സോണിയാ ഗാന്ധിയുടെ വിശ്വസ്തൻ, കർണാടകത്തിലെ മുഖ്യമന്ത്രിക്കസേര തൊടാനാവാതെ ഖാർഗെ
Recommended Video

ഒരിക്കലും തോൽവിയുടെ രുചി അറിഞ്ഞിട്ടില്ലാത്ത, കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ശക്തരായ നേതാക്കളിലൊരാളാണ് ഗുല്‍ബര്‍ഗയില്‍ നിന്നുളള എംപിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് കോണ്‍ഗ്രസിലെ ഈ ദളിത് നേതാവ് അറിയപ്പെടുന്നത്.
രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജാണ് ഖാര്‍ഗെയ്ക്ക്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭരണത്തിലും ഒരുപോലെ മിടുക്ക് തെളിയിച്ച നേതാവ്. 40 വര്‍ഷം എംഎല്‍എയും പത്ത് വര്‍ഷം എംപിയുമായി പ്രവര്‍ത്തിച്ച നീണ്ട കാല അനുഭവ പരിചയുമുണ്ട് ഖാര്‍ഗെയ്ക്ക്. ഇത്തവണയും കർണാടകത്തിൽ കോൺഗ്രസ് തന്ത്രങ്ങൾ മെനയുന്നതിൽ ഗാർഖെയ്ക്ക് വലിയ റോളുണ്ട്.

തുടർച്ചയായ വിജയങ്ങൾ
തുടര്‍ച്ചയായി പതിനൊന്ന് തവണയാണ് നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഖാര്‍ഗെ വിജയിച്ചിട്ടുളളത്. കര്‍ണാടകത്തിലെ ബിദാറില്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട കുടുംബത്തിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജനനം. പഠനകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വഴിയാണ് ഖാര്‍ഗേ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാവുന്നത്.

തൊഴിലാളി നേതാവായി തുടക്കം
1969ല്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തൊഴിലാളി പ്രശ്‌നങ്ങളിലെ ഇടപെടലാണ് നേതാവ് എന്ന നിലയില്‍ ഖാര്‍ഗെയെ വളര്‍ത്തിയത്. രാഷ്ട്രീയ ജീവിതത്തില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച ആയിരുന്നു ഖാര്‍ഗെയ്ക്ക്. 1972ലാണ് ഖാര്‍ഗെ ആദ്യമായി തെരഞ്ഞെടുപ്പ് ജയിച്ച് നിയമസഭയിലെത്തിയത്.

മുഖ്യമന്ത്രി കസേര അകലത്ത്
76ല്‍ ദേവരാജ് മന്ത്രിസഭയില്‍ മന്ത്രിയുമായി. 1980ല്‍ ഗുണ്ടു റാവു മന്ത്രിസഭയിലും 90ല്‍ ബംഗാരപ്പ മന്ത്രിസഭയിലും 92ല്‍ വീരപ്പമൊയ്‌ലി മന്ത്രിസഭയിലും ഖാര്‍ഗെ അംഗമായി. 1994ല്‍ കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവായും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രവര്‍ത്തിച്ചു. കര്‍ണാടക കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ പ്രസിഡണ്ടായുമിരുന്നിട്ടുളള ഖാര്‍ഗെയ്ക്ക് പക്ഷേ ഒരു തവണ പോലും മുഖ്യമന്ത്രിക്കസേരയില്‍ എത്താനായില്ല.

നറുക്ക് കൃഷ്ണയ്ക്ക്
മുഖ്യമന്ത്രി പദവിയിലെത്താന്‍ ഖാര്‍ഗെ നടത്തിയ ശ്രമങ്ങളൊന്നും ഒരിക്കലും ഫലം കണ്ടില്ല. ജനതാ പരിവാറുകാരന്‍ എന്ന ചാപ്പ ഖാര്‍ഗെയെ എക്കാലവും പിന്തുടര്‍ന്നു. 1999ല്‍ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ ഖാര്‍ഗെയുണ്ടായിരുന്നു. എന്നാല്‍ അന്ന് എസ്എം കൃഷ്ണയ്ക്കാണ് നറുക്ക് വീണത്.

കെപിസിസിയുടെ തലപ്പത്ത്
എസ്എം കൃഷ്ണ മന്ത്രിസഭയിലും മന്ത്രിയായിരിക്കാനായിരുന്നു ഖാര്‍ഗെയുടെ യോഗം. സമാനമായ അവസരം 2004ലും ഖാര്‍ഗെയ്ക്ക് നഷ്ടപ്പെട്ടു. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ നയിച്ച ധരം സിംഗിന് കീഴിലും ഖാര്‍ഗെ മന്ത്രിയായി പ്രവര്‍ത്തിച്ചു. 2005ലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത്. 2008ല്‍ വീണ്ടും കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.

കേന്ദ്ര മന്ത്രിസഭയില്‍ ഇടം
2013ല്‍ ബിജെപി സര്‍ക്കാരിനെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോഴും മുഖ്യമന്ത്രിയാകാന്‍ ഖാര്‍ഗെയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനുളള ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിനീതനായ പാര്‍ട്ടി പ്രവര്‍ത്തകനായി ഖാര്‍ഗെ വഴങ്ങിക്കൊടുത്തു. അനുസരണയുളള പ്രവര്‍ത്തകനെ ഹൈക്കമാന്‍ഡ് ദില്ലിയിലെത്തിച്ച് കേന്ദ്ര മന്ത്രിസഭയില്‍ ഇടം നല്‍കി.

വിവിധ വകുപ്പുകളിൽ
രണ്ടാം യുപിഎ സര്‍ക്കാരില്‍ ആദ്യം തൊഴില്‍ വകുപ്പ് മന്ത്രിയായും പിന്നീട് റെയില്‍വേ മന്ത്രിയായും മല്ലികാര്‍ജുന്‍ ഖാര്‍ഖേ സേവനം അനുഷ്ഠിച്ചു. രാഷ്ട്രീയ വിവാദങ്ങളിലോ ഗോസ്സിപ്പുകളിലോ ഇടം പിടിക്കാത്ത നേതാവാണ് ഖാര്‍ഗെ. 2009ലാണ് ഗുല്‍ബര്‍ഗയില്‍ നിന്നും ആദ്യമായി ഖാര്‍ഗെ ലോക്‌സഭയില്‍ എത്തുന്നത്. 2014ലും അതേ മണ്ഡലത്തില്‍ നിന്നും ഖാര്‍ഗെ ജനവിധി തേടി.

പ്രതിപക്ഷ നേതാവ്
രാജ്യമെങ്ങുമുളള മോദി തരംഗം കര്‍ണാടകത്തിലും ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ 74,000 വോട്ടുകള്‍ക്കാണ് ഖാര്‍ഗെ വിജയിച്ചത്. പതിനാറാം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ സോണിയ ഗാന്ധി തെരഞ്ഞെടുത്തത് വിശ്വസ്തനായ മല്ലികാർജുൻ ഖാര്‍ഗെയെ തന്നെയാണ്. കോൺഗ്രസ് വലിയ പ്രതീക്ഷയോടെ കാണുന്ന ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഖാർഗെ മത്സരിക്കാൻ തന്നെയാണ് സാധ്യത.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications