വഖഫ് ഭേദഗതി ബിൽ വന്നാൽ മുനമ്പം ഭൂമി പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് കിരൺ റിജിജു; നേരിടുമെന്ന് ലീഗ്
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസായാൽ മുനമ്പം ഭൂമി പ്രശ്‌നത്തിന് പരിഹാരമാവുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുജു. പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുന്ന വേളയിലാണ് അദ്ദേഹം മുനമ്പം വിഷയം പരാമർശിച്ചത്. മുനമ്പത്ത് 600 ഓളം കുടുംബങ്ങളുടെ ഭൂമിക്കാണ് വഖഫ് അവകാശവാദം ഉന്നയിച്ചിരിക്കുന്നതെന്നും ഭേദഗതി ബിൽ പാസായാൽ ഇവർക്ക് ഭൂമി തിരികെ ലഭിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
എന്തിനാണ് നിങ്ങൾ ബഹളം വയ്ക്കുന്നത് എന്ന് കേരളത്തിലെ കോൺഗ്രസ്, സിപിഎം എംപിമാരോട് ചോദിച്ചു കൊണ്ടായിരുന്നു കിരൺ റിജുജു മുനമ്പം വിഷയം എടുത്തിട്ടത്. ബിൽ പാസായാൽ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് അവരുടെ ഭൂമിയും വീടും തിരികെ ലഭിക്കും. അതിനെ നിങ്ങള്‍ എതിര്‍ക്കുകയാണോ ചെയ്യേണ്ടത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

കേരളത്തിലെ എംപിമാരുടെ നിലപാട് തനിക്ക് മനസിലാകുന്നില്ലെന്നും ന്യൂനപക്ഷകാര്യ മന്ത്രി എടുത്തുപറഞ്ഞു. കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ അടക്കം ഇക്കാര്യത്തില്‍ തന്നെ സമീപിച്ചിട്ടുണ്ടെന്നും അതിനിടയിലാണ് ബില്ലിനെതിരെ എംപിമാർ ബഹളം വയ്ക്കുന്നതെന്നും കിരൺ റിജുജു ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
യുപിഎ ഭരണകാലത്ത് വഖഫ് ബോര്‍ഡിന് അനിയന്ത്രിത അധികാരം നല്‍കിയെന്നാണ് മന്ത്രി ആരോപിച്ചത്. പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ജെപിസിക്ക് വിട്ടതെന്നും വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന വേളയിൽ കിരണ്‍ റിജിജു പറഞ്ഞിരുന്നു. സമിതി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബില്ലിൽ പാർലമെന്റിൽ ചർച്ച പുരോഗമിക്കുന്നതിനിടെ മുസ്ലീം ലീഗ് നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. വഖഫ് സ്വത്തുക്കള്‍ ഊടുവഴിയിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും ഒരു തരത്തിലും ഇതിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് ലീഗ് അറിയിച്ചിരിക്കുന്നത്.
ബിൽ പാർലമെന്റിൽ പാസായാൽ നിയമപരമായി നേരിടുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. ഇത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും നേതാക്കൾ പ്രതികരിച്ചു.
വഖഫ് ഭേദഗതിയും മുനമ്പത്തെ വിഷയവും തമ്മില്‍ ബന്ധമില്ലെന്നുമാണ് ലീഗ് പറയുന്നത്. മുനമ്പം വിഷയം സംസ്ഥാന സർക്കാരിന് പരിഹരിക്കാന്‍ കഴിയുന്നതാണ്. മുനമ്പത്തെ പ്രശ്‌നം വഖഫ് ബില്ലുമായി ചേര്‍ത്തുകെട്ടി രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്നും മുനമ്പത്തെ ജനങ്ങളെ ഒരു സുപ്രഭാതത്തില്‍ ഇറക്കി വിടണം എന്ന അഭിപ്രായം ആര്‍ക്കുമില്ലെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി.
പാർലമെന്റിൽ വിഷയവുമായി ബന്ധപ്പെട്ട ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയ്യാറല്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. കോൺഗ്രസ്, തൃണമൂൽ, ആർജെഡി എന്നിങ്ങനെ മിക്ക പാർട്ടികളും നയം വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ ബിൽ ഏത് വിധേനയും പാസാക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്.












Click it and Unblock the Notifications