ദില്ലിയില്‍ കോണ്‍ഗ്രസിന് മനംമാറ്റം; എഎപിയുമായി സഖ്യമെന്ന് പിസി ചാക്കോ, ബിജെപിക്ക് ആശങ്ക
Recommended Video
ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ഒരുങ്ങുന്നുവെന്ന് വിവരം. ദില്ലി കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിസി ചാക്കോ സഖ്യമുണ്ടാകുമെന്ന് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എഎപിയും ദില്ലിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി ചാക്കോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തും. തിങ്കളാഴ്ച ദില്ലിയിലെ പ്രവര്‍ത്തകരില്‍ നിന്ന് രാഹുല്‍ ഗാന്ധി പ്രതികരണം തേടിയിരുന്നു. എഎപി സഖ്യം ഗുണം ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ദില്ലി കോണ്‍ഗ്രസ് നേതൃത്വം സഖ്യത്തിന് എതിരാണ്. സഖ്യവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....
ഹൈക്കമാന്റ് നിലപാട്
എഎപിയുമായി സഖ്യമുണ്ടാക്കണമെന്നാണ് ഹൈക്കമാന്റിന്റെ നിലപാട്. എഎപി ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ദില്ലി കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരുവിഭാഗം സഖ്യമുണ്ടാക്കുന്നതിന് എതിരാണ്. ഇതോടെയാണ് തീരുമാനം വൈകിയത്.
സഖ്യം ഉടന്‍ പ്രഖ്യാപിച്ചേക്കും
കോണ്‍ഗ്രസ് ശക്തി ആപ്പ് വഴി പ്രവര്‍ത്തകരുടെ പ്രതികരണം തേടിയിരുന്നു. ശേഷം പ്രാദേശിക ഭാരവാഹികളുമായും രാഹുല്‍ ചര്‍ച്ച നടത്തി. തിങ്കളാഴ്ചയും തുടര്‍ ചര്‍ച്ചകള്‍ നടന്നു. ഇതിന് ശേഷമാണ് സഖ്യസാധ്യത വര്‍ധിച്ചത്.
പിസി ചാക്കോ പറയുന്നു
ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഖ്യം സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് പിസി ചാക്കോ പറയുന്നു. പിസി ചാക്കോ എഎപി സഖ്യം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിത് സഖ്യത്തിന് എതിരാണ്.
എഎപിയെ അറിയിച്ചിട്ടില്ല
സഖ്യം വേണ്ട എന്നത് ആദ്യ ചര്‍ച്ചയില്‍ ഉരുത്തിരഞ്ഞ കാര്യമാണ്. വീണ്ടും ചര്‍ച്ചകള്‍ നടന്നപ്പോള്‍ മറിച്ചുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എഎപിയെ ഔദ്യോഗികമായി പ്രതികരണം അറിയിച്ചിട്ടില്ലെന്നും പിസി ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ലക്ഷ്യം
കോണ്‍ഗ്രസിലും എഎപിയിലും പ്രശ്‌നങ്ങളുണ്ടായേക്കാം. മോദിയെയും ബിജെപിയെയും പരാജയപ്പെടുത്തലാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇരുപാര്‍ട്ടികളും ഒരുമിച്ച് വരുമെന്നനും പിസി ചാക്കോ പറഞ്ഞു.
എഎപിയുടെ വരവോടെ
എഎപിയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ദോഷം ചെയ്യുമെന്നാണ് ദില്ലി ഘടകത്തിലെ ഒരുവിഭാഗം പറയുന്നത്. 2013ല്‍ ദില്ലിയില്‍ ശക്തിപ്പെട്ട പാര്‍ട്ടിയാണ് എഎപി. എഎപിയുടെ വരവോടെ ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുകയായിരുന്നു.
വളരെ വൈകി
എഎപിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുകയാണ്. ഇപ്പോള്‍ തന്നെ വളരെ വൈകി എന്നാണ് ചില നേതാക്കള്‍ പറയുന്നത്. തിങ്കളാഴ്ച ഷിലാ ദീക്ഷിത് ദില്ലിയിലെ നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു.
ചേരിതിരിഞ്ഞ് നേതാക്കള്‍
ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍മാരായ അജയ് മാക്കന്‍, സുഭാഷ് ചോപ്ര, തജ്ദാര്‍ ബാബര്‍, അര്‍വീന്ദര്‍ സിങ് ലൗലി എന്നിവര്‍ സഖ്യത്തെ അനുകൂലിച്ചു. എന്നാല്‍ ഷിലാ ദീക്ഷിത്, വര്‍ക്കിങ് പ്രസിഡന്റുമാരായ ദേവേന്ദര്‍ യാദവ്, രാജേഷ് ലിലോത്തിയ, ഹാറൂണ്‍ യൂസുഫ് എന്നിവര്‍ സഖ്യത്തിന് എതിരാണ്.
കൂടുതല്‍ പേര്‍ അനുകൂലം
12 ജില്ലാ പ്രസിഡന്റുമാരുമായും മൂന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ട്ടി കൗണ്‍സിലര്‍മാരുമായും ചര്‍ച്ച നടന്നു. കൂടുതല്‍ പേരും സഖ്യം ഗുണം ചെയ്യുമെന്നാണ് അഭിപ്രായപ്പെട്ടത്. നേതാക്കളുടെ വികാരം വിശദമാക്കി ഒപ്പുവച്ച കത്ത് രാഹുല്‍ ഗാന്ധിക്ക് പിസി ചാക്കോ കൈമാറി. ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ ചേരിയിലാണ് കോണ്‍ഗ്രസും എഎപിയും.
എഎപി പ്രചാരണം തുടങ്ങി
ദില്ലിയില്‍ സഖ്യമുണ്ടാക്കാന്‍ എഎപി നേതാക്കള്‍ കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് തീരുമാനം പറഞ്ഞില്ല. ഇതോടെ എഎപി സ്വന്തം നിലയില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇനിയും വൈകിയാല്‍ സഖ്യം ഉപകാരപ്പെടില്ലെന്നാണ് എഎപി നേതാക്കളുടെ നിലപാട്.
ഏഴിടത്തും ബിജെപി
ദില്ലിയില്‍ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014ല്‍ ഏഴിലും ബിജെപിയാണ് ജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനും എഎപിക്കും ലഭിച്ച വോട്ടുകളേക്കാള്‍ കുറവായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട്. അതുകൊണ്ടു തന്നെ സഖ്യമുണ്ടാക്കിയാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍.
ബിജെപിയില്‍ പൊട്ടിത്തെറി; രൂക്ഷ പ്രതികരണവുമായി എംഎം ജോഷി, അമിത് ഷാ മാന്യത കാട്ടിയില്ല!!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ