'ഹിന്ദു രാഷ്ട്രം എന്നാൽ മുസ്ലിങ്ങളെ ഒഴിവാക്കലല്ല, അങ്ങനെ ചിന്തിക്കുന്നവർ ഒരിക്കലും ഹിന്ദുവല്ല'; മോഹൻ ഭാഗവത്
ന്യൂയോർക്ക്: ഹിന്ദു രാഷ്ട്രം എന്ന ആശയം മുസ്ലിങ്ങളെ ഒഴിവാക്കുന്നതല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് സ്ഥാനമുണ്ടാകരുതെന്ന് കരുതുന്ന ഒരാൾ ഹിന്ദുത്വത്തെ മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ നടന്ന 'വൺ വേൾഡ്, വൺ ഹ്യൂമാനിറ്റി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. 2018ൽ മുസ്ലിം സമുദായത്തിലെ ചിലരുമായി നടത്തിയ സംഭാഷണവും അദ്ദേഹം ഓർത്തെടുത്തു.
'നിങ്ങൾ ഹിന്ദു സംഘടനയാണ്, ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ മുസ്ലിങ്ങളുടെ കാര്യമെന്താണ്? ഞങ്ങളെ ഇന്ത്യയിൽ നിന്ന് പുറത്താക്കുമോ?" എന്ന് മുസ്ലിം സമുദായത്തിലെ സഹോദരങ്ങൾ തന്നോട് ചോദിച്ചതായി ഭാഗവത് പറഞ്ഞു. അതിന് "ഇല്ല, അത് ഹിന്ദുത്വമല്ല" എന്നായിരുന്നു തന്റെ മറുപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

'ഭാരതത്തിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുണ്ടെങ്കിൽ, അയാൾ ഒരുപക്ഷേ യഥാർഥ ഹിന്ദുവായിരിക്കില്ല. ഒരാൾ സ്വയം ഹിന്ദുവാണെന്ന് പറയണമെങ്കിൽ എല്ലാ വഴികളും ഒരേ ദൈവത്തിലേക്കാണ് നയിക്കുന്നതെന്ന് വിശ്വസിക്കണം' മോഹൻ ഭാഗവത് പറഞ്ഞു. മതങ്ങൾ തമ്മിൽ വ്യത്യാസങ്ങളുണ്ടെങ്കിലും മനുഷ്യരാശി ഒന്നാണെന്നതാണ് ഇന്ത്യയുടെ പരമ്പരാഗത കാഴ്‌ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
'മതങ്ങൾ വ്യത്യസ്‌തമായിരിക്കാം, എന്നാൽ മനുഷ്യരാശി ഒന്നാണ് എന്നാണ് നമ്മുടെ സമൂഹം പരമ്പരാഗതമായി വിശ്വസിക്കുന്നത്. സത്യം ഒന്നാണ്, ആ സത്യത്തിൽ നിന്നാണ് മനുഷ്യരാശി ഉണ്ടായത്' അദ്ദേഹം പറഞ്ഞു. വ്യത്യസ്‌ത മതങ്ങളെ ഇന്ന് പ്രധാനമായും അവയുടെ ആചാരങ്ങളിലൂടെയാണ് തിരിച്ചറിയുന്നതെന്നും എന്നാൽ ആചാരങ്ങളും മതപരമായ ചിട്ടകളും ആവശ്യമായിരുന്നാലും മതത്തിന്റെ യഥാർഥ ലക്ഷ്യം സത്യത്തെ തേടുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
മതത്തിന്റെ ലക്ഷ്യം എന്താണെന്നത് വിശദീകരിക്കാൻ അദ്ദേഹം ഒരു ഉദാഹരണവും നൽകി. 'ഞാൻ ഒരു പ്രകാശത്തിലേക്ക് വിരൽ ചൂണ്ടുകയാണെങ്കിൽ, ആദ്യം നിങ്ങൾ കാണുന്നത് എന്റെ വിരലായിരിക്കും, പിന്നീട് ആ പ്രകാശവും കാണും. എന്നാൽ നിങ്ങൾ വിരലിലേക്ക് മാത്രം നോക്കിക്കൊണ്ടിരുന്നാൽ ഒരിക്കലും പ്രകാശം കാണാൻ കഴിയില്ല' എന്നായിരുന്നു ഭാഗവതിന്റെ വാക്കുകൾ. ആളുകൾക്ക് വ്യത്യസ്‌ത മതപാതകൾ പിന്തുടരാം, എന്നാൽ അവയെല്ലാം ഒടുവിൽ ഒരേ ദൈവികതയിലേക്കാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ചരിത്രവും ഭാഗവത് പ്രസംഗത്തിൽ പരാമർശിച്ചു. വിവിധ മതങ്ങളിലും വിശ്വാസങ്ങളിലുംപ്പെട്ട ആളുകൾക്ക് ഇന്ത്യ ചരിത്രപരമായി അഭയം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദേശ അധിനിവേശങ്ങൾ പലതവണ രാജ്യത്തെ ബാധിക്കുകയും നിരവധി കാര്യങ്ങൾ നഷ്‌ടപ്പെടുകയും ചെയ്തെങ്കിലും ലോകത്തെ ഒരു കുടുംബമായി കാണുന്ന ഇന്ത്യയുടെ പാരമ്പര്യം നിലനിന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'നമ്മുടെ സമൂഹവും രാജ്യവും വിദേശ അധിനിവേശങ്ങളുടെ ലക്ഷ്യമായി മാറി. പലതും നഷ്‌ടപ്പെട്ടു. എന്നാൽ ആ പാരമ്പര്യം ഇപ്പോഴും നിലനിൽക്കുന്നു. ഒരു ലോകം, ഒരു മനുഷ്യരാശി എന്ന ആശയമാണ് അത് സാധാരണക്കാരെയും പഠിപ്പിക്കുന്നത്' ഭാഗവത് പറഞ്ഞു. വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ ഇന്ത്യയിൽ പരമ്പരാഗതമായി ഒരുമിച്ച് ജീവിച്ചിട്ടുണ്ടെന്നും ഭാഗവത് പറഞ്ഞു. 'ഭാരതത്തിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ട ആളുകളും ഒരുമിച്ച് ജീവിക്കുന്നു. കാരണം ഭാരതം പരമ്പരാഗതമായി എല്ലാവർക്കും അഭയം നൽകിയിട്ടുള്ള രാജ്യമാണ്' അദ്ദേഹം പറഞ്ഞു.
2018ൽ ന്യൂഡൽഹിയിൽ നടത്തിയ പ്രസംഗത്തിലും മോഹൻ ഭാഗവത് സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. മുസ്ലിങ്ങൾ ഇല്ലാതെ ഹിന്ദു രാഷ്ട്രം സാധ്യമല്ലെന്നും ഹിന്ദുത്വം സാർവത്രിക സാഹോദര്യത്തെയാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലിംകളെയോ ക്രിസ്ത്യാനികളെയോ ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു ആശയത്തിന് ഹിന്ദുത്വത്തെ പ്രതിനിധീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മതന്യൂനപക്ഷങ്ങളെ ആഭ്യന്തര ഭീഷണികളായി വിശേഷിപ്പിച്ചിരുന്ന ആർഎസ്എസിന്റെ പഴയകാല രേഖകളെക്കുറിച്ചും അന്ന് ഭാഗവത് പരാമർശിച്ചിരുന്നു. സംഘടനയുടെ ചിന്താഗതിയിൽ പിന്നീട് മാറ്റങ്ങൾ ഉണ്ടായതിനാൽ ആ പഴയ നിലപാടുകൾ ഇപ്പോൾ ബാധകമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. മതന്യൂനപക്ഷങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് ഹിന്ദു രാഷ്ട്രം എന്ന ആശയത്തെ ആർഎസ്എസ് അവതരിപ്പിക്കുന്നതെന്ന നിലപാടാണ് മോഹൻ ഭാഗവതിന്റെ പുതിയ പ്രസ്‌താവന സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications