വിജയ്‌യുടെ ടിവികെയെ നേരിടാൻ കമൽ ഹാസനെ രംഗത്തിറക്കി സ്‌റ്റാലിൻ; അതും ചെന്നൈ ബെൽറ്റിൽ..!
ചെന്നൈ: തിരഞ്ഞെടുപ്പ് മൂന്ന് നാൾ മാത്രം ശേഷിക്കെ തമിഴ്‌നാട്ടിൽ ഡിഎംകെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഡിഎംകെ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ മക്കൾ നീതി മയ്യത്തിന്റെ കമൽ ഹാസനെ ചെന്നൈയിൽ കളത്തിലിറക്കിയത് ടിവികെയ്ക്ക് നൽകിയ സന്ദേശമായാണ് പലരും വിലയിരുത്തുന്നത്. വിജയ് പ്രധാന പ്രതിയോഗിയായി ഉയർന്നുവന്ന ചെന്നൈയിലേക്ക് വലിയ രാഷ്ട്രീയ പോരാട്ടം മാറുന്ന കാഴ്‌ചയാണ് ഇതോടെ കാണുന്നത്.
ഇന്നലെ കോയമ്പത്തൂർ ഈസ്‌റ്റിലെ ഡിഎംകെ സ്ഥാനാർത്ഥി സെന്തിൽ ബാലാജിക്കുവേണ്ടി പ്രചാരണം നടത്തിയ കമൽ ഹാസൻ, ആ മണ്ഡലത്തെ "നമ്മുടെ മണ്ഡലം" എന്നാണ് വിശേഷിപ്പിച്ചത്. മെട്രോ റെയിൽ പദ്ധതി നിഷേധിച്ചതിന് കേന്ദ്രസർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തെക്കേ ഇന്ത്യയുടെ മാഞ്ചസ്‌റ്റർ ആയ കോയമ്പത്തൂർ പാറ്റ്ന, ആഗ്ര തുടങ്ങിയ നഗരങ്ങളേക്കാൾ പിന്നിലാണോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം ഈ തീരുമാനത്തെ ചോദ്യം ചെയ്‌തു.

പരമ്പരാഗതമായി എഐഎഡിഎംകെയുടെ ശക്തികേന്ദ്രമായി കണക്കാക്കുന്ന കോയമ്പത്തൂരിനെ ഡിഎംകെ കോട്ടയാക്കി മാറ്റാനാണ് കമൽ ഹാസൻ ശ്രമിക്കുന്നത്. സെന്തിൽ ബാലാജി ഈ സീറ്റിൽ മികച്ച വിജയം നേടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേരത്തെ കോഴ ആരോപണങ്ങളെയും, ദ്യവിൽപ്പന ശൃംഖലയായ ടാസ്‌മാകിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഇഡി അന്വേഷണങ്ങളെയും തുടർന്ന് മുൻ മന്ത്രിയായ ബാലാജിക്ക് സ്ഥാനമൊഴിയേണ്ടി വന്നതിനാൽ ഈ മണ്ഡലം കൂടുതൽ ശ്രദ്ധ നേടിയിരുന്നു.
കമൽ ഹാസനെ സംബന്ധിച്ചിടത്തോളം കോയമ്പത്തൂരിന് വ്യക്തിപരമായ രാഷ്ട്രീയ പ്രാധാന്യമുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിച്ച എംഎൻഎം സ്ഥാപകനായ ഹാസൻ, ബിജെപിയുടെ വനതി ശ്രീനിവാസനോട് നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. ശക്തമായ പ്രചാരണം നടത്തിയിട്ടും അദ്ദേഹത്തിന് ആദ്യ തിരഞ്ഞെടുപ്പ് വിജയം നേടാനായില്ല. എന്നാൽ ഇക്കുറി അദ്ദേഹത്തിന്റെ പാർട്ടി ഒരു സീറ്റിലും മത്സരിക്കുന്നില്ല, പകരം ഡിഎംകെയ്ക്ക് പൂർണ പിന്തുണ നൽകുകയാണ് ചെയ്‌തത്.
വിജയുടെ രാഷ്ട്രീയ പ്രവേശനത്തെത്തുടർന്നുണ്ടായ പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ഡിഎംകെ കമൽ ഹാസനെ പ്രധാനമായും രംഗത്തിറക്കിയത്. പേരമ്പൂർ, ട്രിച്ചി ഈസ്‌റ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിജയ്, ചെന്നൈയിലുടനീളം തന്റെ പ്രധാന അനുയായികളെ തന്നെ കളത്തിലിറക്കിയിട്ടുണ്ട്. ബുസി ആനന്ദ് ടി നഗറിലും ആധവ് അർജുന വില്ലിവാക്കത്തും മത്സരിക്കുന്നു. ഇത് ചെന്നൈയെ ടിവികെയ്ക്ക് ഏറെ പ്രാധാന്യമുള്ള ഇടമാക്കി മാറ്റുന്നു.
അവിടെയാണ് കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ കമലിനെ ചെന്നൈ മേഖലയിൽ ഡിഎംകെ പ്രചാരണത്തിന് ഇറക്കാൻ തുടങ്ങിയത്. ഇതോടെ തലസ്ഥാന നഗരം താരങ്ങളും പ്രമുഖരും അണിനിരക്കുന്ന ഒരു വാശിയേറിയ പോരാട്ടത്തിന്റെ കേന്ദ്രമായി മാറി. ചെപ്പോക്ക് - തിരുവല്ലിക്കേനിയിൽ നിന്നായിരുന്നു അദ്ദേഹം തന്റെ ചെന്നൈയിലെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഇവിടെ വെച്ച്, രണ്ടാം തവണ ജനവിധി തേടുന്ന ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിന് കമൽ ഹാസൻ പരസ്യ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഇത്രയൊക്കെ ആണെങ്കിലും, ഡിഎംകെ സഖ്യം തുടർച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചെങ്കിലും, യുവാക്കൾ, സ്ത്രീകൾ, ജൻസീ വോട്ടർമാർ എന്നിവർക്കിടയിലുള്ള വിജയുടെ വലിയ ആരാധകവൃന്ദം തങ്ങളുടെ സാധ്യതകളെ ബാധിക്കുമോ എന്ന് ഡിഎംകെയ്ക്ക് ആശങ്കയുണ്ട്. ഹോളോഗ്രാമുകൾ, കട്ടൗട്ടുകൾ, രൂപസാദൃശ്യമുള്ള വ്യക്തികൾ, ശക്തമായ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ എന്നിവയിലൂടെയാണ് ടിവികെ വിജയുടെ സ്വാധീനം മേഖലയിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത്.
ഇത്രയൊക്കെ ആണെങ്കിലും ടിവികെയ്ക്കും വിജയ്ക്കും ആശങ്ക ഉണ്ടാക്കുന്ന ചില കാര്യങ്ങളും ചരിത്രത്തിലുണ്ട്. അഭിനേതാക്കളായ എംജിആറിനും ജെ. ജയലളിതയ്ക്കും ശേഷം തമിഴ്‌നാട്ടിൽ മറ്റൊരു ചലച്ചിത്ര താരത്തിനും അധികാരം പിടിച്ചെടുക്കാനായിട്ടില്ല. ശിവാജി ഗണേശൻ, വിജയകാന്ത്, കമൽ ഹാസൻ എന്നിവർക്ക് ശോഭിക്കാൻ കഴിയാതെ വന്നപ്പോൾ സൂപ്പർതാരമായ രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.












Click it and Unblock the Notifications