മമതയും പവാറും പരാജയം; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സമവായത്തിന് കോണ്‍ഗ്രസ്, പരിഗണനയില്‍ ഇവര്‍
ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് സകല തന്ത്രം പുറത്തെടുത്തിട്ടും വിജയം നേടാനാവാതെ പ്രതിപക്ഷം. കോണ്‍ഗ്രസ് പിന്നോട്ടൊന്ന് മാറിയപ്പോള്‍ മുഖ്യ റോള്‍ വഹിച്ച തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് ആരും രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സമവായം കണ്ടെത്താന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന്റെ ശക്തമായ സാന്നിധ്യം ഇനി വേണമെന്നാണ് ഇവര്‍ നല്‍കുന്ന സൂചനകള്‍.
പല കക്ഷികളുടെയും വിശ്വാസം നേടാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ. അത് മാത്രമല്ല, ബാക്കിയുള്ള പാര്‍ട്ടികള്‍ക്കെല്ലാം സ്വന്തമായി ഓരോ സ്ഥാനാര്‍ത്ഥിയുടെ പേര് മനസ്സിലുണ്ട്. അതാണ് ഐക്യമില്ലായ്മയ്ക്ക് പ്രധാന കാരണം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങളിലേക്ക്...

മമത പ്രതിപക്ഷത്തിന്റെ നട്ടെല്ലാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ആദ്യ യോഗത്തില്‍ നിന്ന് മൂന്ന് കക്ഷികള്‍ വിട്ടുനിന്നു. ശിരോമണി അകാലിദള്‍, ടിആര്‍എസ്, ബിജു ജനതാദള്‍ എന്നിവര്‍ വിട്ടുനിന്നു. എഎപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും യോഗത്തിനുണ്ടായിരുന്നില്ല. മമതയുടെ നേതൃത്വം അപ്പോള്‍ തന്നെ പരാജയപ്പെട്ടു. പിന്നെയുണ്ടായിരുന്നത് സ്ഥാനാര്‍ത്ഥിയുടെ കാര്യമാണ്. മമത പൊതു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ആ യോഗത്തില്‍ ശ്രമിക്കുന്നു. ഗോപാല്‍കൃഷ്ണ ഗാന്ധിയോ, ഫാറൂഖ് അബ്ദുള്ളയോ ശരത് പവാറോ അതിന് തയ്യാറായില്ല. മമതയുടെ ദേശീയ മോഹം എട്ടുനിലയില്‍ പൊട്ടിയത് തൃണമൂലിന് വലിയ തിരിച്ചടിയായിരുന്നു.

രണ്ടാമത്തെ ഊഴം പവാറിനാണ്. നാളെയാണ് പ്രതിപക്ഷ യോഗം. എന്നാല്‍ പലരും വരാന്‍ സാധ്യതയില്ല. മമത ബാനര്‍ജി തന്നെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പകരം ഏതെങ്കിലും നേതാവിനെ അയക്കാനാണ് സാധ്യത. ചെറുകക്ഷികളില്‍ പലരും വരില്ല. പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ ഇപ്പോഴുള്ളതിന്റെ പത്തിരട്ടി ആവേശം എല്ലാ കക്ഷികള്‍ക്കുമുണ്ടാവുമായിരുന്നു. എന്നാല്‍ പവാര്‍ രാഷ്ട്രീയ കരിയര്‍ അവസാനിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഗോപാല്‍കൃഷ്ണ ഗാന്ധി താന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ ഇല്ലെന്നും ഇതിനിടെ അറിയിച്ചു. ഇനി ആരെ പവാര്‍ മുന്നില്‍ കാണുന്നുണ്ട് എന്നതാണ് ചോദ്യം. അദ്ദേഹത്തിന് കാര്യമായ മറുപടിയൊന്നുമില്ല.

വമ്പന്‍മാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനി കോണ്‍ഗ്രസിന്റെ സഹായമാണ് എല്ലാവര്‍ക്കും വേണ്ട. കോണ്‍ഗ്രസ് മുന്നിട്ടിറങ്ങി സമവായമുണ്ടാക്കേണ്ടി വരും. മല്ലികാര്‍ജുന്‍ ഗാര്‍ഗെ മുന്നില്‍ നിന്നും സോണിയാ ഗാന്ധി പിന്നില്‍ നിന്നുമായിരിക്കും നയിക്കുക. സോണിയയുടെ നിര്‍ണായക ഫോണ്‍ കോള്‍ എല്ലാം മാറ്റിമറിച്ചേക്കും. പക്ഷേ കോണ്‍ഗ്രസ് ആകെ പ്രതിസന്ധിയില്‍ നില്‍ക്കും. സോണിയയും രാഹുലും ഇഡിയുടെ കുരുക്കുകള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. രണ്ടിടത്തുമായി ഫോക്കസ് ചെയ്യാന്‍ അതുകൊണ്ട് സാധിക്കുന്നില്ല. കോണ്‍ഗ്രസും നേതാക്കളുമെല്ലാം തെരുവില്‍ പ്രതിഷേധത്തിലാണ്. അതുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാനാവുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല.

അതേസമയം നാഷണല്‍ ഹൊള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയെ ഇഡി നാളെയും ചോദ്യം ചെയ്യും. നാളെയും ഹാജരാകണമെന്ന് ഇഡി രാഹുലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യല്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിനായി ഹാജരായത്. നാലാം ദിവസമായിരുന്നു ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷം രാഹുല്‍ ഇടവേള ആവശ്യപ്പെട്ടിരുന്നു. സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ചത്തേക്ക് മാറ്റാനായിരുന്നു അഭ്യര്‍ത്ഥിച്ചത്.

അതേസമയം സോണിയാ ഗാന്ധി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായിട്ടുണ്ട്. ശ്രീ ഗംഗ റാം ആശുപത്രിയിലായിരുന്നു അവര്‍. കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്രമം വേണമെന്നാണ് സോണിയയോട് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ 23ന് മുമ്പ് സോണിയയോട് ഇഡിക്ക് മുന്നില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ ഹാജരാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ നയിക്കാനാവുമോ എന്ന് സംശയമുണ്ട്. അഗ്നിപഥ് സമരവും, രാഹുലിന്റെ ചോദ്യം ചെയ്യലുമെല്ലാം കോണ്‍ഗ്രസിനെ ശക്തരാക്കിയിരിക്കുകയാണ്. തെരുവില്‍ കോണ്‍ഗ്രസിന്റെ പ്രകടനം അവരെ മികച്ച പ്രതിപക്ഷമായും മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications