രാഹുൽ ഒളിച്ചോടണ്ട... ഈ കണക്കൊന്ന് പഠിക്കൂ, കോണ്‍ഗ്രസ്സിനെ പഠിപ്പിക്കുകയും വേണം; ഇനി മോദിയെ പഠിക്കാം
Recommended Video
ദില്ലി: നോട്ട് നിരോധനവും ജിഎസ്ടിയും കാര്‍ഷിക പ്രതിസന്ധിയും അടക്കം ഏറെ പ്രതിസന്ധികളുമായാണ് മോദി സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്‍ഡിഎ അധികാരത്തലെത്തിയേക്കുമെങ്കിലും ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭ്യമാകില്ലെന്നായിരുന്നു പലരും വിലയിരുത്തിയിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ ആ വിലയിരുത്തലുകളെ എല്ലാം തൂത്തെറിഞ്ഞ് വന്‍ ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി തന്നെ അധികാരത്തിലെത്തി.
ആരോടും കൂട്ടില്ലാതെ രാഹുല്‍... പക്ഷേ, 'ഇയാളെ' മാത്രം ഒഴിവാക്കില്ല; പിഡിയ്ക്കൊപ്പം പിന്നേയും രാഹുല്‍
എല്ലാ മേഖലകളിലും ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണം ആയിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. അതുപോലെ തന്നെ എല്ലാ മേഖലകളിലും കോണ്‍ഗ്രസിന്റെ പരാജയവും പ്രതിഫലിക്കപ്പെട്ടു.
അതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനെ രക്ഷിക്കുകയാണ് ലക്ഷ്യമെങ്കില്‍ രാഹുല്‍ രാജിവയ്ക്കുകയല്ല വേണ്ടത്... ഈ കണക്കുകള്‍ കൂലങ്കുഷമായി പരിശോധിക്കുകയാണ്. അത് തന്റെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തുകയാണ്.
വോട്ട് വിഹതത്തില്‍ റെക്കോര്‍ഡ്
ഭാരതീയ ജനതാ പാര്‍ട്ടി രൂപീകൃതമായതിന് ശേഷം അവര്‍ നേടിയ റെക്കോര്‍ഡ് വോട്ട് വിഹിതം ആണ് 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. 2014 ല്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയപ്പോള്‍ 31.3 ശതമാനം ആയിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. എന്നാല്‍ ഭരണത്തെ വിലയിരുത്തിയ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് വിഹിതം 37.6 ശതമാനം ആയി. ഏഴ് ശതമാനത്തില്‍ അധികമാണ് ബിജെപിയുടെ വോട്ട് വിഹിതത്തിലെ വര്‍ദ്ധന.
കോണ്‍ഗ്രസ് ആകട്ടെ ഇക്കാര്യത്തില്‍ ഒരു പുരോഗതിയും നേടിയില്ല. എട്ട് സീറ്റുകള്‍ അധികം നേടിയെങ്കിലും വോട്ട് വിഹിതം 19.5 ല്‍ തന്നെ നില്‍ക്കുകയാണ്.
അമ്പത് ശതമാനത്തിലേറെ വോട്ട് വിഹിതം
ഒമ്പത് സംസ്ഥാനങ്ങളില്‍ അവര്‍ നേടിയത് അമ്പത് ശതമാനത്തിലേറെ വോട്ട് വിഹിതം ആണെന്ന് കൂടി ഓര്‍ക്കണം. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ദില്ലി, ഹര്യാണ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപിയുടെ വോട്ട് വിഹിതം അമ്പത് ശതമാനം കടന്നത്.
ഒരുകാലത്ത് കോണ്‍ഗ്രസ്സിന് ശക്തമായ സ്വാധീനം ഉണ്ടായിരുന്ന സംസ്ഥാനങ്ങളായിരുന്നു ഇതെല്ലാം എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. എങ്ങനെയാണ് ഈ സംസ്ഥാനങ്ങള്‍ ബിജെപിയ്ക്ക് വഴങ്ങിയത് എന്നാണ് രാഹുലും സംഘവും പരിശോധിക്കേണ്ടത്.
224 സീറ്റുകളില്‍ അപ്രമാദിത്തം
ഇത്തവണ 303 സീറ്റുകളില്‍ ആണ് ബിജെപി വിജയം കൊയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 21 സീറ്റുകള്‍ കൂടുതല്‍ നേടി. ഈ 303 സീറ്റുകളില്‍ 224 എണ്ണവും നേടിയത് അമ്പത് ശതമാനത്തിലേറെ വോട്ടുകള്‍ കൊണ്ടാണ്. അതായത് അത്രയും ശക്തമായ വിജയമാണ് ഈ മണ്ഡലങ്ങളിലെല്ലാം ബിജെപി നേടിയത്. നേര്‍ക്കുനേര്‍ മത്സരം നടന്ന ഒട്ടുമിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആശയ്ക്ക് വകയില്ലാതെ ആണ് പരാജയപ്പെട്ടത്.
പിടിച്ചെടുത്ത സംസ്ഥാനങ്ങള്‍
2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും വ്യാപിച്ച ബിജെപി ഇത്തവണ ആ വ്യാപനം കുറച്ച് കൂടി ശക്തിപ്പെടുത്തി. ഒന്നുമല്ലാതിരുന്ന പശ്ചിമ ബംഗാളില്‍ 18 സീറ്റുകള്‍ ആണ് അവര്‍ നേടിയത്. ഒഡീഷയില്‍ ബിജെഡിയോട് പൊരുതി സാന്നിധ്യം മെച്ചപ്പെടുത്തി. ത്രിപുര പൂര്‍ണമായും കീഴടക്കി. തെലങ്കാനയില്‍ നാല് സീറ്റുകള്‍ സ്വന്തമാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു.
കേരളം, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ ബിജെപി ഇത്തവണ പച്ചതൊട്ടില്ല എന്നത് വേറൊരു യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചത്.
വളഞ്ഞിട്ട് ആക്രമിച്ചിട്ടും വിട്ടുകൊടുക്കാതെ
ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത പ്രതിപക്ഷ കക്ഷികളുടെ ഏതെങ്കിലും തരത്തിലുള്ള ഐക്യം ആയിരുന്നു. ബിജെപിയെ പ്രതിരോധിക്കുക എന്ന അജണ്ട മാത്രം മുന്‍ നിര്‍ത്തിയുള്ളതായിരുന്നു ഇത്.
ഉത്തര്‍ പ്രദേശ്, ബിഹാര്‍, കര്‍ണാടകം, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രതിപക്ഷം സഖ്യകക്ഷികളെ കൂടെ കൂട്ടി ബിജെപിയെ കൂട്ടത്തോടെ എതിരിടുകയായിരുന്നു. മഹാഗഢ് ബന്ധന്‍ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രതീക്ഷകള്‍ സമ്മാനിച്ചിരുന്നെങ്കിലും ഉത്തര്‍ പ്രദേശില്‍ വലിയ ചലനം ഒന്നും സൃഷ്ടിക്കാതെ പരാജയപ്പെട്ടു. കര്‍ണാടകത്തില്‍ ബിജെപി നടത്തിയ തിരിച്ചുവരവ് കോണ്‍ഗ്രസിനും ദളിനും ഏറ്റ കനത്ത പ്രഹരം തന്നെ ആയിരുന്നു. ബിഹാറിലും സഖ്യത്തിന് ബിജെപിയെ തൊടാന്‍ പോലും സാധിച്ചില്ല.
ഗ്രാമങ്ങളിലും പട്ടണങ്ങളിലും എല്ലായിടത്തും
ഇത്തവണ ബിജെപി രാജ്യത്തിന്റെ എല്ലാ മേഖലകളിലും അവരുടെ വോട്ട് വിഹിതം കൂട്ടി എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഗ്രാമമെന്നോ പട്ടണമെന്നോ വ്യത്യാസമില്ലാതെ ബിജെപിയ്ക്ക് ജനപിന്തുണ കൂടിക്കഴിഞ്ഞു.
ഗ്രാമീണ മേഖലകളില്‍ ബിജെപിയുടെ വോട്ട് വിഹിതം 6.6 ശതമാനം ആണ് വര്‍ദ്ധിച്ചത്. അര്‍ദ്ധ പട്ടണങ്ങളില്‍ 2.2 ശതമാനവും പട്ടണങ്ങളില്‍ 2.2 ശതമാനവും ബിജെപിയുടെ വോട്ട് വിഹിതം കൂടിക്കഴിഞ്ഞു.
ജാതി-മത രഹിത മുന്നേറ്റം
ഹിന്ദുത്വ അജണ്ടയുമായാണ് എക്കാലവും ബിജെപി തിരഞ്ഞെടുപ്പുകളെ നേരിട്ടിട്ടുള്ളത്. എന്നാല്‍ ഇത്തവണ ജാതി-മത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളിലേക്കും തങ്ങളുടെ സ്വാധീനം പരത്താന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി പറഞ്ഞതുപോലെ ജാതിയുടേയും മതത്തിന്റേയം അങ്കഗണിതം, ബിജെപിയുടെ രസതന്ത്രത്തില്‍ പൊലിഞ്ഞുപോവുക തന്നെ ആയിരുന്നു. ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളില്‍ ഇത് തെളിയിക്കപ്പെടുകയും ചെയ്തു.
സവര്‍ണ ആരോപണങ്ങള്‍ പൊളിഞ്ഞു
ബ്രാഹ്മണ മേധാവിത്തവും സവര്‍ണ മേധാവിത്തവും ആണ് ബിജെപിയുടെ മുഖമുദ്ര എന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിലെ പ്രധാന ആരോപണം. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് ഫലം അതിനേയും പൊളിച്ചെഴുതുകയാണ് എന്ന് പറയാതിരിക്കാന്‍ ആവില്ല.
ദളിത്, ആദിവാസി, പിന്നാക്ക സമുദായങ്ങളില്‍ വലിയൊരു വിഭാഗവും ഇത്തവണ ബിജെപിയ്‌ക്കൊപ്പം ആണ് നിന്നത്. മുസിലീം ജനവിഭാഗങ്ങളില്‍ നിന്ന് എട്ട് ശതമാനം വോട്ടുകള്‍ ഇത്തവണയും ബിജെപി സ്വന്തമാക്കിയിട്ടുണ്ട്.
കന്നി വോട്ടര്‍മാര്‍
ഓരോ തിരഞ്ഞെടുപ്പിലും ഏറെ നിര്‍ണായകമാണ് കന്നി വോട്ടര്‍മാരുടെ നിലപാടുകള്‍. 2004 ലും 2009 ലും കന്നി വോട്ടര്‍മാരില്‍ വലിയ വിഭാഗം കോണ്‍ഗ്രസ്സിനൊപ്പം ആയിരുന്നു. എന്നാല്‍ 2014 മുതല്‍ ഇതില്‍ വലിയ അന്തരമാണ് സംഭവിച്ചത്.
2014 ല്‍ കന്നിവോട്ടര്‍മാരില്‍ വെറും 17 ശഥമാനം മാത്രമായിരുന്നു കോണ്‍ഗ്രസ്സിനൊപ്പം. ബിജെപിയ്‌ക്കൊപ്പം 36 ശതമാനവും. 2019 ല്‍ എത്തിയപ്പോള്‍ ബിജെപിയ്‌ക്കൊപ്പ മുള്ള കന്നി വോട്ടര്‍മാര്‍ 41 ശതമാനം ആയി ഉയര്‍ന്നു. കോണ്‍ഗ്രസിനെ പിന്തുണച്ചത് 20 ശതമാനം പേര്‍ മാത്രം.
ഇനി രാഹുല്‍ ചിന്തിക്കൂ...
ഇതൊക്കെയാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അപ്രമാദിത്ത വിജയത്തിന് വഴിവച്ച കണക്കുകള്‍. ഈ കണക്കുകള്‍ പരിശോധിച്ച് മുന്നോട്ട് പോവുക എന്നതാണ് നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ള വഴി.
രാഹുല്‍ മാത്രം മനസ്സിലാക്കിയാല്‍ മതിയാവില്ല ഈ കണക്കുകള്‍. പാര്‍ട്ടിയിലെ താപ്പാനകള്‍ അടക്കമുള്ള എല്ലാ നേതാക്കളേയും ഇത് ബോധ്യപ്പെടുത്തുകയും വേണം.