കോൺഗ്രസ് ഐടി സെൽ അംഗത്തിനെതിരെ ലൈംഗികാരോപണം; ദിവ്യ സ്പന്ദന കുടുങ്ങും?
ദില്ലി: കോൺഗ്രസ് ഐ ടി സെൽ അംഗം പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ സെൽ അംഗം ചിരാഗ് പട്നായിക് തന്നെ ലൈംഗികമായി ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ പരാതി. ചിരാഗിന്റെ സഹപ്രവർത്തകയായിരുന്നു പരാതിക്കാരിയായ യുവതി.
ഐ ടി സെല്ലിൽ പ്രവർത്തിച്ചിരുന്ന സമയത്ത് നിരന്തരമായി ചിരാഗ് തന്നെ ശല്യപ്പെടുത്തിയിരുന്നുവെന്നും പലരോടും പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നുമാണ് യുവതി പറയുന്നത്. ചിരാഗ് തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു.
യുവതിയുടെ പരാതി
ജോലി സ്ഥലത്ത് വെച്ച് പലതവണ തന്നെ പട്നായിക് പീഡിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. തന്റെ എതിർപ്പ് അറിയിച്ചിട്ടും ഇയാൾ പിന്മാറിയില്ല. മേലുദ്യോഗസ്ഥൻ ആയതിനാൽ ജോലി നഷ്ടപ്പെടുമോയെന്ന ഭയത്തിൽ ഏറെക്കാലം പീഡനം സഹിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. ചിരാഗ് തന്നെ ശല്യപ്പെടുത്തുന്ന വിവരം സഹപ്രവർത്തകരിൽ പലർക്കും അറിയാമായിരുന്നുവെന്നും യുവതി ആരോപിക്കുന്നു. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഐ എൻ എസ് സന്ദേശ് എന്നിവയുടെ ചുമതലയായിരുന്നു പരാതിക്കാരി വഹിച്ചിരുന്നത്. ട്വീറ്റുകൾ വായിക്കാനെന്ന വ്യാജേന ഇയാൾ പിന്നിൽ വന്നു നിൽക്കുകയും ചുറ്റിപ്പിടിക്കുകയും ചെയ്തിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.
ദിവ്യ സ്പന്ദനക്കെതിരെ
കോൺഗ്രസിന്റെ സോഷ്യൽ മീഡിയ സെല്ലിന്റെ ചുമതല വഹിക്കുന്ന ദിവ്യാ സ്പന്ദനയോട് പീഡന വിവരം പറഞ്ഞിരുന്നുവെങ്കിലും നടപടിയെടുക്കാൻ അവർ തയാറായില്ലെന്ന് യുവതി ആരോപിക്കുന്നു. പരാതി പറയാൻ ചെന്നപ്പോൾ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഇപ്പോൾ പ്രകടനം മോശമാണെന്നും പറഞ്ഞ് തിരിച്ചയച്ചു. ഓഫീസ് ഗ്രൂപ്പുകളിൽ തനിക്കെതിരെ മെസേജുകൾ അയക്കുകയും സഹപ്രവർത്തകർക്കിടയിൽ മോശക്കാരിയായി ചിത്രീകരിക്കാനും ദിവ്യ സ്പന്ദന ശ്രമം നടത്തിയതായും യുവതി ആരോപിക്കുന്നു. ദിവ്യ സ്പന്ദനയ്ക്കും ചിരാഗിനും എതിരെ യുവതി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും പരാതി നൽകിയിട്ടുണ്ട്.
|
ദിവ്യയുടെ പ്രതികരണം
യുവതിയുടെ ആരോപണങ്ങൾ ദിവ്യാ സ്പന്ദന നിഷേധിച്ചു. ട്വിറ്ററിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം. ചില ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് യുവതി ജോലി ഉപേക്ഷിച്ചത്. ചിരാഗ് പട്നായിക് യുവതിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിശ്വസിക്കാൻ യാതൊരു കാരണങ്ങളുമില്ല. ഇവിടെ എനിക്ക് വളരെയധികം ഇഷ്ടമായിരുന്നു, സ്ഥാപനത്തിൽ സേവനം അനുഷ്ഠിക്കാൻ അവസരം നൽകിയതിന് നന്ദി എന്നാണ് രാജിക്കത്തിൽ യുവതി എഴുതിയിരുന്നത്. എന്തെങ്കിലും പരാതികളുണ്ടായിരുന്നെങ്കിൽ യുവതി അങ്ങനെ ചെയ്യുമായിരുന്നോ എന്നും ദിവ്യ സ്പന്ദന ചേദിക്കുന്നു. ഓഫീസിലെ പരാതി പരിഹാര സമിതിക്ക് യുവതി പരാതി നൽകിയിട്ടില്ലെന്നും ദിവ്യ ആരോപിക്കുന്നു. ദിവ്യയെ പിന്തുണച്ച് ഓഫീസിലെ 39 പേർ ഒപ്പിട്ട രേഖയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.