്റിൽ, അതുപ്രകാരം ഓണർഷിപ്പ് സർട്ടിഫിക്കറ്റുള്ള ഏതൊരു ജീവനുള്ള ആനയെയും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോവാനും തടസമില്ലെന്ന് ഡോ. പിബി ഗിരിദാസ് പറയുന്നു. അമ്പലങ്ങൾക്കോ വ്യക്തികൾക്കോ കൊടുക്കുന്നതിന് തടസമില്ലെന്ന് അതിൽ വ്യക്തമായി പറയുന്നുണ്ട്. അതുപ്രകാരം 2024ൽ നിയമമായി ഇത് മാറുകയും ചെയ്‌തിട്ടുണ്ട് 'ക്യാപ്റ്റീവ് എലിഫന്റ്സ് (ട്രൻസ്‌ഫർ ഓർ ട്രാൻസ്‌പോർട്ട്) റൂൾ, 2024.

അതിൽ രണ്ട് കാര്യങ്ങളാണ് പ്രധാനമായും നിഷ്‌കർഷിച്ചിട്ടുള്ളത്, ഒന്ന് നിയപരമായിട്ടുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നിർബന്ധമാണ്, രണ്ടാമത്തേത് അതിന് ഡിഎൻഎ പ്രൊഫൈലിംഗ് നടത്തിയിരിക്കണം, അത് സ്വാഭാവികമായി വൈൽഡ് ലൈഫ് ഇൻസ്‌റ്റിറ്റ്യൂട്ട് ചെയ്യുന്ന ഒരു പ്രക്രിയയാണ്. ആനയുടെ ഡിഎൻഎ മാപ്പ് ചെയ്യുക എന്നതാണ്, ഇവ ഉണ്ടെങ്കിൽ ആനയെ കൈമാറാവുന്നതാണ്. ഇതിനൊപ്പം എവിടേക്കാണോ കൈമാറുന്നത് അവിടുത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ എൻഒസി, പിന്നെ എവിടെയാണ് ആനയുള്ളത് അവിടുത്തെ വെറ്ററിനറി ഡോക്‌ടറുടെ പരിശോധന സർട്ടിഫിക്കറ്റുമാണ്; അദ്ദേഹം വ്യക്തമാക്കി.
എന്നാൽ നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ, തെലങ്കാന സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഉൾപ്പെടെ കേരളം വഴങ്ങിയിരുന്നില്ല. അതിന് കാരണമായി പറയുന്നത് ഈ നിയമത്തിൽ കൃത്യമായി നാട്ടാനകളെ നിർവചിച്ചിട്ടില്ല എന്നതാണ്. സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇത്തരം കൈമാറ്റങ്ങളെ യാതൊരു തരത്തിലും പ്രോത്സാഹിപിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
മൂന്ന് പതിറ്റാണ്ട് മുൻപുള്ള മനേക ഗാന്ധിയുടെ ഇടപെടൽ
ഇപ്പോഴത്തെ സാഹചര്യത്തിലും നിയമപരമായി ആനകളെ കൈമാറ്റം ചെയ്യുന്നതിലും അപകടകാരികളായ കാട്ടാനകളെ ഇണക്കി വളർത്തുന്നതിലും മറ്റും തടസമായി നിൽക്കുന്നത് തൊണ്ണൂറുകളിൽ, 1992ൽ കൊണ്ട് വന്ന നിയമാണെന്നാണ് ഡോ. പിബി ഗിരിദാസ് പറയുന്നത്. ഈ നിയമത്തിലൂടെ കാട്ടാന, നാട്ടാന എന്നീ വിഭാഗങ്ങൾക്ക് ഇടയിലെ അന്തരം ഇല്ലാതാവുകയും ഇത്തരം കൈമാറ്റങ്ങളും അപകടകാരികളായ കാട്ടാനകളുടെ പുനരധിവാസം തടസപ്പെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു.

എന്തുകൊണ്ട് കർണാടക കേരളത്തോട് തന്നെ ആവശ്യം ഉന്നയിക്കുന്നു?
അസം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് ആനകളെ കൊണ്ടുവരാൻ സാധിക്കുമെങ്കിലും കേരളത്തിലെ സവിശേഷമായ സാംസ്‌കാരിക സാഹചര്യവും കൃത്യമായ പരിശീലന രീതികളുമാണ് കർണാടകയെ മൂകാംബികയിലേക്കുള്ള ആനകളെ തേടി ഇവിടെ എത്താൻ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നാണ് അദ്ദേഹം പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അടിയന്തരമായി വേണ്ടത് 1992ലെ നിയമത്തിലെ മാറ്റമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
അത് കേവലം ആനക്കൈമാറ്റം സുഗമമാക്കുക മാത്രമല്ല മറിച്ച് കൂടുതൽ കാട്ടാനകളെ ഇണക്കി വളർത്താനും അതുവഴി മനുഷ്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്നുമാണ് പിബി ഗിരിദാസ് പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ കേവലം 50 അപകടകാരികളായ കാട്ടാനകളെ പിടികൂടി ഇണക്കി വളർത്താൻ സാധിച്ചാൽ പോലും മനുഷ്യ-മൃഗ സംഘർഷം പൂജ്യത്തിലേക്ക് എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയുടെ ആവശ്യം കേരളം അംഗീകരിക്കുമോ?
ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് ഭരിക്കുന്ന സാഹചര്യത്തിൽ ഡികെ ശിവകുമാറിന്റെ ആവശ്യം പൂർണമായി കേരളം തള്ളില്ലെന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാൽ ഇത് പിന്നീട് ഒരു കീഴ്വഴക്കം ആക്കുമെന്നത് കണക്കിലെടുത്ത് കൊണ്ട് കേരളം ഈ ആവശ്യത്തോട് മുഖം തിരിച്ചേക്കുമെന്നും മറ്റൊരു വിഭാഗം പറയുന്നു. നിലവിലെ സാഹചര്യത്തിൽ വിഷയത്തിൽ അന്തിമ തീരുമാനം വനംവകുപ്പ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റേതായിരിക്കും. അത് ഉടനുണ്ടാവുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications