കോണ്‍ഗ്രസിനെ ഇല്ലാതാക്കിയിട്ടും നേട്ടമില്ലാതെ മമത, ത്രിപുരയില്‍ സംഭവിച്ചത് പ്രതിപക്ഷത്തിന് ഭീഷണി
ദില്ലി: മമതയുടെ ദേശീയ പ്ലാന്‍ ബംഗാളിലെ വമ്പന്‍ വിജയത്തിന് പിന്നാലെ ആരംഭിച്ചതാണ്. എന്നാല്‍ ഇതിന് വമ്പന്‍ അടിയാണ് കഴിഞ്ഞ ദിവസം ത്രിപുരയിലെ തോല്‍വിയിലൂടെ സംഭവിച്ചത്. വമ്പന്‍ നേട്ടമൊന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. പക്ഷേ മാന്യമായ സീറ്റ് നില അവര്‍ ഉറപ്പിച്ചിരുന്നു. അതിനാണ് വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത്.
എന്നാല്‍ ദേശീയ പ്ലാന്‍ എന്നത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് മമത തിരിച്ചറിഞ്ഞിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പ്രതിപക്ഷത്തെ നേരിടാന്‍ ബിജെപി കരുത്ത് നല്‍കുകയാണ് മമത ചെയ്തിരിക്കുന്നത്. എല്ലാവരും ഒരേസമയം ദുര്‍ബലരാവുകയാണ് ചെയ്തത്.

കോണ്‍ഗ്രസിനെ ഇല്ലാതാക്കി ആ സീറ്റുകള്‍ തങ്ങളുടേതാക്കുക എന്ന പ്ലാനാണ് മമത ബാനര്‍ജി സ്വീകരിച്ച് വന്നത്. ത്രിപുരയില്‍ സുസ്മിത ദേവും ഗോവയില്‍ ലൂസീഞ്ഞോ ഫലെയ്‌റോയും, മേഘാലയയില്‍ മുകുള്‍ സാങ്മയും ഇതിന്റെ ഉദാഹരണങ്ങളായിരുന്നു. ഇതെല്ലാം കോണ്‍ഗ്രസിന്റെ അടിത്തറ മൂന്നിടത്തും ഇല്ലാതാക്കിയിരിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ട് ബിജെപി പല സംസ്ഥാനത്തും ശക്തിപ്പെടുക മാത്രമാണ് ചെയ്തിരിക്കുന്നത്. പ്രശാന്ത് കിഷോര്‍ നടപ്പാക്കുന്ന ഈ തന്ത്രം കോണ്‍ഗ്രസിനെ തകര്‍ക്കും എന്ന കാര്യത്തില്‍ സംശയങ്ങളില്ല. ഗോവയിലും മേഘാലയയിലും ത്രിപുരയിലും കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന് ഉറപ്പിക്കാനും തൃണമൂലിന് സാധിച്ചിട്ടുണ്ട്.

ത്രിപുരയിലും കോണ്‍ഗ്രസിന് സീറ്റൊന്നും കിട്ടിയിട്ടില്ല. അത് തൃണമൂല്‍ കാരണം തന്നെയാണ്. ഇരുപത് ശതമാനത്തോളം വോട്ടും പാര്‍ട്ടിക്ക് കിട്ടിയത് കോണ്‍ഗ്രസില്‍ നിന്നാണ്. സിപിഎമ്മിന് രണ്ട് സീറ്റ് കിട്ടിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് നേടിയിട്ടും കാര്യമായി തൃണമൂലിന് സീറ്റുയര്‍ത്താന്‍ സാധിച്ചിട്ടില്ല. ഒരു സീറ്റ് മാത്രമാണ് ആകെ മമതയുടെ പാര്‍ട്ടി നേടിയത്. ഇതിലൂടെ കോണ്‍ഗ്രസിനെ തകര്‍ക്കുകയും, സ്വയം ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലുമാണ് മമത വീണിരിക്കുന്നത്. പാര്‍ലമെന്റില്‍ വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് അകലം പാലിച്ച്, കോണ്‍ഗ്രസ് വിരുദ്ധത തൃണമൂല്‍ വീണ്ടും പരസ്യമാക്കുകയും ചെയ്തു.

മമത ചെയ്യുന്ന കാര്യങ്ങളില്‍ വലിയ അബദ്ധങ്ങളുണ്ട്. പ്രധാനമായി പറയേണ്ടത് നേതാക്കളെ കൂറുമാറ്റുന്നതാണ്. ബംഗാളില്‍ തൃണമൂലില്‍ നിന്ന് നേതാക്കള്‍ ഒരു ഘട്ടത്തില്‍ വന്‍ തോതിലാണ് കൊഴിഞ്ഞുപോയത്. മമതയുടെ തകര്‍ച്ച ഉറപ്പിച്ച സമയമായിരുന്നു അത്. എന്നാല്‍ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത് മമത നടത്തിയ പോരാട്ടത്തില്‍ മോദിയും അമിത് ഷായും വരെ ഒലിച്ച് പോയി. ബിജെപി അന്ന് കാണിച്ച അതേ അബദ്ധം തന്നെയാണ് മമത ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണിക്കുന്നത്. കൂറുമാറുന്ന നേതാക്കളില്‍ ഭൂരിഭാഗവും കാലപ്പഴക്കം ചെന്നവരാണ്. അവര്‍ക്ക് തിരഞ്ഞെടുപ്പ് ഗോദയില്‍ ഒന്നും ചെയ്യാനുമില്ല. അങ്ങനെയുള്ളവരെ കൊണ്ടുവരുന്നതിലൂടെ തൃണമൂലിന് തന്നെയാണ് അത് ബാധ്യയാവുന്നത്.

മമത ദേശീയ തലത്തില്‍ ഇപ്പോഴും അപരിചിതയായ നേതാവാണ്. സ്വന്തമായി വോട്ടുബാങ്ക് ഉണ്ടാക്കണമെങ്കില്‍ സ്ഥിരമായി ആ നേതാവോ പാര്‍ട്ടിയോ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യണം. തൃണമൂലിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അവര്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ത്രിപുരയില്‍ വീണ്ടുമെത്തുന്നത്. അങ്ങനെ തൃണമൂലിനെ വിശ്വസിക്കാവുന്ന തരത്തിലേക്ക് കൊണ്ടുവരാന്‍ മമതയ്ക്ക് സാധിച്ചിട്ടില്ല. അവര്‍ക്ക് മുന്നിലുള്ള ഏറ്റവും നല്ല ഓപ്ഷന്‍ ബിജെപിയാണ്. ഒരിക്കലും തൃണമൂലിന് വോട്ട് ചെയ്ത് പാഴാക്കില്ല. ഇത് തന്നെയാണ് തൃണമൂല്‍ മത്സരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സംഭവിക്കാന്‍ പോകുന്നത്.

പ്രതിപക്ഷത്തിന്റെ വോട്ട് ഭിന്നിക്കുന്ന ഒവൈസിയുടെ അതേ തന്ത്രം തന്നെയാണ് മമതയും നടത്തുന്നത്. 2024 മുന്നില്‍ കണ്ടിട്ടുള്ള പ്രതിപക്ഷ ഐക്യത്തെ മമതയുടെ ദേശീയ മോഹം ഇല്ലാതാക്കുമെന്ന് ഉറപ്പാണ്. 20 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിനെ തള്ളിക്കളയുക അസാധ്യമാണെന്ന് വ്യക്തമാണ്. ബംഗാളിന് പുറത്ത് പാര്‍ലമെന്റ് സീറ്റ് നേടുക എന്ന മമതയുടെ മോഹം നടക്കണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. എന്നാല്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ അവര്‍ക്ക് സാധിക്കും. ബിജെപിക്ക് ഇത് വലിയ അനുഗ്രഹമാണ്. മമതയ്ക്ക് ദേശീയ തലത്തില്‍ കരുത്തില്ലെന്നും, പ്രതിപക്ഷം ദുര്‍ബലമാണെന്നും വാദിക്കാന്‍ എളുപ്പത്തില്‍ ബിജെപി മമതയുടെ വരവിലൂടെ കഴിയും.












Click it and Unblock the Notifications