മുസാഫര്‍നഗര്‍ കലാപം;43,000പേര്‍ ഭവനരഹിതരായി
മുസാഫര്‍നഗര്‍: കൊള്ളയും കൊലയും കൊള്ളിവയ്പ്പും കഴിഞ്ഞ് നാലാം നാള്‍ മുസാഫര്‍ നഗര്‍ ശാന്തതയിലേയ്ക്ക്. കലാപം കെട്ടടങ്ങിയെങ്കിലും മൂന്ന് ദിവസത്തെ പൈശാചികതയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകള്‍ മുസാഫര്‍ നഗറിന് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നു. സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച് 43,000 പേര്‍ക്കാണ് കലാപത്തില്‍ വീടുകള്‍ നഷ്ടമായത്. കലാപഭൂമിയിലെ ശാന്തത പോലും പൊലീസിനെ കൂടുതല്‍ ജാഗരൂകരാക്കുന്നു. സ്ഥിതി ഗതികള്‍ ഏറെക്കുറെ ശാന്തമായിക്കഴിഞ്ഞുവെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യകതമാക്കി.

പ്രദേശത്തെ കര്‍ഫ്യൂ ഇപ്പോള്‍ പന്ത്രണ്ട് മണിയ്ക്കൂറാണ്. രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണിവരെ. പുതിയ അക്രമങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ കര്‍ഫ്യൂ പിന്‍വലിയ്ക്കുമെന്ന് സൂചനയുണ്ട്. 38 അഭയാര്‍ത്ഥി ക്യാംപുകളിലാണ് കലാപത്തില്‍ ഇരയാക്കപ്പെട്ടവരെ താമസിപ്പിച്ചിരിയ്ക്കുന്നത്.
കലാപത്തില്‍ മരിച്ച 43 പേരുടെ അനന്തരാവകാശികള്‍ക്കും പരുക്കേറ്റവര്‍ക്കും ധനസാഹയം നല്‍കുന്നത് ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. 3.1 കോടി രൂപ ഇത് വരെ വിതരണം ചെയ്തു. ആയുധങ്ങള്‍ കൈവശം വയ്ക്കാനുള്ള അനുമതി ഇത് വരെയും നല്‍കിയിട്ടില്ല. കലാപങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്ന് എകെ-47 ഉള്‍പ്പെടയുള്ള വന്‍ ആയുധ ശേഖരം പൊലീസ് കണ്ടെടുത്തു.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് കണ്ടാല്‍ തിരിച്ചറിയാവുന്ന 70 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 10,000 പേര്‍ ഇപ്പോഴും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആഗസ്‌ററ് 27 ന് മുസാഫര്‍ നഗറില്‍ ഒരു പെണ്‍കുട്ടിയെ അപമാനിയ്ക്കുന്നത് തടയാന്‍ ശ്രമിച്ച യുവാക്കളെ കൊന്നതോട് കൂടിയാണ് കലാപത്തിന് തുടക്കമാകുന്നത്. സെപ്റ്റംബര്‍ ഏഴോട് കൂടി കലാപം വ്യാപിയ്ക്കുകയായിരുന്നു. കലാപത്തിന്റെ തീവ്രത വര്‍ദ്ധിപ്പിയ്ക്കാന്‍ വ്യാജ വീഡിയോകളും പ്രചരിപ്പിച്ചു.












Click it and Unblock the Notifications