മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു, ഹിന്ദുക്കളും മുസ്ലീങ്ങളും സര്‍ക്കാരിനെതിരെ തെരുവില്‍!
മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു
ഇന്‍ഡോര്‍: മധ്യപ്രദേശിലെ മന്ദ്‌സോറില്‍ എട്ടുവയസ്സുകാരി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുമ്പോഴും സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന പരാതിയാണ് പ്രധാനമായും ഉയരുന്നത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം കത്വയിലെ സംഭവവുമായി ഇതിനെ ബന്ധിപ്പിക്കാനുള്ള നീക്കവും ഒരുവശത്ത് നടക്കുന്നുണ്ട്. രാജ്യത്ത് സ്ത്രീ സുരക്ഷ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്.
റിപ്പോര്‍ട്ടുകള്‍ പലതും വന്നിട്ടും സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വര്‍ധിപ്പിക്കാവുന്ന നീക്കങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് വിമര്‍ശനം. അതേസമയം ക്രൂരപീഡനമാണ് നടന്നതെന്നും പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്നും അഭിഭാഷകര്‍ വ്യക്താക്കിയിട്ടുണ്ട്. അതേസമയം അന്വേഷണം 70 ശതമാനത്തോളം പൂര്‍ത്തിയാക്കിയതായി പോലീസും പറയുന്നു.
പ്രതിഷേധം അലയടിക്കുന്നു
മതമെന്നോ ജാതിയെന്നോ നോക്കാതെ എല്ലാവരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. മന്ദ്‌സോറിലുള്ളവര്‍ പെട്ടെന്ന് സംഘടിക്കുന്നവരാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു. നേരത്തെ കര്‍ഷക പ്രക്ഷോഭം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ സ്ഥലമാണ് മന്ദ്‌സോര്‍. സംസ്ഥാനത്ത് ഏറ്റവുമധികം പീഡനങ്ങള്‍ നടക്കുന്ന സ്ഥലമാണ് മന്ദ്‌സോര്‍. പീഡിപ്പിക്കപ്പെട്ട കുട്ടി അതിന് ശേഷമാണ് ക്രൂരമായ രീതിയിലുള്ള മര്‍ദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. കഴുത്തറക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം ഇങ്ങനെ
ജൂണ്‍ 26ന് സ്‌കൂള്‍ വിട്ടതിന് ശേഷം തന്നെ കൂട്ടി കൊണ്ടുപോകാന്‍ വീട്ടില്‍ നിന്ന് ആളുകള്‍ വരുന്നത് കാത്തിരിക്കുകയായിരുന്നു പെണ്‍കുട്ടി. മുത്തച്ഛന്‍ കൂട്ടിക്കൊണ്ടുപോകാന്‍ അയച്ചതാണെന്ന് പറഞ്ഞ് വന്ന വ്യക്തിക്കൊപ്പം പെണ്‍കുട്ടി പോവുകയായിരുന്നു. സാധാരണ പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ വരാറുള്ളത് മുത്തച്ഛനായിരുന്നു. എന്നാല്‍ വീട്ടില്‍ എന്തോ അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞ് പ്രതി ഇയാളെ മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കാട്ടില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോകാനായി മധുരപലഹാരങ്ങളും ഇയാള്‍ നല്‍കിയിരുന്നു.
കഴുത്തറുത്ത് കളഞ്ഞു....
കുട്ടി ബഹളം വെച്ചതോടെയാണ് ഇയാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുട്ടിയുടെ കഴുത്തറുത്ത് കളഞ്ഞു. പിന്നീട് പോലീസ് അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വനപ്രദേശത്ത് നിന്ന് കണ്ടെത്തിയത്. പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കി. ദേഹമാസകലം മുറിവുകളുമുണ്ട്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് രക്തക്കറ പുരണ്ട വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എച്ച്‌ഐവി പകര്‍ന്നെന്ന് സംശയം
പീഡനം വഴി എച്ച്‌ഐവി പെണ്‍കുട്ടിക്കും പകര്‍ന്നെന്നാണ് ഇപ്പോഴത്തെ സംശയം. പ്രതികളായ രണ്ടുപേര്‍ക്കും എച്ച്‌ഐവി ഉണ്ടോയെന്നറിയാന്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. അതേസമയം കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്ന് പോലീസ് വ്യക്തമാക്കി. കേസിലെ രണ്ടാമത്തെ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാളിപ്പോള്‍ പോലീസ് ക്‌സ്റ്റഡിയിലാണെന്ന് മന്ദ്‌സോര്‍ സിഎസ്പി രാകേഷ് മോഹന്‍ ശുക്ല പറഞ്ഞു. കടുത്ത ശിക്ഷ തന്നെ പ്രതികള്‍ക്ക് വാങ്ങി കൊടുക്കുമെന്നും ശുക്ല വ്യക്തമാക്കി.
രണ്ട് പ്രതികള്‍
ഇര്‍ഫാന്‍ എന്ന ഭയ്യു, ആസിഫ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം തന്റെ മകന്‍ നിരപരാധിയാണെന്ന് ആസിഫിന്റെ മാതാവ് പറഞ്ഞു. എന്റെ വിശ്വാസം അതാണ്. കേസില്‍ സിബിഐ അന്വേഷണം നടത്തണം. അതില്‍ തെറ്റുകാരനാണെന്ന് കണ്ടാല്‍ കടുത്ത ശിക്ഷ നല്‍കണമെന്നും ഇവര്‍ പറഞ്ഞു. അതേസമയം പ്രതികള്‍ക്കായി കോടതിയില്‍ ഹാജരാവില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. മന്ദ്‌സോറില്‍ 622 അഭിഭാഷകരുണ്ട്. ഇവരില്‍ ആരും ഇവര്‍ക്ക് വേണ്ടി ഹാജരാകില്ല. ഇത് മന്ദ്‌സോറിലെ ബാര്‍ അസോസിയേഷന്റെ കൂട്ടായ തീരുമാനമാണ്.
മുമ്പും പീഡിപ്പിച്ചു
പ്രതികള്‍ മുമ്പും പീഡനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ദ്‌സോര്‍ ബാര്‍ അസോസിയേഷന്‍ അംഗമായ ദശ്‌റന്ദ് സിംഗ് ജാല ഇക്കാര്യം ശരിവെക്കുന്നു. കേസിലെ മുഖ്യ പ്രതിക്കെതിരെ പീഡനക്കേസ് മുമ്പുണ്ടായിരുന്നെങ്കിലും പോലീസ് ഇയാളെ താക്കീത് ചെയ്ത് വിടുകയായിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്ന് ദശ്‌റന്ദ് പറയുന്നു. മന്ദ്‌സോറില്‍ ഇനി പഴയത് പോലെ കാര്യങ്ങള്‍ നടക്കില്ലെന്നും ജനങ്ങള്‍ ജാതി-മതത്തിന് അതീതമായി തെരുവിലിറങ്ങുകയാണെന്നും ദശ്‌റന്ദ് വ്യക്തമാക്കി. അതേസമയം വിഎച്ച്പിയുടെ പോഷക സംഘടയായ പ്രകന്ദ് സന്‍യോജക് പ്രതിയെ ഇന്ത്യാ ഗേറ്റിന് സമീപത്ത് വെച്ച് തൂക്കിക്കൊല്ലമെന്ന് പറഞ്ഞു.
തലയറുക്കുന്നവര്‍ക്ക് പാരിതോഷികം
പ്രതിയുടെ കഴുത്തറുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി നേതാവ് സഞ്ജീവ് മിശ്ര. ഏറ്റവും കടുത്ത ശിക്ഷ തന്നെ അയാള്‍ക്ക് ലഭിക്കണമെന്ന് മിശ്ര പറയുന്നു. കോടതിക്ക് അതിന് സാധിക്കുന്നില്ലെങ്കില്‍ ഞാന്‍ അത് നടത്തും. ആരാണ് ആ കൃത്യം നടത്തുന്നത് അയാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ പിതാവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് പണം വേണ്ടെന്നും പ്രതിയെ തൂക്കിക്കൊല്ലുന്നത് കണ്ടാല്‍ മതിയെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ദിലീപിനെ പുറത്താക്കിയതില്‍ ഭൂരിപക്ഷം അംഗങ്ങള്‍ക്കും എതിര്‍പ്പ്.... വീണ്ടും ന്യായീകരണവുമായി സിദ്ദിഖ്
ആഷിഖ് അബുവിനെ പൂട്ടാൻ ഫെഫ്കയുടെ നീക്കം.. പൊളിച്ച് കയ്യിൽ കൊടുത്ത് കമലും സിബി മലയിലും