മുത്തലാഖും എസ്സിഎസ്ടി ബില്ലും... പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം പൊടിപാറും, മോദിക്ക് ഗുണമാകുമോ?
Recommended Video
ദില്ലി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലായ് 18ന് ആരംഭിക്കുകയാണ്. നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായൊരു പാര്‍ലമെന്റ് സമ്മേളനമാണ് നടക്കാന്‍ പോകുന്നത്. ഒരുപക്ഷേ ലോക്‌സഭാ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുമ്പ് നടക്കുന്ന സുപ്രധാന സെഷനുകളിലൊന്നാണ് ഇത്. സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ബില്ലുകള്‍ പാസാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
സര്‍ക്കാരിന് ഇതുവരെ പാസാക്കാന്‍ സാധിക്കാത്ത ബില്ലുകളും ഇക്കൂട്ടത്തിലുണ്ട്. പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന് നേരത്തെ തന്നെ ബിജെപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പുതിയതായി ചില നിര്‍ണായക ബില്ലുകളും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. 68 ബില്ലുകള്‍ ലോക്‌സഭയിലും 40 എണ്ണം രാജ്യസഭയുടെയും പരിഗണനയിലാണ്. എന്നാല്‍ അഞ്ച് ബില്ലുകളാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇവ സുപ്രധാന ബില്ലുകളാണ്.
വര്‍ഷകാല സമ്മേളനം
ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 10 വരെ നീണ്ടുനില്‍ക്കുന്നതാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. കഴിഞ്ഞ തവണത്തെ സെഷനില്‍ 13 ബില്ലുകളാണ് സര്‍ക്കാര്‍ പാസാക്കിയത്. ഇതില്‍ മൂന്നെണ്ണം ഒഴിച്ചുള്ളവ സാധാരണ ബില്ലുകളായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 34 മണിക്കൂറും 29 മിനുട്ടുകളുമാണ് ഈ സെഷനായി ചെലവിട്ടത്. പാര്‍ലമെന്ററികാര്യ മന്ത്രി വിജയ് ഗോയല്‍ പറയുന്നത് നൂറിലധികം ബില്ലുകള്‍ രണ്ട് സഭകളിലുമായി പാസാക്കാനുണ്ടെന്നാണ്. എന്നാല്‍ ഇരുസഭകളുടെയും വെബ്‌സൈറ്റുകളില്‍ 75 ബില്ലുകള്‍ മാത്രമാണ് പാസാക്കാനുള്ളത് എന്നാണുള്ളത്.
പിന്നോക്ക വിഭാഗത്തിനുള്ള ഭരണഘടനാ ഭേഗഗതി
123ാം ഭരണഘടനാ ഭേദഗതി ബില്ലാണ് സര്‍ക്കാരിന് അടിയന്തരമായി പാസാക്കേണ്ട ബില്‍. പിന്നോക്ക വിഭാഗത്തില്‍ ഭരണഘടനാ സ്ഥാനം നല്‍കുന്നതിന് ദേശീയ കമ്മീഷന് അനുമതി നല്‍കുന്ന ബില്ലാണിത്. നിലവിലുള്ള ഒബിസി നിയമ പ്രകാരം പിന്നോക്ക വിഭാഗത്തിന് പ്രത്യേക ക്വാട്ട അനുവദിക്കാനും ഇത് വഴി സാധിക്കും. അതേസമയം രാഷ്ട്രീയമായി ബിജെപി ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ബില്ലാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതീക്ഷിക്കുന്നുണ്ട്.
വാടകഗര്‍ഭധാരണ ബില്‍
ഇന്ത്യയില്‍ ദീര്‍ഘകാലമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യമാണ് വാടക ഗര്‍ഭധാരണത്തിനായി പ്രത്യേകം നിയമം വേണമെന്ന്. മോദി സര്‍ക്കാര്‍ ഇതിലുള്ള നടപടി വേഗത്തിലാക്കുമെന്നും പറഞ്ഞിരുന്നു. വര്‍ഷകാല സമ്മേളനത്തില്‍ ഈ ബില്ലും പാസാവുമെന്നാണ് സൂചന. 2016 നവംബര്‍ മുതല്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ് ഈ ബില്‍. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കുന്നതാണ് ഈ ബില്‍. ഗര്‍ഭധാരണം നടത്തുന്ന സ്ത്രീ ദമ്പതിമാരുടെ അടുത്ത ബന്ധുവായിരിക്കണം എന്നാണ് പ്രധാന നിബന്ധന. എന്നാല്‍ അടുത്ത ബന്ധു എന്നതില്‍ ആരൊക്കെ ഉള്‍പ്പെടും എന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടില്ല.
മുത്തലാഖ് ബില്‍
പാര്‍ലമെന്റ് സെഷനില്‍ ഏറ്റവും കൂടുതല്‍ വാഗ്വാദങ്ങള്‍ ഉണ്ടാവാന്‍ പോകുന്നത് ഈ ബില്ലിനെ ചൊല്ലിയായിരിക്കും. മുസ്ലീം സ്ത്രീ സംരക്ഷണ ബില്‍ അഥവാ മുത്തലാഖ് ബില്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയോ അതോ എഴുതി അറിയിക്കുന്നതോ ആയ തലാക്കുകള്‍ നിയമവിരുദ്ധമാക്കുന്നതാണ് ഈ ബില്‍. ഇതുപ്രകാരം തലാഖ് ചൊല്ലുന്നവര്‍ക്ക് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. മൂന്നുവര്‍ഷം വരെ തടവും ലഭിക്കാം. ലോക്‌സഭയില്‍ ഈ ബില്‍ പാസാക്കിയതാണ്. എന്നാല്‍ രാജ്യസഭയില്‍ ഇപ്പോഴും ഇത് പാസായിട്ടില്ല. തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ പ്രതിപക്ഷം ഈ ബില്ലിനെ എതിര്‍ക്കാനാണ് സാധ്യത.
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍
മെഡിക്കല്‍ പഠനവും പ്രാക്ടീസും നിയന്ത്രിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന് അധികാരം നല്‍കുന്നതാണ് ഈ ബില്‍. രാജ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും സര്‍വകലാശാലകളിലെയും മെഡിക്കല്‍ സീറ്റുകളില്‍ 40 ശതമാനവും മെഡിക്കല്‍ കമ്മീഷന്റെ മേല്‍നോട്ടത്തിലായിരിക്കും സീറ്റുകള്‍ തരപ്പെടുത്തുക. ഇത് സുപ്രധാന ബില്ലുകളാണ്. കേരളത്തെയടക്കം ബാധിക്കുന്ന ബില്ലാണിത്. മെഡിക്കല്‍ കോളേജ് രംഗത്തെ ചൂഷണം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ബില്‍ പാസാക്കുന്നത്. കഴിഞ്ഞ തവണ വെള്ളപ്പൊക്കം, കര്‍ഷക പ്രശ്‌നങ്ങള്‍, കൃഷി തുടങ്ങിയ കാര്യങ്ങളായിരുന്നു പാര്‍ലമമെന്റ് കൂടുതലായി ചര്‍ച്ച ചെയ്തിരുന്നത്.
എസ്‌സി എസ്ടി ബില്‍
എസ്എസ്ടി പട്ടികയില്‍ ആദിവാസികളെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് ഈ ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനായി ഭരണഘടനയില്‍ ഭേദഗതിയും ആവശ്യമാണ്. 1950ലെ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ട്രൈബല്‍ അഫയേഴ്‌സ് ജുവല്‍ ഓറമാണ് ഈ ബില്‍ അവതരിപ്പിച്ചത്. അസം, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസികളെ ഈ ബില്ലില്‍ ഉള്‍പ്പെടുത്താനാണ് ബില്‍ പാസാക്കുന്നത്. ഛത്തീസ്ഗഡില്‍ ബിജെപിയുടെ വോട്ടര്‍മാരില്‍ ആദിവാസികളുടെ നല്ലൊരു പങ്കുണ്ട്. ഈ വര്‍ഷം സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അത് രമണ്‍ സിംഗിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
മായാനദി സ്ത്രീവിരുദ്ധ ചിത്രം.....സ്വന്തം ചിത്രത്തില്‍ എന്തും ആവാമെന്നാണോയെന്ന് മെന്‍ ഇന്‍ കളക്ടീവ്
പിണറായി മന്ത്രിസഭയിലെ അടുത്ത വിക്കറ്റും ഉടന്‍ തെറിക്കുമോ?; മാത്യൂ ടി തോമസിനെതിരെ പാർട്ടിയില്‍ കലാപം