മണിപ്പൂരില്‍ ഇന്ന് മുതല്‍ ഇന്റര്‍നെറ്റ് ലഭ്യമാകും; നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍
ഇംഫാല്‍: മാസങ്ങളായി വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കുന്നു. എന്‍ ബിരേന്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടതിനാലാണ് നടപടി എന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. അനിഷ്ട സംഭവങ്ങള്‍ തടയാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂലായ് 25 ന് മണിപ്പൂരില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ ഇത് വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരുന്നു. എന്നിരുന്നാലും ആ സമയത്തും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. മേയ് മാസത്തിലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

മെയ്തി, കുക്കി വിഭാഗങ്ങള്‍ തമ്മിലായിരുന്നു സംഘര്‍ഷം. ഇതിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനം നിരോധിക്കുകയായിരുന്നു. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 28 ന് ചുരാചന്ദ്പൂര്‍, ഫെര്‍സാള്‍ ജില്ലകളില്‍ ആണ് ആദ്യം ഇന്റര്‍നെറ്റ് സേവനം റദ്ദക്കിയത്. സംഘര്‍ഷം രൂക്ഷമായതോടെ മേയ് മൂന്നിന് സംസ്ഥാന വ്യാപകമായി ഇന്റര്‍നെറ്റ് നിരോധിക്കുകയായിരുന്നു.
വിവിധ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, ഓണ്‍ലൈന്‍ പൗര കേന്ദ്രീകൃത സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ ബാധിച്ച ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം അവലോകനം ചെയ്ത ശേഷമാണ് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത് എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മെയ്തി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 'ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച്' സംഘടിപ്പിച്ചതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
നാല് മാസത്തോളം നീണ്ട് നിന്ന കലാപത്തില്‍ 150 ലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തികള്‍ ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. നാഗകളും കുക്കികളും ഉള്‍പ്പെടെയുള്ള 40 ശതമാനം ആദിവാസികളും മലയോര ജില്ലകളിലുമാണ് താമസിക്കുന്നത്.
നേരത്തെ 15 ദിവസത്തിനകം അനധികൃത ആയുധങ്ങള്‍ പൊലീസിന് നല്‍കണമെന്നും അല്ലെങ്കില്‍ സുരക്ഷാ സേനയുടെ തിരച്ചില്‍ നേരിടേണ്ടി വരുമെന്നും മണിപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. നിശ്ചിത ദിവസത്തിനുള്ളില്‍ ഇത്തരം നിയമവിരുദ്ധ ആയുധങ്ങള്‍ സമര്‍പ്പിക്കുന്ന വ്യക്തികളെ പരിഗണിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്നും ബിരേന്‍ സിംഗ് പറഞ്ഞിരുന്നു.












Click it and Unblock the Notifications