മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകം! ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ ഇനിയുളളത് ഒരു മാസം!
മുംബൈ: കൊവിഡ് പ്രതിസന്ധിക്കിടയിലും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. 6 മാസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉദ്ധവ് താക്കറെയുടെ കസേര തുലാസിലാടുകയാണ്. നിയമസഭാംഗം അല്ലാത്ത ഉദ്ധവിന്റെ മുഖ്യമന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ.
അത് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയാണ്. മുന്‍ ബിജെപി നേതാവ് കൂടിയായ കോഷിയാരി കനിഞ്ഞില്ലെങ്കില്‍ ഉദ്ധവിന് ഒരു മാസം കൂടി കഴിഞ്ഞാല്‍ രാജി വെക്കേണ്ടതായി വരും. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗവര്‍ണറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായാണ് ശിവസേന സംശയിക്കുന്നത്.
സഖ്യസർക്കാർ ഭരണത്തിൽ
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും പ്രതിപക്ഷത്തിരിക്കുകയാണ് ബിജെപി. എന്‍ഡിഎ സഖ്യകക്ഷി ആയിരുന്ന ശിവസേന മുഖ്യമന്ത്രി പദവിയെ ചൊല്ലിയാണ് ബിജെപിയോട് ഉടക്കി മുന്നണി വിട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസിനേയും എന്‍സിപിയേയും ഒപ്പം കൂട്ടി മഹാ വികാസ് അഖാഡി എന്ന പേരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിച്ച് ഭരണവും തുടങ്ങി.
കസേര തുലാസിൽ
ഉദ്ധവ് സര്‍ക്കാരിന് മുന്നിലെ ആദ്യത്തെ വെല്ലുവിളി കൊവിഡ് ആണ്. കൊവിഡിനെ പ്രതിരോധിക്കുന്നതിനൊപ്പം മുഖ്യമന്ത്രി സ്ഥാനം കയ്യില്‍ നിന്ന് പോകാതെയും ഉദ്ധവിന് കാക്കേണ്ടതുണ്ട്. 2019 നവംബര്‍ 28നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മെയ് 28ന് മുഖ്യമന്ത്രി പദവിയില്‍ ഉദ്ധവ് ആറ് മാസം പൂര്‍ത്തിയാക്കും.
രാജി വെക്കേണ്ടി വരും
മുഖ്യമന്ത്രി പദവിയില്‍ തുടരണമെങ്കില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഉദ്ധവ് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്ലാ തിരഞ്ഞെടുപ്പുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇത് തന്നെയാണ് ഉദ്ധവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 6 മാസം തികയ്ക്കുന്നതിന് മുന്‍പ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലെത്താനായില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണം.
ഗവർണറുടെ കോർട്ടിൽ
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ യോഗം ചേര്‍ന്ന് ഉദ്ധവിനെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്ക് രണ്ട് പേരെ ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. പത്ത് ദിവസമായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നടത്തിയിട്ട്. എന്നാല്‍ കോഷിയാരി ഇതുവരെ അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.
അട്ടിമറിക്കാൻ ഗൂഢാലോചന
ശിവസേന എന്‍ഡിഎ വിട്ടതിന് പിന്നാലെ രായ്ക്ക് രാമായനം ദേവേന്ദ്ര ഫട്‌നാവിസിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അവരും ഒരുക്കി നല്‍കിയ വ്യക്തിയാണ് കോഷിയാരി. കോഷിയാരിയുടെ ബിജെപിയും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഈ സമയത്തും ഗൂഢാലോചന നടത്തുകയാണ് എന്നാണ് ശിവസേന ആരോപിക്കുന്നത്. ശിവസേന എംപി സഞ്ജയ് റാവുത്ത് ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിട്ടുണ്ട്.
ഗൂഢാലോചനയുടെ കേന്ദ്രമായി മാറരുത്
ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ കേന്ദ്രമായി മാറരുത് എന്ന് സഞ്ജയ് റാവുത്ത് തുറന്നടിച്ചു. ഓര്‍ക്കുക, ഭരണഘടനാ വിരുദ്ധമായി പെരുമാറുന്നവരെ ചരിത്രം ഒരിക്കലും വെറുതെ വിടില്ല എന്ന് റാവുത്ത് ട്വീറ്റ് ചെയ്തു. ഗവര്‍ണര്‍ സംസ്ഥാന ഭരണത്തില്‍ ഇടപെടുന്നതിനെതിരെ നേരത്തെ എന്‍സിപിയും ശിവസേനയും പ്രധാനമന്ത്രിയോട് പരാതിപ്പെട്ടിരുന്നു.
രാഷ്ട്രീയം കളിക്കാനുളള സമയം ഇതല്ല
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ നിന്നും ആരാണ് ഗവര്‍ണറെ തടയുന്നത് എന്നും സഞ്ജയ് റാവുത്ത് ചോദിച്ചു. ഗവര്‍ണര്‍ കോഷിയാരിയുടെ ബിജെപി ബന്ധം രഹസ്യമൊന്നുമല്ല. എന്നാല്‍ രാഷ്ട്രീയം കളിക്കാനുളള സമയം ഇതല്ല എന്നും റാവുത്ത് പ്രതികരിച്ചു. മെയ് 27ന് ശേഷവും താക്കറെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും റാവുത്ത് പറഞ്ഞു.