വോട്ടെണ്ണും മുൻപേ ഒരു സീറ്റിൽ വിജയം നേടി ബിജെപി; സൂറത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് എതിരാളികൾ ഇല്ലാതെ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കും മുൻപ് തന്നെ ഫലമറിഞ്ഞ ഒരു മണ്ഡലമുണ്ട് രാജ്യത്ത്, അത് മറ്റെവിടെയും അല്ല ഗുജറാത്തിലെ സൂറത്തിലാണ്. ഇവിടെ എതിരാളികൾ ഇല്ലാതെ വന്നതോടെ ബിജെപി സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ആദ്യ ഫല സൂചനകൾ വരും മുൻപ് തന്നെ ബിജെപിയുടെ സീറ്റ് നില ഒന്നിൽ നിന്ന് തുടങ്ങുകയാണ്.
ബിജെപിയുടെ സൂറത്ത് സ്ഥാനാർത്ഥി മുകേഷ് ദലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിനന്ദിച്ചിരുന്നു, വോട്ടുകൾ രേഖപ്പെടുത്തും മുൻപേ തന്നെ വിജയം ഉറപ്പിച്ച ഏക സ്ഥാനാർത്ഥിയായി ഇക്കുറി ദലാൽ മാറി എന്നതാണ് പ്രത്യേകത. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക അസാധുവാക്കിയതിനെ തുടർന്നാണ് ദലാലിന് ഏകപക്ഷീയമായ ജയം ഒരുങ്ങിയത്.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മൂന്ന് നിർദ്ദേശകർ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് അവകാശപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് പത്രിക തള്ളിയത്. സമാനമായ കാരണങ്ങളാൽ കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രിക തള്ളിയതായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.
സാധാരണ ഗതിയിൽ രാഷ്ട്രീയ പാർട്ടികൾ രണ്ട് സ്ഥാനാർത്ഥികളെ മണ്ഡലങ്ങളിൽ നിർത്താറാണ് പതിവ്. എന്തെങ്കിലും കാരണവശാൽ പ്രധാന സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളുകയാണെങ്കിൽ ഡമ്മി സ്ഥാനാർത്ഥിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം. എന്നാൽ ഇവിടെ രണ്ട് സ്ഥാനാർത്ഥികളെയും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രവർത്തികളിൽ ചിലർ ഇതിനിടെ സംശയം പ്രകടിപ്പിച്ചിരുന്നു. നിർദ്ദേശകരായ ജഗദീഷ് സവാലിയ, ധ്രുവിൻ ധമേലിയ, രമേഷ് പോളാര എന്നിവർ അദ്ദേഹത്തിന്റെ ബന്ധുക്കളും ബിസിനസ് പങ്കാളികളുമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കുംഭാനിയുടെ പ്രവൃത്തി ചോദ്യം ചെയ്യപ്പെട്ടത്.
നാമനിർദേശ പത്രിക തള്ളിയതിന് ശേഷം പാർട്ടി നേതാക്കൾക്കോ മാധ്യമങ്ങൾക്കോ കുംഭാനിയെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ നാമനിർദ്ദേശ പത്രിക തള്ളിയത് ഉൾപ്പെടെ കുംഭാനിയുടെ കൂടെ അറിവോടെയാണെന്നായിരുന്നു വിമർശനം. എങ്കിലും ഈ സംഭവം കോൺഗ്രസിന് ഉണ്ടാക്കിയ ക്ഷീണം ചില്ലറയല്ല.












Click it and Unblock the Notifications