മുസ്ലീം യുവതിയുടെ വിവാഹ ക്ഷണക്കത്തിൽ രാമനും സീതയും! മതമൈത്രി ഊട്ടിയുറപ്പിക്കാൻ മുഹമ്മദ് സലീം...
ഈ വിവാഹക്ഷണക്കത്തിലൂടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
ഫൈസാബാദ്: നിക്കാഹിനുള്ള ക്ഷണക്കത്തിൽ ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച് മുസ്ലീം കുടുംബം. ഉത്തർപ്രദേശ് സുൽത്താൻപൂരിലെ ബഗ്സറായ് ഗ്രാമത്തിലെ മുഹമ്മദ് സലീം എന്ന മുസ്ലീം യുവാവാണ് തന്റെ മകളുടെ വിവാഹത്തിനുള്ള ക്ഷണക്കത്തിൽ ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയത്.
അന്യമതസ്തരെ ബഹുമാനിക്കുകയും, അവരുമായി സൗഹൃദത്തോടെ കഴിയുകയും വേണമെന്ന സന്ദേശമുയർത്തിയാണ് മുഹമ്മദ് സലീം ഇത്തരത്തിൽ ഒരു ക്ഷണക്കത്ത് തയ്യാറാക്കിയത്. ജാതിയുടെയും മതത്തിന്റെയും പേരിൽ സംഘർഷങ്ങൾ പതിവായ ഉത്തർപ്രദേശിൽ ഈ വിവാഹക്ഷണക്കത്തിലൂടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
രാമനും സീതയും...
ബഗ്സറായ് ഗ്രാമവാസിയായ മുഹമ്മദ് സലീം തന്റെ മകൾ ജഹാന ബാനുവിന്റെ നിക്കാഹിനായാണ് വ്യത്യസ്തമായൊരു ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ധാരാളം ഹൈന്ദവ സുഹൃത്തുക്കളുള്ള മുഹമ്മദ് സലീം അവർക്കും കൂടി സ്വീകാര്യമായ കാർഡ് ഉപയോഗിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങൾ ക്ഷണക്കത്തിൽ ഉപയോഗിച്ചാൽ ഇരു മതവിഭാഗങ്ങൾക്കിടയിലെ അകലം കുറയ്ക്കാനാകുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഈ ശ്രമത്തിന്റെ ഭാഗമായാണ് ഹൈന്ദവ ഇതിഹാസ കഥാപാത്രങ്ങളായ രാമന്റെയും, സീതയുടെയും ചിത്രങ്ങൾ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയത്.
അഭിനന്ദനം...
സീതയുടെയും രാമന്റെയും ചിത്രത്തിന് പുറമേ ഹൈന്ദവ ആചാരപ്രകാരം വിവാഹത്തിന് ഉപയോഗിക്കുന്ന പൂജാ താളിയുടെ ചിത്രങ്ങളും ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് സലീമിന്റെ ക്ഷണക്കത്ത് കണ്ട് തങ്ങളെല്ലാം അമ്പരന്ന് പോയെന്നാണ് അദ്ദേഹത്തിന്റെ ഇതര മതസ്ഥരായ സുഹൃത്തുക്കൾ പറഞ്ഞത്. സലീ ഭായിയുടെ ക്ഷണക്കത്ത് കണ്ട് സന്തോഷം തോന്നിയെന്നും അവർ പറഞ്ഞു. ഹിന്ദു കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ക്ഷണക്കത്തിന് മുസ്ലീം സമൂഹത്തിൽ നിന്നും പിന്തുണ ലഭിച്ചു.
എല്ലാ മതങ്ങളും...
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ തന്റെ വിവാഹ ക്ഷണക്കത്തിലൂടെ കഴിയുമെന്നാണ് മുഹമ്മദ് സലീമിന്റെ പ്രതീക്ഷ. നമ്മൾ ഇതര മതസ്ഥരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്താൽ അവർ തിരിച്ചും അങ്ങനെ ചെയ്യുമെന്നും സലീം പറഞ്ഞു. മുസ്ലീം സഹോദരങ്ങൾ ഹിന്ദു മതത്തെ എത്രമാത്രം ബഹുമാനിക്കുന്നു എന്നതിന്റെ തെളിവാണ് സലീം ഭായിയുടെ ക്ഷണക്കത്തെന്നാണ് അദ്ദേഹത്തിന്റെ അയൽവാസിയായ രാധേ ശ്യാം തിവാരി പ്രതികരിച്ചത്. ഈയൊരു ക്ഷണക്കത്തിന്റെ പേരിൽ സ്വന്തം സമുദായത്തിൽ നിന്ന് അദ്ദേഹത്തിനെതിരെ വിമർശനമുയരാത്തത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവതിയെ ചുട്ടുകൊന്ന സംഭവം; കണ്ടുനിന്ന സ്ത്രീകൾ പകച്ച് പോയെന്ന് വനിതാ മെമ്പർ! ഒന്നും ചെയ്യാനായില്ല...
ഒടുവിൽ കേന്ദ്രസർക്കാർ ഇടപെട്ടു! മൊബൈൽ സിം കാർഡിന് ആധാർ നിർബന്ധമില്ല...