ഗോരക്ഷകരെ പൂട്ടാൻ മധ്യപ്രദേശ് കോൺഗ്രസ് സർക്കാർ, മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും പിഴയും
ഭോപ്പാല്‍: കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചതായാണ് കണക്കുകള്‍. പശുവിന്റെ പേരിലും മതത്തിന്റെ പേരിലുമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പലയിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പശുവിനെ ദൈവമായി കണ്ട് ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്നവരാണ് പശുക്കടത്ത് ആരോപിച്ച് ഗോരക്ഷകര്‍ എന്ന പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്നത്.
പശുവിന്റെ പേരിലുളള ആള്‍ക്കൂട്ട അക്രമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കര്‍ശനമാക്കാനുളള നീക്കത്തിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഗോസംരക്ഷണം എന്ന പേരില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ നടത്തുന്നവരെ പൂട്ടാനാണ് കമല്‍നാഥ് സര്‍ക്കാരിന്റെ നീക്കം.

ഗോരക്ഷകര്‍ എന്ന പേരില്‍ അക്രമം നടത്തി പ്രതികളാക്കപ്പെടുന്നവര്‍ക്ക് ഇനി മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. ഇത്തരം സംഭവങ്ങളില്‍ ആദ്യമായി കുറ്റം ചെയ്യുന്നവര്‍ ആണെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷമാണ് തടവ് ശിക്ഷ ലഭിക്കുക. ഇതേ കുറ്റകൃത്യം വീണ്ടും ആവര്‍ത്തിക്കുകയാണ് എങ്കില്‍ 5 വര്‍ഷം തടവ് ശിക്ഷയും ലഭിക്കുന്ന തരത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.
25000 മുതല്‍ 50000 വരെ പിഴ ശിക്ഷയായി ചുമത്തുന്ന കാര്യവും പരിഗണിക്കുന്നത്. മധ്യപ്രദേശ് ഗോവധം നിരോധിച്ചിട്ടുളള സംസ്ഥാനമാണ്. ഗോവധ നിരോധന നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ട് വരുന്നത്. നിയമഭേദഗതി കൊണ്ട് വന്നാല്‍ രാജ്യത്ത് ഗോരക്ഷയുടെ പേരിലുളള അക്രമങ്ങള്‍ക്കെതിരെ നിയമം കൊണ്ട് വരുന്ന ആദ്യ സംസ്ഥാനമാകും മധ്യപ്രദേശ്.












Click it and Unblock the Notifications