ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്‌തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
ന്യൂഡൽഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. കോടിക്കണക്കിന് വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന പൊതു തിരഞ്ഞെടുപ്പ് ആഗോള തലത്തിൽ തന്നെ സമാനതകൾ ഇല്ലാത്തവിധം ബൃഹത്തായ ഒരു ചടങ്ങാണ്. സ്ഥാനാത്ഥികളുടെ കാര്യത്തിലും വൈവിധ്യം നിറഞ്ഞ നാടാണ് നമ്മുടേത്. ഒരുവശത്ത് അതിസമ്പന്നതയുടെ മടിത്തട്ടിൽ ഉറങ്ങുന്നവർ നിലകൊള്ളുമ്പോൾ മറ്റൊരു വശത്ത് ദാരിദ്ര്യത്തിന്റെ കയ്‌പ് അറിഞ്ഞവർ വരെ ഒരേ പോളിങ് മെഷീനിൽ ഇടംപിടിക്കുന്ന കാഴ്‌ച ജനാധിപത്യത്തിന്റെ സൗന്ദര്യം കൂടിയാണ്.
ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഒന്നാംഘട്ട പോളിങ് കാര്യമായി പുരോഗമിക്കുമ്പോൾ നമ്മളിൽ പലരും അറിയേണ്ട ചില കണക്കുകളാണ് നാം പരിശോധിക്കുന്നത്. അതായത് ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്ന സ്ഥാനാർത്ഥികളിൽ സമ്പന്നതയിൽ മുൻപിൽ ആരാണ് ? പിന്നിൽ ആരാണ് എന്നൊക്കെയുള്ള കണക്കുകൾ അറിഞ്ഞാൽ ചിലരെങ്കിലും ഞെട്ടിപ്പോകും.

ഒന്നാംഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നവരിൽ ഏറ്റവും സമ്പന്നൻ ഒരു കോൺഗ്രസ് നേതാവാണ്. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നുള്ള സിറ്റിംഗ് എംപിയായ നകുൽ നാഥാണ് ഈ ഘട്ടത്തിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി. 716 കോടി രൂപയുടെ ആസ്‌തി ഉണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ കൂടിയായ നകുൽ 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ പാർട്ടിയുടെ ഏക സീറ്റ് സ്വന്തമാക്കിയ ആളാണ്.
കോടിപതികൾ കുറച്ചൊന്നുമല്ല പട്ടികയിൽ എന്നതാണ് സവിശേഷത. നകുൽ നാഥിന് തൊട്ട് പിന്നിൽ തമിഴ്‌നാട്ടിൽ നിന്നുള്ള എഐഎഡിഎംകെ സ്ഥാനാർത്ഥിയായ അശോക് കുമാറാണ് ഉള്ളത്. 662 കോടിയുടെ ആസ്‌തി തനിക്കുണ്ടെന്ന് അശോക് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്തിയത്. മൂന്നാം സ്ഥാനത്ത് 304 കോടി രൂപയുടെ ആസ്‌തിയുള്ള ബിജെപിയുടെ ദേവനാഥൻ യാദവാണ്.
കോൺഗ്രസിന്റെ കാർത്തി ചിദംബരം സിറ്റിംഗ് എംപിയായ തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിൽ നിന്നാണ് യാദവ് ജനവിധി തേടുന്നത്. കാർത്തി ചിദംബരം പട്ടികയിൽ പത്താം സ്ഥാനത്താണ്. 96 കോടിയുടെ ആസ്‌തിയാണ് അദ്ദേഹത്തിനുള്ളത്. പത്തോളം സ്ഥാനാർത്ഥികൾ തങ്ങൾക്ക് യാതൊരു വിധ ആസ്‌തി വകകളും ഇല്ലെന്നാണ് അവകാശപ്പെടുന്നത്.
ഇനി കുറഞ്ഞ ആസ്‌തിയുള്ള നേതാക്കളുടെ പട്ടിക എടുത്താൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി പൊൻരാജ് കെ, തനിക്ക് 320 രൂപയുടെ ആസ്‌തി ഉണ്ടെന്നാണ് അറിയിച്ചത്. യഥാക്രമം മഹാരാഷ്ട്രയിലെ രാംടെക് മണ്ഡലത്തിലെയും തമിഴ്‌നാട്ടിലെ ചെന്നൈ നോർത്ത് മണ്ഡലത്തിലെയും സ്വതന്ത്ര സ്ഥാനാർത്ഥികളായ കാർത്തിക് ഗെൻഡ്‌ലാജി ഡോക്ക്, സൂര്യമുത്തു എന്നിവർ തങ്ങൾക്ക് 500 രൂപയുടെ ആസ്‌തി ഉണ്ടെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആണ് ഇന്ന് ജനവിധി തേടുന്ന 1,625 സ്ഥാനാർത്ഥികളിൽ 1618 പേരുടെ സ്വത്ത് വകകൾ വിശകലനം ചെയ്‌തത്. ഇതിൽ 450 സ്ഥാനാർത്ഥികൾ അതായത് മൊത്തം 28 ശതമാനം പേർ കോടീശ്വരന്മാരാണെന്നും ഒരു കോടിയിലധികം ആസ്‌തിയുള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications