മഹാകുംഭമേളയിലെ അപകടം; തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവർ 30, പരിക്കേറ്റത് 60 പേർക്കെന്നും യുപി പോലീസ്
ലഖ്‌നൗ: പ്രയാഗ്‌രാജിൽ മഹാകുംഭ മേളയ്ക്ക് ഇടയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ട് യുപി പോലീസ്. ഇവിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഡിഐജി വൈഭവ് കൃഷ്‌ണ അറിയിച്ചു. ബാരിക്കേഡുകൾ തകർത്ത ജനക്കൂട്ടം പുലർച്ചെ ഒരു മണിക്കും രണ്ട് മണിക്കും ഇടയിലാണ് അപകടം ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.
മഹാ കുംഭത്തിന്റെ സംഗമ മേഖലയിലാണ് തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടായത്. കോടിക്കണക്കിന് തീർഥാടകർ മൗനി അമാവാസിയോടനുബന്ധിച്ച് പുണ്യസ്‌നാനം നടത്താൻ ഇവിടേക്ക് ഒഴുകിയിരുന്നു. അപകടം നടന്ന് പന്ത്രണ്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും മരണസംഖ്യയിൽ ഉത്തർപ്രദേശ് സർക്കാർ മൗനം തുടരുകയായിരുന്നു, പിന്നീട് വൈകീട്ടോടെയാണ് ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടത്.

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപ രാഷ്‌ട്രപതി ജഗ്‌ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും മറ്റ് മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മരണപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിച്ചു. അതിനിടെ അപകടത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പരമ്പരാഗത സ്‌നാന ചടങ്ങായ 'അമൃത് സ്‌നാൻ' ഉച്ചയ്ക്ക് 2.30ന് പുനരാരംഭിച്ചിരുന്നു.
പുലർച്ചെ 1 മണിക്കും 2 മണിക്കും ഇടയിൽ ചില ഭക്തർ അഖാര മാർഗിലെ ബാരിക്കേഡുകൾക്ക് മുകളിലൂടെ കയറുമ്പോഴായിരുന്നു സംഭവം നടന്നതെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. സ്ഥലത്ത് ആവശ്യത്തിന് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു എന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. അപകടത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
അതേസമയം, 57.1 ദശലക്ഷത്തിലധികം ഭക്തർ മൗനി അമാവാസിയോടനുബന്ധിച്ച് ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യുന്ന പുണ്യ ചടങ്ങിൽ പങ്കെടുത്തതായി ഉത്തർപ്രദേശ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. അപകടത്തിന് പിന്നാലെ സ്‌നാന സ്ഥലത്ത് അധികാരികൾ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ കുംഭമേളയ്ക്ക് ഇടയിലുണ്ടായ ദുരന്തത്തെ ആയുധമാക്കുകയാണ് പ്രതിപക്ഷം. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ഏറ്റെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു. വിഐപികൾക്ക് പിന്നാലെ പോവുകയാണ് യുപി സർക്കാർ എന്നും സാധാരണക്കാരായ തീർത്ഥാടകരെ മറന്നെന്നും രാഹുൽ ആരോപിച്ചു.












Click it and Unblock the Notifications