രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിൽ പരിശോധനയുമായി ഫ്ലയിങ് സ്‌ക്വാഡ്; സംഭവം നീലഗിരിയിൽ വച്ച്
വയനാട്: രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് തിരിക്കവേ മുൻ കോൺഗ്രസ് അധ്യക്ഷനും, വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി സഞ്ചരിച്ച ഹെലികോപ്റ്ററിൽ പരിശോധനയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. വയനാടിന് അടുത്തുള്ള തമിഴ്‌നാട് നീലഗിരി താളൂരിൽ വച്ചായിരുന്നു ഫ്ലയിങ് സ്‌ക്വാഡ് ഹെലികോപ്റ്റർ പരിശോധിച്ചത്.
രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആർട്‌സ് ആൻഡ് സയൻസ് കോളേജിലായിരുന്നു ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധി വന്നിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഫ്ലയിങ് സ്‌ക്വാഡ് പരിശോധനയുമായി രംഗത്തെത്തിയത്. പിന്നീട് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് രാഹുൽ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പുറപ്പെട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുകയും വ്യക്തിഹത്യ ചെയ്യുകയുമാണ് നരേന്ദ്ര മോദി സർക്കാർ എന്ന വ്യാപക വിമർശനം നടത്തുന്ന പാർട്ടിയാണ് കോൺഗ്രസ്.
അവരുടെ ഉന്നത നേതാവിന്റെ ഹെലികോപ്റ്ററാണ് കമ്മീഷൻ ഇപ്പോൾ പരിശോധിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ഇത് പതിവാണെന്നാണ് ഒരു കൂട്ടം ആളുകൾ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, വയനാട്ടിൽ വമ്പൻ റോഡ് ഷോയാണ് രാഹുൽ ഗാന്ധി നടത്തിയത്. സുല്‍ത്താന്‍ ബത്തേരിയിലാണ് ആദ്യ റോഡ് ഷോ നടക്കുന്നത്. വന്‍ ജനാവലിയുടെ പിന്തുണയോട് കൂടിയാണ് റോഡ് ഷോ നടക്കുന്നത്. പതിവിൽ നിന്ന് വിപരീതമായി ഇത്തവണ റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടെയും കൊടി ഉപയോഗിച്ചിട്ടില്ല എന്നതാണ് പ്രത്യേകത. ബലൂണുകളും പ്ലക്കാര്‍ഡുകളും മാത്രമാണ് റോഡ് ഷോയിൽ ഉള്ളത്.
പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി വലിയ ജനപങ്കാളിത്തം തന്നെ ഉണ്ടാവുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുൽ മണ്ഡലത്തിലേക്ക് ഇറങ്ങുന്നത്.
വയനാട് മണ്ഡലത്തിൽ വലിയ പോരാട്ടമൊന്നും കൂടാതെ വിജയിക്കാമെന്ന് തന്നെയാണ് രാഹുലിന്റെ പ്രതീക്ഷ. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കുമോ എന്ന് മാത്രമാണ് ഇനി കണ്ടറിയേണ്ടത്. കൂടാതെ ആനി രാജയെ പോലെയുള്ള ദേശീയ നേതാവ് തന്നെ എതിർ സ്ഥാനാർത്ഥിയായി വരുമ്പോൾ അതിന്റെ വെല്ലുവിളികളും കോൺഗ്രസ് മുൻകൂട്ടി കാണുന്നുണ്ട്. എൻഡിഎക്ക് വേണ്ടി കെ സുരേന്ദ്രൻ തന്നെയാണ് രംഗത്തിറങ്ങുന്നത്.
അതേസമയം, രാഹുലിന് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കേരളത്തിലുണ്ട്. തൃശൂരിൽ പ്രസംഗിച്ച അദ്ദേഹം ആറ്റിങ്ങലിലെ പരിപാടിയിലും പങ്കെടുത്തേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മോദി അടിക്കടി കേരളത്തിൽ എത്തുന്നത് ബിജെപി അക്കൗണ്ട് തുറക്കണം എന്ന ലക്ഷ്യത്തോട് കൂടിയാണ്. അതിനി സാധ്യമാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications