തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങി; ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറത്ത്, മത്സരം എവിടെയൊക്കെ?
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 102 പാർലമെന്റ് മണ്ഡലങ്ങളിലേക്കുള്ള നാമനിർദ്ദേശ നടപടികൾ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ ഇന്ന് മുതൽ ആരംഭിക്കും. രാഷ്ട്രപതിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 27 ആണ്.
എന്നാൽ ബീഹാറിൽ മാത്രം ഇത് 28നായിരിക്കും. ഉത്സവ സീസൺ കാരണമാണ് ബീഹാറിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയത്. ആകെയുള്ള 102 സീറ്റുകളിൽ ബീഹാറിൽ നിന്നുള്ള നാല് സീറ്റുകളിലാണ് ജനവിധി തേടുന്നത്. നാമനിർദ്ദേശ പത്രികകൾ മാർച്ച് 28ന് സൂക്ഷ്‌മപരിശോധന നടത്തും. ബിഹാറിൽ ഇത് മാർച്ച് 30 ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 30ഉം ബിഹാറിൽ ഇത് ഏപ്രിൽ 2ഉം ആണ്.

അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടെ വോട്ടെടുപ്പ് കഴിഞ്ഞാൽ ഏതാണ്ട് 50 ദിവസത്തോളം നീളുന്ന കാത്തിരിപ്പാവും ഫലം പുറത്തുവരാൻ വേണ്ടി വരിക.
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ അധികവും ബിജെപിക്ക് തന്നെയാണ് മുൻതൂക്കം. എങ്കിലും പ്രതിപക്ഷ സഖ്യം വലിയ പ്രതീക്ഷകൾ വച്ചു പുലർത്തുന്ന സംസ്ഥാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ദക്ഷിണേന്ത്യയിൽ നിന്ന് തമിഴ്‌നാടും കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും പുതുച്ചേരിയും മാത്രമാണ് ഒന്നാം ഘട്ടത്തിൽ അങ്കത്തിന് ഇറങ്ങുന്നത്.
ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ, ബീഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനവിധി ഇരു മുന്നണികൾക്കും നിർണായകമാണ്. ഈ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായല്ല തിരഞ്ഞെടുപ്പ് എന്നതിനാൽ തന്നെ പോളിങ് ഉൾപ്പെടെയുള്ള ഘടകങ്ങൾ മറ്റ് ഘട്ടങ്ങളെയും സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
അതേസമയം, കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണത്തേത് പോലെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19ന് തുടങ്ങുന്ന വോട്ടെടുപ്പ് വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ജൂണ്‍ ഒന്നിനാണ് അവസാനിക്കുക. ജൂണ്‍ 4 നാണ് വോട്ടെണ്ണല്‍ നടക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടവും നിലവില്‍ വന്നിരുന്നു.












Click it and Unblock the Notifications