ദില്ലിയിലെ എയർഹോസ്റ്റസിന്റെ ആത്മഹത്യ; ഭർത്താവിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് അറിഞ്ഞത് ഒരുമാസം മുൻപ്
ദില്ലി: എയർഹോസ്റ്റസ് അനീസ്യ ബത്രയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ആത്മഹത്യയ്ക്ക് ഒരു മാസം മുൻപ് മാത്രമാണ് ഭർത്താവ് മായങ്ക് സിംഗ്വിയുടെ ആദ്യ വിവാഹത്തെക്കുറിച്ച് അനീസ്യ അറിയുന്നത്. ഇതിൽ അവർ അസ്യസ്ഥയായിരുന്നെന്നും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്നും പോലീസിന് സൂചല ലഭിച്ചു.
2016 ഫെബ്രുവരി 23നാണ് അനീസ്യയും മായങ്കും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ മായങ്കിന്റെ ആദ്യ വിവാഹത്തെക്കുറിച്ചോ വിവാഹമോചനത്തെക്കുറിച്ചോ അനാസ്യയ്ക്ക് അറിയില്ലായിരുന്നു.
ആത്മഹത്യ
ലുഫ്താൻസ എയർലൈൻസിലെ എയർ ഹോസ്റ്റസായിരുന്നു അനീസ്യ. ജൂലൈ 13-ാം തീയതിയാണ് പാഞ്ച്ശീൽ പാർക്കിലെ വീടിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി അനീസ്യ ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് മുൻപ് നിർണായകമായൊരു തീരുമാനം എടുക്കാൻ പോവുകയാണ്, ഞാൻ മരിക്കുന്നു എന്ന് അനീസ്യ മായങ്കിന് മെസേജ് അയച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. അനീസ്യയുടെ മാതാപിതാക്കളുടെ പരാതിയിൽ മായങ്കിനെ പോലീസ് അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
പീഡനം
സ്ത്രീധനത്തിന്റെ പേരിൽ തന്റെ മകളെ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി അനീസ്യയുടെ പിതാവ് ജൂൺ മാസത്തിൽ മായങ്കിനും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. മകളെ ശാരീരികമായി മായങ്ക് മർദ്ദിക്കാറുണ്ടായിരുന്നെന്നും ഇവർ ആരോപിക്കുന്നു. വിവാഹത്തിന്റെ ആദ്യനാളുകൾ മുതൽ അനീസ്യയെ ഉപദ്രവിച്ചിരുന്നു. മായങ്ക് മുൻപ് വിവാഹിതനായിരുന്ന വിവരം അറിയില്ലായിരുന്നുവെന്നാണ് അനീസ്യയുടെ മാതാപിതാക്കളും പറയുന്നത്. വസന്ത് വിഹാറിലുള്ള ഫ്ലാറ്റ് ഫെബ്രുവരിയിൽ അനീസ്യ വിറ്റിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയും ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്നും അനീസ്യയുടെ അമ്മ പറഞ്ഞു.
സിംഗ്വി പറഞ്ഞത്
അനീസ്യയുമായി എനിക്ക് യാതൊരു പ്രശ്നവുമില്ലായിരുന്നു. തലേദിവസവും സന്തോഷത്തോടുകൂടിയാണ് ഉറങ്ങാൻ കിടന്നത്. സംഭവദിവസം രാവിലെ അനീസ്യയുടെ ഫോണിൽ അമ്മ അയച്ച രണ്ട് മെസ്സേജുകൾ കണ്ടു. താൻ ജോലിക്ക് പോകുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു മെസേജുകൾ. ഇതേച്ചൊച്ചി ഇരുവരും തമ്മിൽ വീടിന്റെ ടെറസിൽവെച്ച് തർക്കമുണ്ടായി. ഒരു സുഹൃത്തിന്റെ ഫോൺ വന്നപ്പോൾ താഴേയ്ക്ക് ഇറങ്ങിപ്പോന്നു. അനീസ്യ അപ്പോഴും ടെറസിൽ നിൽക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം താൻ മരിക്കാൻ പോവുകയാണെന്ന് കാട്ടി അനീസ്യ ഫോണിൽ മെസേജ് അയച്ചു. ടെറസിലേക്ക് ഓടിയെങ്കിലും പൂട്ടിയിട്ടിരുന്നതിനാൽ അകത്ത് കടക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരൻ എത്തി ഒരു സ്ത്രീ താഴേക്ക് ചാടുന്നതായി കണ്ടെന്ന് പറയുകയായിരുന്നു- ചോദ്യം ചെയ്യലിൽ മായങ്ക് പറഞ്ഞതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.