ഹലാലിന് ബദലുമായി മഹാരാഷ്ട്ര, ഇനി മൽഹാർ സർട്ടിഫിക്കറ്റ്; ഹിന്ദുക്കൾ നടത്തുന്ന മട്ടൻ ഷോപ്പിന് അംഗീകാരം
മുംബൈ: ഹിന്ദുക്കൾ മാത്രം നടത്തുന്ന മട്ടൻ കടകൾക്ക് പുതിയ സർട്ടിഫിക്കേഷൻ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. മന്ത്രി നിതേഷ് റാണയാണ് ഈ പ്രഖ്യാപനം നടത്തിയത്. പരമ്പരാഗതമായി മുസ്ലീം വിഭാഗം നടത്തി വന്നിരുന്ന ഹലാൽ കടകൾക്ക് ബദലായാണ് പുതിയ സംവിധാനം മഹാരാഷ്ട്രയിൽ അവതരിപ്പിക്കുന്നത്. ഹലാൽ സർട്ടിഫിക്കറ്റിന് തുല്യമാണ് മൽഹാർ സർട്ടിഫിക്കറ്റെന്നും എല്ലാ ജഡ്‌ക മട്ടൺ കടകളും പുതുതായി ആരംഭിച്ച മൽഹാർ സർട്ടിഫിക്കറ്റിന് കീഴിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത്തരം കടകൾ ഹിന്ദുക്കൾ മാത്രമായി നടത്തുന്നതാണെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. മൽഹാർ സർട്ടിഫിക്കേഷൻ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് മട്ടൻ വാങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ ശ്രമം ഹിന്ദു സമൂഹത്തിലെ യുവാക്കളെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും മട്ടനിൽ മായം ചേർക്കൽ ഒരു പരിധിവരെ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൽഹാർ സർട്ടിഫിക്കേഷൻ ഇന്ത്യയിൽ നിലവിലുള്ള ഹലാൽ സർട്ടിഫിക്കേഷന് സമാനമായിരിക്കും. ഹലാലിൽ ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് മൃഗങ്ങളെ അറുക്കുന്നു. മറ്റൊരു പ്രക്രിയ മേൽ പറഞ്ഞ ജഡ്‌കയാണ്, അതിൽ ഒരു മൃഗത്തിന്റെ കഴുത്ത് ഒറ്റ വെട്ടിന് മുറിക്കുന്നു. ഹലാലിൽ ആവട്ടെ ആദ്യം രക്തം വാർന്നുതീർക്കുന്ന രീതിയാണ് നിലവിലുള്ളത്.
ഇരു പക്ഷവും പരമ്പരാഗതമായി അവകാശപ്പെടുന്നത് അവരുടെ പ്രക്രിയ കൂടുതൽ മാനുഷികമാണെന്നാണ്. ജഡ്‌ക മാംസ വിതരണത്തിന് പ്രത്യേക പ്ലാറ്റ്‌ഫോം തയ്യാറാക്കുമെന്നും നിതേഷ് റാണെ പ്രഖ്യാപിച്ചു. ജഡ്‌ക മട്ടൺ, ചിക്കൻ വിൽപ്പനക്കാർക്കുള്ള ഒരു സർട്ടിഫൈഡ് പ്ലാറ്റ്‌ഫോം എന്നാണ് ഇതിന്റെ വെബ്സൈറ്റിൽ പറയുന്നത്. ഹിന്ദു മത പാരമ്പര്യങ്ങൾക്കനുസൃതമായി തയ്യാറാക്കുന്ന മാംസമെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
'മൽഹാർ സർട്ടിഫിക്കേഷൻ വഴി, നമ്മുടെ യഥാർത്ഥ മട്ടൺ ഷോപ്പുകളിലേക്ക് പ്രവേശനം ലഭിക്കും, അവിടെ 100 ശതമാനവും ഹിന്ദു സമൂഹമുണ്ടാകും, വിൽക്കുന്ന വ്യക്തിയും ഒരു ഹിന്ദു ആയിരിക്കും' നിതേഷ് റാണെ എക്‌സ് പോസ്‌റ്റിൽ പറയുന്നു. മഹാരാഷ്ട്രയിലെ ഹിന്ദു സമൂഹത്തിനായി ഒരു സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ മന്ത്രി വിശേഷിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഹലാൽ മാംസത്തിനെതിരെ ശക്തമായ പ്രചാരണം നടത്തി വരികയായിരുന്നു.നേരത്തെ കർണാടകയിലാണ് വിവാദം ആരംഭിച്ചത്, വലതുപക്ഷ നേതാക്കൾ ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും അതിനെ സാമ്പത്തിക ജിഹാദ് എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു.
ഹലാൽ പ്രക്രിയ വിവേചനപരമാണെന്ന് അവർ അവകാശപ്പെട്ടു, കാരണം കശാപ്പ്, പാക്കിംഗ് ശൃംഖലകളിൽ ഹിന്ദുക്കളെ നിയമിക്കാൻ കഴിയില്ലെന്നതാണ് ഇതിന്റെ പ്രധാന നിബന്ധനകളിൽ ഒന്ന്. ഇതോടെയാണ് ഹലാലിനെതിരെ പ്രചാരണം ശക്തമായത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ മൽഹാർ സർട്ടിഫിക്കേഷനും കൊണ്ട് വന്നിരിക്കുന്നത്.












Click it and Unblock the Notifications