മമതയുടെ അപ്രതീക്ഷിത റാലി, പ്രതിക്ക് വധശിക്ഷ വേണം; ഡോക്ടറുടെ കൊലയില്‍ ആവശ്യം ശക്തമാക്കി ടിഎംസി
കൊല്‍ക്കത്ത: വനിത ഡോക്ടറുടെ കൊലപാതകത്തില്‍ വ്യാപക പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് റാലി നടത്തും. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മമതയുടെ റാലി. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മമത പ്രതിരോധത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഈ നീക്കം.
അതേസമയം ഞായറാഴ്ച്ചയ്ക്കുള്ളില്‍ കേസിന്റെ അന്വേഷണം ഏറ്റെടുത്ത്, പ്രതികള്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കണമെന്നാണ് മമത ബാനര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. മമതയ്‌ക്കെതിരെ ബംഗാളില്‍ ഡോക്ടര്‍മാര്‍ അടക്കം രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ആശുപത്രിയിലെ അക്രമങ്ങളും മമതയ്ക്ക് തിരിച്ചടിയാണ്.

പ്രതിഷേധക്കാരെ പോലീസ് കൈയ്യേറ്റം ചെയ്യുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മമത റാലി നടത്തുന്നത് പലരെയും അമ്പരപ്പിക്കുന്നതാണ്. മമതയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. പോലീസ് മുഖ്യമന്ത്രിക്ക് കീഴിലാണ്. അതുകൊണ്ട് മമത രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്.
അതേസമയം എന്തുകൊണ്ട് മമത പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങുന്നു എന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറെക് ഒബ്രയന്‍ വിശദീകരണം നടത്തി. കൊല്‍ക്കത്തയിലുണ്ടായത് ക്രൂരമായ സംഭവമാണ്. ജനങ്ങളുടെ രോഷം മനസ്സിലാവും. തന്റെ പ്രാര്‍ത്ഥനകളില്‍ ഇരയുടെ കുടുംബവുമുണ്ടായിരിക്കുമെന്ന് ഒബ്രയന്‍ പറഞ്ഞു.
ആര്‍ജി കര്‍ ആശുപത്രിയിലെ സംഭവത്തില്‍ മമത ബാനര്‍ജി എന്തുകൊണ്ട് റാലി നടത്തുന്നു എന്നത് ന്യായമായ ചോദ്യമാണ്. സിബിഐയാണ് കേസ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ എല്ലാ ദിവസവും അറിയിക്കണം. കൊല്‍ക്കത്ത പോലീസിന് മുഖ്യമന്ത്രി അന്വേഷണം പൂര്‍ത്തിയാക്കാന്‍ നല്‍കിയ സമയം ഓഗസ്റ്റ് പതിനേഴാണ്. സിബിഐക്കും ഇത് തന്നെയാണ് അന്തിമ തിയതിയെന്ന് ഡെറെക് ഒബ്രയന്‍ പറഞ്ഞു.
കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ കൊല്‍ക്കത്ത പോലീസാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ കൂടി സിബിഐ അറസ്റ്റ് ചെയ്യുകയും, അത് അതിവേഗ കോടതിക്ക് കൈമാറുകയും ചെയ്താല്‍ മാത്രമേ ഈ വിഷയത്തില്‍ നീതി ലഭിക്കൂ എന്നും ഒബ്രയന്‍ വ്യക്തമാക്കി.
സിബിഐ ഈ കേസ് ഏറ്റെടുത്തു എന്നത് കൊണ്ട് മറന്നുകളയാന്‍ പറ്റില്ല. അതിവേഗത്തില്‍ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി കൊടുത്ത് നീതി ലഭ്യമാക്കുകയാണ് അടിയന്തരമായ ആവശ്യം. ഈ ക്രൂരമായ കാര്യം ചെയ്ത ഒരാളെയും വെറുതെ വിടാന്‍ പാടില്ലെന്നും ഡെറിക് ഒബ്രയന്‍ പറഞ്ഞു. ആശുപത്രിയിലില്‍ അക്രമം നടത്തിയ ജനക്കൂട്ടത്തിനെതിരെ നടപടി വേമമെന്നും ഒബ്രെയന്‍ ആവശ്യപ്പെട്ടു. ഇതിനോടകം ഈ കേസില്‍ 19 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications