ബിജെപിയിൽ ചേർന്ന നേതാവ് കൊടുത്ത 'പണി'; മഹാരാഷ്ട്രയിൽ കോൺഗ്രസിന് മുമ്പിൽ അപ്രതീക്ഷിത പ്രതിസന്ധി
മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയുമായി സഖ്യം രൂപികരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനിറങ്ങിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 26 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തിയ കോൺഗ്രസിന് ലഭിച്ചത് വെറും ഒരു സീറ്റ് മാത്രമാണ്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയാണ് മാഹാരാഷ്ട്രയിൽ കോൺഗ്രസ് നേരിടുന്നത്. പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കും തുടരുകയാണ്.
എന്റെ മകൻ കല്ലുചുമന്ന ഫോട്ടോ ഉപയോഗിച്ച് ഇത്തരം പ്രചാരണങ്ങൾ നടത്തരുത്; പിജെ ഗ്രൂപ്പിനെതിരെ ജയരാജൻ
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ രാജിയാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. വിഖെ പാട്ടീൽ പോയതോടെ ഒഴിവ് വന്ന പദവികളിലേക്ക് പുതിയ ആളുകളെ നിയമിച്ചതിനെ ചൊല്ലിയാണ് തർക്കം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിൽ നേതൃനിരയിലെ തമ്മിലടി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കോൺഗ്രസ് പ്രതിസന്ധിയിൽ
ദേശീയ നേതൃത്വം മുതൽ താഴേത്തട്ടുവരെ വലിയ പ്രതിസന്ധികളിലൂടെയാണ് കോൺഗ്രസ് കടന്നുപോകുന്നത്. രാഹുൽ ഗാന്ധിയുടെ രാജി പ്രഖ്യാപനവും നേതൃത്വത്തിന്റെ നിഷ്ക്രിയത്വവും എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിനെ ബാധിച്ചു. മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം തൂത്തുവാരിയപ്പോൾ കോൺഗ്രസിന് ഒന്നും സഖ്യ കക്ഷിയായ എൻസിപിക്ക് നാലുമായിരുന്നു സീറ്റ് നേട്ട്. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം 41 സീറ്റുകൾ നേടി.
പ്രതിപക്ഷ നേതാവ് പാർട്ടി വിട്ടു
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ തന്നെ കോൺഗ്രസുമായി അകന്ന് നിന്ന പ്രതിപക്ഷ നേതാവ് രാധാകൃഷണ വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായി. വിഖെ പാട്ടീലിന്റെ മകൻ സുജയ് പാട്ടിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബിജെപിയിൽ ചേരുകയായിരുന്നു. ഇതിന് പിന്നാലെ രാധാകൃഷ്ണ വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നു. ഫട്നാവിസ് മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. കരുത്തനായ മറാത്ത നേതാവിന്റെ രാജി കോൺഗ്രസിന് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്.
പുതിയ നേതാക്കൾ
മുതിർന്ന നേതാവ് ബാലേസാബേഹ് തൊറാത്തിനെയാണ് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി നിയമിച്ചത്. വിജയ് വഡേത്തിവാറിന് പ്രതിപക്ഷ നേതാവായി നിയമിച്ചത്. വിമത ശബ്ദം ഉയർത്തിയിരുന്ന ഇരു നേതാക്കളെയും അനുനയിപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തിയത്. എന്നാൽ പുതിയ നിയമനം പാർട്ടിയിലെ തമ്മിലടി കൂടുതൽ രൂക്ഷമാക്കി. ബാലേസാഹേബും വിജയ് വഡേത്തിവാറും തമ്മിൽ വാക്കേറ്റം നടന്നതായാണ് റിപ്പോർട്ടുകൾ.
ഒരു പദവി
രാധാകൃഷ്ണ വിഖെ പാട്ടീൽ ഒഴിഞ്ഞതോടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തിനായാണ് ഇരു ബാലേസാഹേബും വിജയ് വാഡേത്തിവാറും രംഗത്ത് എത്തിയത്. ഭിന്നത രൂക്ഷമായപ്പോൾ ബാലേസാഹേബിനെ നിയമസഭാ കക്ഷി നേതാവായും വിജയ് വാഡേത്തിവാറിനെ പ്രതിപക്ഷ നേതാവായും പാർട്ടി നിയമിച്ചു. എന്നാൽ ഇതോടെ ഇരുവരും തമ്മിലുള്ള അധികാരത്തർക്കം കൂടുതൽ രൂക്ഷമായി.
ആര് നയിക്കും
നിയമസഭാ കക്ഷി നേതാവെന്ന നിലയിൽ തനിക്കാണ് കൂടുതൽ അധികാരമെന്നാണ് ബാലേസാഹേബിന്റെ വാദം. എന്നാൽ പ്രതിപക്ഷ നേതാവാണ് സർക്കാരിനെതിരെ സമരങ്ങൾ നയിക്കേണ്ടതെന്നും പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടതെന്നുമാണ് വിജയ് വഡേത്തിവാർ പറയുന്നത്. നേരത്തെ ഇരു പദവികളും വിഖെ പാട്ടീൽ തന്നെ വഹിച്ചിരുന്നതിനാൽ അധികാരത്തർക്കം ഉണ്ടായിരുന്നില്ല. ചുമതലകൾ വീതിച്ച് നൽകിയതോടെ അധികാരത്തർക്കം കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോൺഗ്രസിന് വലിയ വെല്ലുവിളികളെയാകും നേരിടേണ്ടി വരികയെന്ന് ഇതോടെ വ്യക്തമായി.