അയോധ്യയില്‍ മധ്യസ്ഥത പാളി..... ഓഗസ്റ്റ് 6 മുതല്‍ സ്ഥിരം വാദം, സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ദില്ലി: അയോധ്യയില്‍ ക്ഷേത്ര പള്ളി അധികാരികളുമായുള്ള നടന്ന മധ്യസ്ഥത പാളിയെന്ന് സുപ്രീം കോടതി. ഇതുവരെ വിഷയത്തില്‍ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം ഓഗസ്റ്റ് ആറ് മുതല്‍ അയോധ്യവിഷയത്തില്‍ സ്ഥിരം വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. മധ്യസ്ഥത അയോധ്യ വിഷയത്തില്‍ യാതൊരു വിധ തീരുമാനവും ഉണ്ടാക്കിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. ആറ് മിനുട്ട് മാത്രമാണ് കോടതി വാദം കേട്ടത്.

സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതി നിരവധി സംഘടനകളുമായി അയോധ്യ വിഷയത്തില്‍ സംസാരിച്ചു. തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്താനായിരുന്നു ഈ നീക്കം. തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ചില പാര്‍ട്ടികള്‍ മധ്യസ്ഥതയ്ക്ക് തയ്യാറായില്ലെന്ന് ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതോടെയാണ് നിത്യേന വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.
ഈ വര്‍ഷമാണ് അയോധ്യ വിഷയത്തില്‍ മധ്യസ്ഥത നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സമിതിയോട് ആവശ്യപ്പെട്ടത്. ജൂലായ് 11ന് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ കോടതി ചോദിച്ചിരുന്നു. കാര്യമായിട്ടുള്ളതൊന്നും നടന്നിട്ടില്ലെങ്കില്‍ ജൂലായ് 25 മുതല്‍ നിത്യേന വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 15 വരെ കോടതി സമയം അനുവദിച്ചിരുന്നു. മധ്യസ്ഥത നടക്കുന്നുണ്ടെങ്കില്‍ മാത്രം ഇത് അനുവദിച്ചാല്‍ മതിയെന്ന് കോടതിക്ക് മുന്നില്‍ പൊതുതാല്‍പര്യ ഹര്‍ജിയും വന്നിരുന്നു.
നേരത്തെ അയോധ്യയില്‍ അവകാശമുള്ള പരാതിക്കാരന്‍ ഗോപാല്‍ സിംഗ് വിശാരദ് മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കാര്യമായിട്ടുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നായിരുന്നു അദ്ദേഹം ഉന്നയിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജ് എഫ്എം ഖലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരാണ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ മാര്‍ച്ചിലാണ് മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചത്.












Click it and Unblock the Notifications