മുസ്ലീം പള്ളികളിൽ ഉച്ചഭാഷിണി നിരോധിക്കണം;കർണാടകത്തിൽ മുന്നറിയിപ്പുമായി ഹിന്ദുത്വ സംഘടനകൾ
ബെംഗളൂരു; ഹലാൽ ഭക്ഷണ നിരോധന ക്യാമ്പെയ്ന് പിന്നാലെ മുസ്ലീം പള്ളികളിൽ ഉച്ചഭാഷണികൾ നിരോധിക്കണമെന്ന ആവശ്യവുമായി കർണാടകയിലെ ഹിന്ദുത്വ സംഘടനകൾ. ബജ്റംഗ്ദളും ശ്രീരാമ സേനയുമാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ബാങ്ക് വിളി നേരത്ത് 'ഓം നമഃ ശിവായ', 'ജയ് ശ്രീറാം', 'ഹനുമാൻ ചാലിസ' തുടങ്ങിയ ഹിന്ദുപ്രാർത്ഥനകൾ ലൗഡ്സ്പീക്കറിലൂടെ വായിക്കുമെന്നാണ് സംഘ സംഘടനകളുടെ ഭീഷണി. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മുസ്ലീം സമുദായത്തെ വിശ്വാസത്തിലെടുക്കുന്നതിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂവെന്ന് മുതിർന്ന ബി ജെ പി നേതാവും മന്ത്രിയുമായ കെ എസ് ഈശ്വരപ്പ പറഞ്ഞു. ഉച്ചഭാഷണികളിലൂടെ ബാങ്ക് വിളിക്കുന്നത് മുസ്ലീം സമുദായം വളരെ നേരത്തേ പിന്തുടരുന്നരീതിയാണ്. എന്നാൽ ഇത് വിദ്യാർത്ഥികളെയും കുട്ടികളെയും രോഗികളെയും ബുദ്ധിമുട്ടിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
ഹനുമാൻ ചാലിസ ഉച്ചത്തിൽ വെയ്ക്കാൻ ഇതൊരു മത്സരമല്ല. മുസ്ലീങ്ങൾ പ്രാർത്ഥന നടത്തുന്നതിൽ എതിർപ്പില്ല. എന്നാൽ ക്ഷേത്രങ്ങളിലും പള്ളികളിലും സമാനമായ രീതിയിൽ ഉച്ചഭാഷിണിയിലൂടെ പ്രാർത്ഥന നടത്തിയാൽ അത് സമുദായങ്ങൾക്കിടയിൽ സംഘർഷങ്ങൾക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ബാങ്ക് വിളിയുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ നിയമമൊന്നും കൊണ്ടുവന്നിട്ടില്ലെന്ന് മന്ത്രി സി എൻ അശ്വത് നാരായൺ പ്രതികരിച്ചു. നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങൾക്കനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രവർത്തിക്കുന്നില്ലെന്നും, അശ്വത് പറഞ്ഞു.
മസ്ജിദുകളിലെ ഉച്ചഭാഷിണികൾക്കെതിരായ പ്രചാരണം ബെംഗളൂരുവിലെ ആഞ്ജനേയ ക്ഷേത്രത്തിൽ ആരംഭിക്കുമെന്നും തുടർന്ന് സംസ്ഥാനത്തുടനീളം ഇത് വ്യാപിപ്പിക്കുമെന്നും ബജ്റംഗ്ദൾ അംഗം ഭരത് ഷെട്ടി പറഞ്ഞു.പുലർച്ചെ അഞ്ച് മണിക്ക് ഉച്ചഭാഷിണി ഉപയോഗം നിർത്തണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും ബെലഗാവി ജില്ലയിലെ തഹസിൽദാരും മലിനീകരണ നിയന്ത്രണ ബോർഡും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിലുള്ള ശ്രീരാമസേന പറഞ്ഞു.ഞങ്ങൾ അവരുടെ പ്രാർത്ഥനയെ എതിർക്കുന്നില്ല. എന്നാൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു... പള്ളികളിൽ നിന്നുള്ള ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്തില്ലെങ്കിൽ ഞങ്ങൾ എല്ലാ ദിവസവും രാവിലെ ഭജൻ അവതരിപ്പിക്കുമെന്നും ശ്രീരമസേന സംഘടന പറഞ്ഞു
മസ്ജിദുകളിൽ ഉച്ചഭാഷണി നിരോധിക്കണെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലും വിവാദം ഉയർന്നിട്ടുണ്ട്. ബി ജെ പിയും നവനിർമ്മാൺ സേനയുമാണ് നിരോധന ആവശ്യവുമായി രംഗത്തെത്തിയിരുക്കുന്നത്. നിരോധിച്ചില്ലെങ്കിൽ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ വായിക്കുമെന്ന മുന്നറിയിപ്പാണ് നവനിർമ്മാൺ സേനാ നേതാവ് രാജ് താക്കറെ കഴിഞ്ഞ ദിവസം നൽകിയത്. ഉച്ചഭാഷിണികളിലൂടെ പ്രാർത്ഥന ചൊല്ലേണ്ട ആവശ്യമില്ലെന്നും, അതിനാൽ ഇത് നിരോധിക്കണമെന്നുമാണ് താക്കറെയുടെ ആവശ്യം. അല്ലാത്ത പക്ഷം സമാന രീതിയിൽ ഹനുമാൻ ചാലിസ വായിക്കുമെന്നും താക്കറെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Recommended Video
അതേസമയം ഉച്ചഭാഷിണികൾ ഹനുമാൻ ചാലിസ ചൊല്ലുന്നതിനായി വാങ്ങി നൽകുമെന്ന് ബി ജെ പി നേതാവ് നേതാവും പറഞ്ഞിരുന്നു. അതേസമയം രാജ് താക്കറെയുടെ ആഹ്വാനത്തിന് പിന്നാലെ മഹാരാഷ്ട്രയിൽ പലയിടങ്ങളിലും എം എൽ എസ് നേതാക്കൾ ഉച്ചഭാഷിണികളിലൂടെ ഹനുമൻ ചാലിസ വായിക്കാൻ തുടങ്ങിയിരുന്നു.
അതേസമയം എം എൻ എസിന്റേത് സമൂഹത്തിൽ വിഭജനം ഉണ്ടാക്കാനുള്ള നീക്കമാണെന്ന് എൻ സി പി നേതാവും ആഭ്യന്തര മന്ത്രിയുമായ ദിലീപ് വാൽസ് പാട്ടീൽ പറഞ്ഞു. ശിവസേന എം പി സഞ്ജയ് റൗത്തും എം എൻ എസിനെതിരെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമമാണ് മഹാരാഷ്ട്രയിൽ നിലനിൽക്കുന്നത്. ആഭ്യന്തരമന്ത്രി നിയമപ്രകാരം എല്ലാം ചെയ്യും എന്നായിരുന്നു റൗത്തിന്റെ പ്രതികരണം.












Click it and Unblock the Notifications