മദര്‍ തെരേസ ഫൗണ്ടേഷന് കേന്ദ്രം വിലക്കിട്ടു, വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ പറ്റില്ല, കാരണം ഇതാണ്
ദില്ലി: മദര്‍ തെരേസ ഫൗണ്ടേഷനായ മിഷണറീസ് ഓഫ് ചാരിറ്റിയുടെ എഫ്‌സിആര്‍എ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിവാദങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണം വന്നിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവര്‍ക്ക് വിലക്കിട്ടത് തന്നെയാണെന്ന് വ്യക്തമാകുകയാണ്. ഇവര്‍ക്ക് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ പറ്റില്ല. ഇവരുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി കേന്ദ്രം പറയുന്നു. വിദേശ സംഭാവന റെഗുലേഷന്‍ നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു എന്‍ജിഒയ്ക്കും ആവശ്യമാണ്. അതിലൂടെ മാത്രമേ വിദേശ സംഭാവനകളും മറ്റും സ്വീകരിക്കാന്‍ സാധിക്കൂ.
ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി
മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ അംഗീകരിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവരുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. 2021-21 ആദായനികുതി റിപ്പോര്‍ട്ട് പ്രകാരം 347 വ്യക്തികളില്‍ നിന്നായി 75 കോടി രൂപയാണ് സംഘടനയ്ക്ക് സംഭാവനയായി ലഭിച്ചത്. 27.3 കോടി രൂപ വിദേശ സംഭാവന അക്കൗണ്ടില്‍ ഇവര്‍ക്കുണ്ട്. മൊത്തം ബാലന്‍സ് 103.76 കോടി രൂപയാണ്. കൊല്‍ക്കത്തയിലാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് വിദേശ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ രാജ്യത്താകെ 250 ബാങ്ക് അക്കൗണ്ടുകളുണ്ട്. അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമാണ് ഇവരുടെ സംഘടനയിലേക്ക് കൂടുതല്‍ പണമെത്തുന്നത്.
പ്രധാനമായും ചികിത്സ, വിദ്യാഭ്യാസ സഹായം, കുഷ്ഠരോഗ ചികിത്സ എന്നിവയ്‌ക്കെല്ലാമായിട്ടാണ് ഈ പണം വരുന്നത്. ഡിസംബര്‍ 25നാണ് ഇവരുടെ ഇവരുടെ അപേക്ഷ കേന്ദ്രം തള്ളിയത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കാര്യങ്ങളൊന്നും ഇവര്‍ പാലിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. തീരുമാനം പുനപ്പരിശോധിക്കണമെന്ന അപേക്ഷയും ഇവര്‍ നല്‍കിയിട്ടില്ല. ഇവരുടെ ലൈസന്‍സ് കാലാവധി ഒക്ടോബര്‍ 31ന് അവസാനിപ്പിച്ചിരുന്നു. പിന്നീട് ഡിസംബര്‍ 31 വരെ അത് നീട്ടിയിരുന്നു. അതേസമയം അപേക്ഷ കേന്ദ്രം അംഗീകരിച്ചിട്ടില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി പറഞ്ഞു. തങ്ങളുടെ അക്കൗണ്ടുകളൊന്നും പ്രവര്‍ത്തിക്കേണ്ടെന്നും, പ്രശ്‌നം പരിഹരിച്ച ശേഷം പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ മതിയെന്നും സംഘടന വ്യക്തമാക്കി.
അതേസമയം മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് സംഘടന പറയുന്നു. നേരത്തെ ഈ വാദങ്ങളുടെ പേരില്‍ രാഷ്ട്രീയ പോര് തന്നെ നടന്നിരുന്നു. കേന്ദ്രത്തിന്റെ തീരുമാനം 22000 രോഗികളെയും തൊഴിലാളികളെയും പട്ടിണിയിലേക്കും മരുന്നുകളില്ലാത്ത അവസ്ഥയിലേക്ക് തള്ളിയിട്ടെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു. മാനുഷികമായ വശങ്ങള്‍ പരിശോധിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു. സിപിഎമ്മും കോണ്‍ഗ്രസും ഈ വിഷയം ഉന്നയിച്ചിരുന്നു. 1950ലാണ് ഈ സംഘടന മദര്‍ തെരേസ സ്ഥാപിക്കുന്നത്.
മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍
Recommended Video