ക്രൈസ്‌തവ നേതാക്കളെ വീണ്ടും കാണാൻ മോദി; കേരളത്തിൽ വച്ച് കൂടിക്കാഴ്‌ചയ്ക്ക് ശ്രമിക്കുമെന്ന് ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ക്രൈസ്‌തവ നേതാക്കളെ നേരിട്ട് കാണുമെന്ന് ബിജെപി. പ്രധാനമന്ത്രി കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്‌ചയ്ക്ക് ശ്രമിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ക്രിസ്‌തുമസ് ദിനത്തില്‍ ക്രൈസ്‌തവസഭാ നേതാക്കൾക്കും, മറ്റ് പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിരുന്ന് നൽകിയിരുന്നു. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ബിജെപി അറിയിച്ചു.
അതേസമയം, ഇന്നലെ സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്‌തുമസ് വിരുന്നില്‍ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു വിരുന്ന് നടന്നത്. കേരളം, ഡൽഹി, ഗോവ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു പ്രധാനമായും ക്ഷണം ലഭിച്ചത്. ആദ്യമായാണ് ലോക് കല്യാൺ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്‌തുമസ് വിരുന്നൊരുക്കിയത്.

ഒന്നര മണിക്കൂറോളം നീണ്ട ചടങ്ങില്‍ അടുത്ത വർഷം രണ്ടാം പകുതിയോടെയോ, 2025 ആദ്യമോ മാർപാപ്പ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി സഭാ നേതാക്കളെ അറിയിച്ചിരുന്നു. മാർപാപ്പയെ നേരിൽ കണ്ടത് ജീവിതത്തിലെ അസുലഭ നിമിഷമാണെന്നും മോദി പറഞ്ഞു. 2021 ഒക്ടോബറിൽ വത്തിക്കാൻ സിറ്റിയിൽ വച്ചായിരുന്നു മോദി മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയത്.
മണിപ്പൂർ ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളൊന്നും വിരുന്നിൽ ചർച്ചയായില്ലെന്നും ചടങ്ങിൽ പങ്കെടുത്തവർ ഇന്നലെ വ്യക്തമാക്കിയിരുന്നു. വലിയ പ്രതീക്ഷ നൽകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്. വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിന്റെ പിന്തുണ മോദി തേടിയെന്നും മതനേതാക്കള്‍ പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് തന്നെയാണ് ബിജെപിയുടെ ഉറച്ച പ്രതീക്ഷ. ഇടക്കാലത്ത് മണിപ്പൂർ കലാപം ഉൾപ്പെടെയുള്ള സംഭവങ്ങൾ ക്രിസ്ത്യൻ വിഭങ്ങളുമായുള്ള പാർട്ടിയുടെ അകൽച്ച വർധിപ്പിച്ചുവെന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ഇത് മറികടക്കാനാണ് പുതിയ നീക്കവുമായി ബിജെപി രംഗത്ത് വരുന്നത്. അതിന്റെ ആദ്യഘട്ടമായാണ് പ്രധാനമന്ത്രി ക്രിസ്‌തുമസ് വിരുന്ന് സംഘടിപ്പിച്ചത്.
പരിപാടി സംഘടിപ്പിച്ചത് ദേശീയ തലത്തിൽ ആണെങ്കിലും കേരളത്തെ ലക്ഷ്യമിട്ട് തന്നെയാണ് നീക്കമെന്ന് ബിജെപി പ്രഖ്യാപനത്തിൽ നിന്ന് വ്യക്തമാണ്. കേരളത്തിലെ ഏറ്റവും പ്രബലമായ, വോട്ട് ബാങ്കുള്ള ഒരു സമുദായത്തെ കൂടെ നിർത്തുന്നതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ജനകീയ പ്രതിച്ഛായ ഉള്ള പ്രധാനമന്ത്രിയെ തന്നെ അവർ രംഗത്തിറക്കുന്നത്.












Click it and Unblock the Notifications