ലോക്ക്ഡൗണിൽ ഏറ്റുമുട്ടി കേന്ദ്രവും ബംഗാളും, കേന്ദ്ര സംഘത്തെ ഹോട്ടലിൽ പൂട്ടി മമത ബാനർജി!
ദില്ലി: കൊവിഡിനെതിരെ രാജ്യം പൊരുതുന്നതിനിടെ പരസ്പരം ഏറ്റുമുട്ടി കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാളും. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് നാല് സംസ്ഥാനങ്ങളിലേക്ക് സംഘത്തെ അയക്കാനുളള കേന്ദ്ര തീരുമാനമാണ് പശ്ചിമ ബംഗാളുമായുളള പുതിയ ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. കേന്ദ്ര നീക്കത്തിന് എതിരെ വിമര്‍ശനം ഉയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത് എത്തി.
മാത്രമല്ല ബംഗാളില്‍ പരിശോധനയ്ക്ക് എത്തിയ കേന്ദ്ര സംഘത്തെ അടപടലം പൂട്ടിയിരിക്കുകയുമാണ്. ഹോട്ടലില്‍ നിന്ന് കേന്ദ്ര സംഘത്തെ പുറത്തിറങ്ങാന്‍ പോലും അനുവദിക്കാതെയാണ് മമത സര്‍ക്കാര്‍ പൂട്ടിയിരിക്കുന്നത്. മുന്‍കൂട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് കേന്ദ്രസംഘം പരിശോധനയ്ക്ക് എത്തിയത് എന്ന് ആരോപിച്ചാണ് മമതയുടെ ഈ നടപടി.

പ്രതിപക്ഷം ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നാലിടത്തേക്കാണ് കേന്ദ്രം സംഘത്തെ അയച്ചിരിക്കുന്നത്. ഇതാണ് മമത ബാനര്‍ജിയുടെ എതിര്‍പ്പിലേക്ക് കാര്യങ്ങളെത്തിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണില്‍ മമത ബാനര്‍ജിയുമായി സംസാരിച്ചിരുന്നു. ബംഗാളിലെ ഏഴ് നഗരങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കുമെന്ന് അമിത് ഷാ മമതയെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്രസംഘം പരിശോധനയ്ക്ക് വരുന്ന വിവരം ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത് എന്ന് മമത ആരോപിക്കുന്നു. എന്നാല്‍ അതിന് മുന്‍പ് തന്നെ കേന്ദ്രത്തില്‍ നിന്നുളള സംഘം സംസ്ഥാനത്ത് എത്തിയിരുന്നു.
നഗരങ്ങള്‍ സന്ദര്‍ശിക്കാം എന്നാണ് സംസ്ഥാനം ആദ്യം ഉറപ്പ് നല്‍കിയത് എന്നും എന്നാല്‍ പിന്നീട് അത് നടക്കില്ല എന്ന് അറിയിച്ചുവെന്നും കേന്ദ്ര സംഘത്തെ നയിക്കുന്ന അപൂര്‍വ ചന്ദ്ര വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സംഘത്തിന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ബംഗാളില്‍ മാത്രമാണ് പ്രശ്‌നമെന്നും അപൂര്‍വ ചന്ദ്ര പറയുന്നു. കൊല്‍ക്കത്ത അടക്കമുളള ബംഗാളില്‍ ഏഴ് നഗരങ്ങളില്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കേന്ദ്രം ആരോപിക്കുന്നത്.












Click it and Unblock the Notifications