തോരാമഴയിൽ വിറങ്ങലിച്ച് മുംബൈ നഗരം; റോഡുകളിൽ വെള്ളക്കെട്ട്, ട്രെയിൻ, വിമാന ഗതാഗതം തടസപ്പെട്ടു
മുംബൈ: മൺസൂൺ എത്തിയതോടെ ഇന്ന് രാവിലെ മുംബൈയിൽ പെയ്‌ത കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയ സാഹചര്യമാണ് നിലവിൽ. നഗരത്തിലെ സാധാരണ ജീവിതം തടസ്സപ്പെട്ട നിലയിലാണ് ഇപ്പോൾ. വിമാന സർവീസുകളും ട്രെയിനുകളും വൈകിയതിനാൽ പല മേഖലകളിലേക്ക് പോവേണ്ട യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആഴ്‌ച മുതൽ നഗരത്തിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിനിടെ ഇന്ന് മൺസൂൺ കൂടി എത്തുന്നതിനാൽ ഈ ആഴ്‌ച കൂടുതൽ മഴ ലഭിക്കുമെന്ന് പ്രവചനമുണ്ട്. 1956 ന് ശേഷം നഗരത്തിൽ ആദ്യമായി എത്തുന്ന കാലവർഷം എത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ന് മുംബൈയിൽ ഐഎംഡി യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. രാവിലെ കനത്ത മഴ പെയ്‌തതിനാൽ റോഡുകൾ വെള്ളത്തിനടിയിലാവുന്ന സ്ഥിതി പലയിടത്തും ഉണ്ട്.

ഇതോടെ പല മേഖലകളിലും റോഡ് ഗതാഗതം തടസപ്പെട്ട നിലയിലാണ്. കൂടാതെ തിങ്കളാഴ്‌ച രാവിലെ മുതൽ പെയ്‌ത കനത്ത മഴയെത്തുടർന്ന് നിരവധി വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടതും ലാൻഡ് ചെയ്‌തതും. എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകി.
തുടർച്ചയായ മഴയിൽ റെയിൽവേ ട്രാക്കുകളിൽ വൻതോതിൽ വെള്ളക്കെട്ട് ഉണ്ടായി, ഇത് ലോക്കൽ ട്രെയിനുകളുടെ സർവീസുകളിൽ കാലതാമസത്തിന് കാരണമായി. അവ നിശ്ചിത സമയത്തിന് 5 മുതൽ 10 മിനിറ്റ് വരെ വൈകിയാണ് പലയിടത്തും ഓടുന്നത്. ഇതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരികയും ചെയ്‌തു.
സെൻട്രൽ റെയിൽവേ മെയിൻ ലൈനിൽ കല്യാണിലേക്ക് പോകുന്ന ട്രെയിനുകൾ ഏകദേശം അഞ്ച് മിനിറ്റ് വൈകിയാണ് ഓടുന്നത്. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലേക്ക് പോകുന്ന അതിവേഗ ട്രെയിനുകൾ ഏകദേശം 10 മിനിറ്റ് വൈകി. ഹാർബർ, വെസ്‌റ്റേൺ ലൈനുകളിലെ ട്രെയിനുകളും സമാനമായ കാലതാമസം നേരിടുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ആളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബിഎംസിയും എംഎച്ച്എഡിഎയും 96 കെട്ടിടങ്ങൾ മഴക്കാലത്തിൽ സുരക്ഷിതമല്ലെന്ന് അറിയിച്ചിട്ടുണ്ട്, കൂടാതെ ഈ കെട്ടിടങ്ങളിൽ താമസിക്കുന്ന ഏകദേശം 3100 ആളുകളോട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും ആവശ്യപ്പെട്ടു.
അതേസമയം, കൊളാബ ഒബ്‌സർവേറ്ററിയിൽ ഇന്ന് 295 മില്ലിമീറ്റർ മഴ പെയ്‌തു എന്നാണ് രേഖപ്പെടുത്തിയത്. 1918 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 279.4 മില്ലിമീറ്ററിന് ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്. മെയ് മാസത്തിലെ 107 വർഷം പഴക്കമുള്ള റെക്കോർഡാണ് മുംബൈയിൽ ഇക്കുറി പെയ്‌ത ശക്തമായ മഴ തകർത്തിരിക്കുന്നത്.
മെയ് 25നാണ് മഹാരാഷ്ട്രയിൽ മൺസൂൺ എത്തിയത്, ഔദ്യോഗികമായി പ്രവചിച്ച തീയതിയേക്കാൾ 10 ദിവസം മുമ്പായിരുന്നു ഇത്. സംസ്ഥാനത്തെ മൺസൂൺ നേരത്തെ എത്തുന്ന ഏറെ വർഷങ്ങൾക്ക് ശേഷമാണ്. തെക്കുപടിഞ്ഞാറൻ മൺസൂണും ഇന്ന് മുംബൈയിൽ എത്തി. ഔദ്യോഗിക തീയതിയായ ജൂൺ 11ന് വളരെ മുമ്പായിരുന്നു ഇതെന്ന് ഐഎംഡി അറിയിച്ചു.
1956ന് ശേഷം നഗരത്തിൽ മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് ഇതാദ്യമായാണ്. മെയ് 29 (1956), മെയ് 31 (1990), മെയ് 29 (1962), മെയ് 29 (1971), മെയ് 31 (2006) തീയതികളിലാണ് മൺസൂൺ മുംബൈയിൽ എത്തിയത്. അതിൽ നിന്നും വളരെ നേരത്തെയാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. എന്നാൽ അത് വലിയ രീതിയിൽ നഗരത്തെ സ്വാധീനിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അത്രയും ശക്തമായ മഴയാണ് പെയ്യുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.












Click it and Unblock the Notifications