'അതൊരു കാവി നയമാണ്, ലക്ഷ്യം ഹിന്ദി അടിച്ചേൽപ്പിക്കൽ'; ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സ്‌റ്റാലിൻ
ചെന്നൈ: ഭാഷാവിവാദം കത്തിനിൽക്കെ ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ദേശീയ വിദ്യാഭ്യാസ നയത്തെ "കാവി നയം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തേക്കാൾ ഹിന്ദി പ്രോത്സാഹിപ്പിക്കാനും അടിച്ചേൽപ്പിക്കാനുമാണ് ഈ നയം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എതിർപ്പ് ശക്തമായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ സ്‌റ്റാലിൻ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് നേതൃത്വം നൽകിയിരുന്നു. മണ്ഡല അതിർത്തി പുനർനിർണയത്തേയും അദ്ദേഹം വിമർശിച്ചു. ഇത് ദക്ഷിണേന്ത്യയുടെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന വാളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'തമിഴ്‌നാടിന്റെ വിദ്യാഭ്യാസ വളർച്ചയെ പൂർണമായും തകർക്കുന്നതിനാൽ ഞങ്ങൾ ഈ നയത്തെ എതിർക്കുന്നു. സാമൂഹിക നീതിയായ സംവരണം എൻഇപി ഒരിക്കലും അംഗീകരിക്കുന്നില്ല. പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കുള്ള സഹായ തുക ഈ നയം നിഷേധിക്കുന്നു' സ്‌റ്റാലിൻ ആരോപിച്ചു.
എൻഇപിയുടെ ഒരു പ്രധാന ഘടകമായ ത്രിഭാഷാ ഫോർമുലയെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനുള്ള ഒരു മാർഗമായിട്ടാണ് തമിഴ്‌നാട് കാണുന്നത്. എൻഇപി ഉൾപ്പെടെയുള്ള ചില കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതിനെ എതിർത്തതിന് കേന്ദ്രം സംസ്ഥാനത്തിനുള്ള ഫണ്ട് തടഞ്ഞു വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദി ഭാഷ സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ഫണ്ട് നൽകില്ലെന്ന് പറയുന്നതിനേക്കാൾ വലിയ അരാജകത്വം വേറെയുണ്ടോ? എന്നായിരുന്നു സ്‌റ്റാലിൻ ഉയർത്തിയ പ്രധാന ചോദ്യം. 1968 മുതൽ നിലവിലുള്ള ദ്വിഭാഷാ (ഇംഗ്ലീഷ്, തമിഴ്) നയം സംസ്ഥാനം ഇനിയും തുടരുമെന്ന് ഡിഎംകെ തലവൻ കൂടിയായ അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്! ഹിന്ദിയെക്കാൾ ഇന്ത്യയെ വികസിപ്പിക്കാൻ ശ്രമിക്കുക. ആയിരക്കണക്കിന് കോടി ചെലവഴിച്ചാലും സംസ്‌കൃതം വികസിപ്പിക്കാൻ കഴിയില്ല. ജനങ്ങൾ സംസാരിക്കാത്ത ഒരു ഭാഷ വികസിപ്പിക്കാൻ നിങ്ങൾ കോടികൾ ചെലവഴിക്കും. നിരവധി രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ടതും ജനങ്ങൾ സംസാരിക്കുന്നതുമായ തമിഴ് ഭാഷയെ നിങ്ങൾ ഒറ്റിക്കൊടുക്കുമോ?' അദ്ദേഹം ചോദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്‌നാടിനെതിരെ രംഗത്ത് വന്നിരുന്നു. തമിഴ് ഭാഷ പഠനത്തിനായി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറയുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. കൂടാതെ സ്‌റ്റാലിനും കൂട്ടരും വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും പ്രധാൻ ആരോപിച്ചിരുന്നു.












Click it and Unblock the Notifications