മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ, യാത്ര വൈകും; പിന്നാലെ രാഹുലിന്റെ യാത്ര തടഞ്ഞെന്ന് ആക്ഷേപം
റാഞ്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാർഖണ്ഡിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതിക തകരാർ. ഇതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഡൽഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജാർഖണ്ഡിലെ ദിയോദറിലാണ് വിമാനം നിലവിലുള്ളത്. സാങ്കേതിക പിഴവ് പരിഹസിച്ച ശേഷം മാത്രമേ ഡൽഹിയിലേക്കുള്ള യാത്ര ആരംഭിക്കാൻ കഴിയൂ എന്നാണ് ലഭ്യമായ വിവരം.
സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ വീരപുരുഷനായ ബിർസ മുണ്ടയുടെ ജന്മ വാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിൽ നടന്ന രണ്ട് റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പങ്കെടുത്തത്. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ വിമാനത്തിനുണ്ടായ സാങ്കേതിക തകരാർ മൂലമാണ് ഇപ്പോൾ യാത്ര വൈകുമെന്ന് അറിയിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയുടെ യാത്ര മനപൂർവം തടഞ്ഞതായാണ് കോൺഗ്രസ് ആക്ഷേപിക്കുന്നത്. ദിയോഗറിൽ നിന്ന് ഏതാണ്ട് 80 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഗൊഡ്ഡയിൽ അകാരണമായി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തടഞ്ഞുവെച്ചുവെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. രാഹുലിന്റെ പ്രചാരണ പരിപാടികൾ തകർക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തുടർന്ന് ഏറെ നേരത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ 45 മിനിറ്റുകൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്ററിന് പറക്കാനുള്ള അനുമതി ലഭിച്ചത്. നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങുകൾക്കാണ് അവർ മുൻഗണന നൽകുന്നതെന്നും രാഹുൽ ഗാന്ധിയുടെ യാത്ര അതിനായി തടയുകയാണെന്നുമാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.എയർ ട്രാഫിക് കൺട്രോൾ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഹെലികോപ്റ്റർ പിടിച്ചിടേണ്ടി വന്നത്.
'പ്രധാനമന്ത്രി ദിയോഗറിൽ ഉള്ളതിനാൽ, രാഹുൽ ഗാന്ധിക്ക് ആ പ്രദേശം കടന്നുപോവാൻ അനുമതി ലഭിച്ചില്ല... പ്രോട്ടോക്കോളിന്റെ കാര്യമൊക്കെ ഞങ്ങൾക്കും അറിയാം. എങ്കിലും കോൺഗ്രസ് 70 വർഷം രാജ്യം ഭരിച്ചിട്ടുള്ളതാണ്, അപ്പോഴൊന്നും ഇത്തരമൊരു സംഭവം ഒരു പ്രതിപക്ഷ നേതാവിനും നേരിടേണ്ടി വനിട്ടിൽ. ഇതൊരിക്കലും അംഗീകരിക്കാനാവില്ല' സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ഒരാളായ ദീപിക പാണ്ഡെ സിംഗ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും പ്രചാരണം കടുപ്പിക്കുകയാണ്. ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി സംസാരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത പാർട്ടിയാണ് ബിജെപി എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബിജെപി സംവരണം വെട്ടിച്ചുരുക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.
മറുവശത്ത് കോൺഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദിയും സംസാരിക്കുകയുണ്ടായി. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളിൽപെട്ടവരെ ദുർബലപ്പെടുത്താൻ വേണ്ടി രാഹുൽ ഗാന്ധി സംവരണം ഇല്ലാതാക്കാനുള്ള ഗൂഢാലോച നടത്തുകയാണെന്ന് മോദി ആരോപിക്കുന്നു. സംസ്ഥാനത്ത് ഇരുകൂട്ടരും പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ ലക്ഷ്യമിട്ടാണ് പ്രചാരണം നടത്തുന്നത്.












Click it and Unblock the Notifications