പിടിച്ചു നിർത്താനാകാതെ കോവിഡ്; മുംബൈ വീണ്ടും ലോക്ക്ഡൗണിലേക്ക്
ഞായറാഴ്ച മത്രം മഹാരാഷ്ട്രയിൽ 11,141 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1361 കേസുകളും മുംബൈ നഗരത്തിലാണ്
മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരം ഭാഗികമായ ലോക്ക്ഡൗണിലേക്ക് നീങ്ങുമെന്ന സൂചന നൽകി മന്ത്രി അസ്ലം ഷെയ്ക്ക്. തുടക്കത്തിൽ മുംബൈ നഗരത്തിലെ കോവിഡ് വ്യാപനം അനിയന്ത്രിതമായിരുന്നെങ്കിലും പിന്നീട് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ക്രമാതീതമായി ഉയർന്നതോടെയാണ് ലോക്ക്ഡൗണിലേക്ക് നീങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്.
ഞായറാഴ്ച മത്രം മഹാരാഷ്ട്രയിൽ 11,141 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1361 കേസുകളും മുംബൈ നഗരത്തിലാണ്. കഴിഞ്ഞ 131 ദിവസത്തിനിടയിൽ മുംബൈയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 142 ദിവസങ്ങൾക്ക് ശേഷമാണ് മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 11000 കടക്കുന്നത്. ഇത് സർക്കാർ സംവിധാനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക വർധിപ്പിക്കുന്നു.
മുംബൈയിൽ മാത്രമല്ല സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആശങ്ക പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഭാഗിക ലോക്ക്ഡൗണിന്റെ സാധ്യതകൾ പരിശോധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് കോവിഡ് ബാധിതരായി സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 97,983 പേർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഞായറാഴ്ച വരെ ചികിത്സയിലുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 9319 പേർ മുംബൈ നഗരത്തിൽ തന്നെയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ ഏപ്രിലിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
ഏട്ട് മുതല്‍ 10 ദിവസത്തിനുള്ളില്‍ മുംബൈയിലെ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. ഇതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ പടിയായി മുഖാവരണം ധരിക്കാത്തവരില്‍ നിന്നും ഹാളുകളിലും പമ്പുകളിലും കൂട്ടംകൂടുന്നവരില്‍ നിന്നും പിഴ ഈടാക്കിക്കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രിക്കും.
അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം
കര്‍ശന ക്വാറന്റീന്‍, കോവിഡ് പരിശോധന വര്‍ധിപ്പിക്കുക, വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുക എന്നിവയാണ് മറ്റ് മാര്‍ഗങ്ങള്‍. എന്നിട്ടും നഗരത്തിലെ പുതിയ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നുമെന്നും മന്ത്രി അസ്ലം ഷെയ്ഖ് പറഞ്ഞു.
അഞ്ജു കുര്യന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍