കെസിയെ വിളിച്ച് മമത, മുഖം തിരിച്ച് കോൺഗ്രസ്, ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ഒപ്പം വേണ്ട, മത്സരം ഒറ്റയ്ക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടക്കാനിരിക്കുന്ന നിര്‍ണായക ഉപതിരഞ്ഞെടുപ്പുകളില്‍ മമത ബാനര്‍ജിയുമായുളള സഖ്യം വേണ്ടെന്ന് വെച്ച് കോണ്‍ഗ്രസ്. അടുത്ത മാസം നന്ദിഗ്രാമിലും റെജിനഗറിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ഉപതിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യമായി മത്സരിക്കാനുളള നിര്‍ദേശം മമത ബാനര്‍ജി കോണ്‍ഗ്രസിന് മുന്നില്‍ വെച്ചുവെങ്കിലും പാര്‍ട്ടി അതിന് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസോ തൃണമൂല്‍ കോണ്‍ഗ്രസോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം തൃണമൂല്‍ അധ്യക്ഷയായ മമത ബാനര്‍ജി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ ഫോണില്‍ ബന്ധപ്പെട്ട് ഉപതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാനുളള നിര്‍ദേശം മുന്നോട്ട് വെക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസ് ഈ നിര്‍ദേശത്തോട് അനുകൂലമായിട്ടല്ല പ്രതികരിച്ചിരിക്കുന്നത്.

മമത ബാനര്‍ജി കോണ്‍ഗ്രസിനെ സമീപിച്ചതായുളള റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ തൃണമൂല്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഒക്ടോബറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മാത്രമാണ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുളളത്. ബിജെപിയെ ആശയപരമായി എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് ഒരിക്കലും വാതില്‍ കൊട്ടിയടച്ചിട്ടില്ല. എന്നാല്‍ ഈ ഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരു സഖ്യത്തിന് മേല്‍ ബാധ്യതയാണെന്നാണ് പശ്ചിമ ബംഗാള്‍ പിസിസി അധ്യക്ഷന്‍ ശുഭാന്‍കര്‍ സര്‍ക്കാരിന്റെ പ്രതികരണം.
തൃണമൂല്‍ ഇപ്പോള്‍ പാര്‍ട്ടി ചിഹ്നത്തിന്റെ പേരിലുളള തര്‍ക്കത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി പറയുന്നത് പോലെയാണ് പ്രവര്‍ത്തിക്കുക. തൃണമൂലിന് ചിഹ്നം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അത് സഖ്യത്തിലുളള കോണ്‍ഗ്രസിന്റെ പ്രകടനത്തേയും മോശമായി ബാധിക്കും, ശുഭാന്‍കര്‍ സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി റിതബ്രത ബാനര്‍ജിക്ക് കീഴില്‍ ഒരു നിഴല്‍ പ്രതിപക്ഷത്തെ ഉണ്ടാക്കിയിരിക്കുകയാണ്. മമത ബാനര്‍ജിക്ക് ഓക്‌സിജന്‍ വേണമെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസിനെ ആവശ്യമുണ്ട്. ഞങ്ങളുടെ വാതില്‍ തുറന്ന് തന്നെയിരിക്കുകയാണ്. എന്നാല്‍ അവര്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്നും പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കി.



Click it and Unblock the Notifications
